സംസ്ഥാനത്ത് ചെങ്കണ്ണ് രോഗം പടരുന്നു. ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് നിലവിൽ രോഗം പടരാൻ കാരണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചതോടെയാണ് അതീവ ജാഗ്രത പുലർത്തണമെന്ന നിർദേശം ആരോഗ്യ വകുപ്പ് നൽകിയത്.

ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ രോഗം സങ്കീർണമായേക്കും. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. ചെങ്കണ്ണുണ്ടായാൽ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം.

സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആശാവർക്കർമാരുടേയും ജെപിഎച്ച്എൻമാരുടേയും സേവനവും ഇന്ന് മുതൽ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.