🗞🏵 *ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി എട്ടു വര്‍ഷക്കാലം തിരുസഭയെ നയിച്ച പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (95) ദിവംഗതനായി.* വത്തിക്കാനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരമായി തുടരുകയായിരിന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 9.34നാണ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞ് 02:04) അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു.
🗞🏵 *പുത്തന്‍ പ്രതീക്ഷകളുമായി 2022നെ യാത്രയാക്കി ലോകത്ത് പുതുവര്‍ഷം പിറന്നു.* കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും കോവളത്തും ഉള്‍പ്പെടെ വിപുലമായ ആഘോഷങ്ങള്‍ നടന്നു. കോവിഡ് മഹാമാരിയുടെ നിഴല്‍വീണ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാടും നഗരവും ആഘോഷപൂര്‍വമാണ് പുതുവര്‍ഷത്തെ വരവേറ്റത്.
🗞🏵 *പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.* സമൂഹത്തിന് നൽകിയ സമ്പന്നമായ സേവനത്തിന്റെ പേരിൽ പോപ്പ് എമിരറ്റസ് ഓർമിക്കപ്പെടുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ജീവിതം മുഴുവനും സഭയ്ക്കും ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കും വേണ്ടി സമർപ്പിച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വേർപാടിൽ ദുഖിക്കുന്നു. സമൂഹത്തിന് നൽകിയ സമ്പന്നമായ സേവനത്തിന്റെ പേരിൽ അദ്ദേഹം ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾക്കൊപ്പമാണ് താനുമെന്നും മോദി ട്വീറ്റ് ചെയ്തു.
🗞🏵 *പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗം ലോക വിശ്വാസി സമൂഹത്തിന് വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.* 2005 മുതല്‍ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *ബനഡിക്ട് പതിനാറാമൻ മാർപാപ്പ സഭയ്ക്കു നൽകിയതു ശക്തമായ നേതൃത്വമെന്നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.* വലിയ പ്രബോധകനായി ഉയർന്നാണ് അദ്ദേഹം 2005ൽ കത്തോലിക്കാസഭയുടെ പരമാധ്യക്ഷ പദവിയിൽ എത്തിയത്. പ്രായത്തിന്റേതായ ദൗർബല്യത്തിന്റെയും മറ്റു വിധത്തിലുള്ള ബുദ്ധിമുട്ടുകളുടെയും സാഹചര്യത്തിൽ മറ്റൊരു പാപ്പ വരുന്നതാണ് സഭയ്ക്കു ഉചിതമെന്നു പരിശുദ്ധാത്മാവിനാൽ വിവേചിച്ചറിഞ്ഞാണ് അദ്ദേഹം 2013ൽ സ്ഥാനം ഒഴിഞ്ഞത്. ഇത് ചരിത്രം സൃഷ്ടിച്ച പാപ്പ എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിനു ഇടയാക്കി.പാപ്പായുടെ നിര്യാണത്തിൽ സീറോ മലബാർ സഭ അനുശോചിക്കുന്നതായും കർദിനാൾ പറഞ്ഞു.
🗞🏵 *2022-ല് കശ്മീരില്‍ 93 ഏറ്റുമുട്ടലുകള്‍ നടന്നതായും ഇവയിലൂടെ 172 ഭീകരവാദികളെ സുരക്ഷാസേന വധിച്ചതായും കശ്മീര്‍ എ.ഡി.ജി.പി. വിജയ് കുമാര്‍.* കൊല്ലപ്പെട്ട ഭീകരവാദികളില്‍ 42 പേര്‍ വിദേശപൗരന്മാരാണ്. ഭീകരവാദസംഘടനകളില്‍ യുവാക്കള്‍ അംഗങ്ങളാകുന്നതില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം കുറവു വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🗞🏵 *വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.* പ്രധാനമന്ത്രി പദത്തില്‍ താന്‍ അവകാശവാദം ഉന്നയിക്കില്ല എന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു
🗞🏵 *പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് നിന്നും ഡി.ആര്. അനില്‍ രാജിവെച്ചു.* തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. രാജികത്ത് കോര്പ്പറേഷന് സെക്രട്ടറിക്ക് കൈമാറി.
തദ്ദേശ മന്ത്രി എം.ബി. രാജേഷ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഡി.ആര്. അനിലിനെ ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നു.
🗞🏵 *സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു.* കോവിഡ് കാലത്ത് താൽകാലികമായി മരവിപ്പിച്ച ലീവ് സറണ്ടർ ആണ് പുനഃസ്ഥാപിച്ചത്.ലീവ് സറണ്ടര്‍ ചെയ്യുന്ന പണം പിഎഫില്‍ ലയിപ്പിക്കും. നാല് വർഷത്തിന് ശേഷം പിൻവലിക്കാൻ സാധിക്കുന്ന തരത്തിലാണ് നടപടി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒഴികെയുള്ളവർക്കാണ് ലീവ് സറണ്ടർ ബാധകം.
🗞🏵 *കേരള സ്പേസ് പാർക്കിനെ പുനർനാമകരണം ചെയ്യാനൊരുങ്ങി മന്ത്രിസഭ.* റിപ്പോർട്ടുകൾ പ്രകാരം, കേരള സ്പേസ് പാർക്കിനെ കെ- സ്പേസ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിർദിഷ്ട സൊസൈറ്റിയുടെ ധരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും അടങ്ങുന്ന കരട് രേഖ അംഗീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ- കൊച്ചി ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുക.
🗞🏵 *ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.* എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.ഇതിന് പുറമെ വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്.
🗞🏵 *നാലുമാസമായി ഉയര്‍ന്നു നിന്ന കുത്തരിവില കുറഞ്ഞു.* കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മട്ട വടിയരി നെല്ലുല്‍പാദനം വര്‍ധിച്ചതോടെയാണ് വില കുറയാനാരംഭിച്ചത്. സംസ്ഥാനത്ത് മില്ലുടമകള്‍ പുതിയ നെല്ല് സംഭരിച്ച് അരിയാക്കി വില്‍ക്കാനാരംഭിച്ചു. മട്ട വടിയരിക്ക് കിലോയ്ക്ക് 60 മുതല്‍ 67 രൂപ വരെ എത്തിയിരുന്നത് നിലവില്‍ 50 മുതല്‍ 58 രൂപയിലേക്ക് ചില്ലറവില എത്തിക്കഴിഞ്ഞു. ഒരു കിലോയില്‍ പത്തുരൂപയോളമാണ് കുറഞ്ഞിട്ടുള്ളത്.
🗞🏵 *സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി.* ഹൈക്കോടതിയിലെ ഗവര്‍ണറുടെ അഭിഭാഷകനോട് ആണ് നിയമോപദേശം ചോദിച്ചത്.മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കും. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്തണം എന്നായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശ. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.
🗞🏵 *മോക്ഡ്രില്ലിനിടയിലെ മരണത്തിൽ, നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്.* മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. മോക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രിൽ മാറ്റി. സ്ഥലം മാറ്റി നിശ്ചയിച്ചത് ജില്ലാ കളക്ടറെ അറിയിക്കാതെ ആയിരുന്നു. കളക്ടർ അനുമതി നൽകിയത് അമ്പാട്ട്ഭാഗത്ത് മോക്ഡ്രിൽ നടത്താൻ വേണ്ടിയായിരുന്നു. എന്നാല്‍, മോക്ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്തായിരുന്നു.
🗞🏵 *അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്നും ബിജെപി അപ്രത്യക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി.* ഇതിന് സഹായിക്കും വിധം ബിജെപിയില്‍ വലിയ അടിയൊഴുക്കുണ്ടെന്നും തന്ത്രപരമായ ഒരു രാഷ്ട്രീയ പോരാട്ടമായിരിക്കില്ല ഇനി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
🗞🏵 *തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.* സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ അയച്ച് അതിലൂടെ സമാന്തര സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ ആഞ്ഞടിച്ചു.
🗞🏵 *പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പുമായി ഇന്ത്യ.* കാതലായ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയോളം തീവ്രവാദം ഒരു രാജ്യവും അനുഭവിച്ചിട്ടില്ല്ലെന്നും വെള്ളിയാഴ്ച നടന്ന സൈപ്രസ് സന്ദർശന വേളയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെ സാധാരണവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പതു മരണം.* 28 പേര്‍ക്കു പരുക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്. നിറയെ ആളുകളുമായി എത്തിയ ബസ്, നവ്‌സാരി ദേശീയ പാതയില്‍വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
🗞🏵 *കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീടിനോട് ചേര്‍ന്ന നിര്‍മ്മിതികള്‍ ജമ്മുകാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി.* പഹല്‍ഗാമിലെ ലെവാര്‍ ഗ്രാമത്തിലെ വീടിന്റെ മതിലും ചില ഭാഗങ്ങളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. അമീര്‍ ഖാന്‍ എന്ന ഗുലാം നബി ഖാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത മുന്‍നിര കമാന്‍ഡറാണ്. 90 കളുടെ തുടക്കത്തില്‍ ഇയാള്‍ പാക് അധീന കാശ്മീരിലേക്ക് (POK) കടക്കുകയായിരുന്നു.
🗞🏵 *ക്രിസ്മസ് മാത്രമല്ല പുതുവത്സരം ആഘോഷിക്കുന്നതും ഇസ്ലാമില്‍ ഹറാം ആണെന്ന് ഇസ്ലാമിക സംഘടനയായ റാസ അക്കാദമിയുടെ പ്രസിഡന്റ് സയ്യിദ് നൂറി.* ഇസ്ലാമില്‍ നിഷിദ്ധമായതിനാല്‍ പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും സയ്യിദ് നൂറി മുസ്ലീങ്ങളോട് നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 31ന് രാത്രിയില്‍ ന്യൂ ഇയര്‍ പാര്‍ട്ടി എന്ന പേരില്‍ നടക്കുന്നത് അശ്ലീല പ്രവര്‍ത്തനങ്ങള്‍ ആണെന്നും അത് പിശാചിന് പോലും നാണക്കേടാണെന്നും സയ്യിദ് നൂറി ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
🗞🏵 *ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ.* കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
🗞🏵 *കഴിഞ്ഞദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) പ്രവര്‍ത്തകന്‍ അഡ്വ. മുഹമ്മദ് മുബാറക്ക് പ്രമുഖനേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള കില്ലര്‍ സ്‌ക്വാഡ് അംഗമെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).* ആയോധനവിദഗ്ധനായ ഇയാള്‍ സ്‌ക്വാഡിന്റെ പരിശീലകനുമായിരുന്നു. പി.എഫ്.ഐ. വളണ്ടിയര്‍മാരുടെ പരിശീലകനായാണു പുറമേ അറിയപ്പെട്ടിരുന്നത്.
🗞🏵 *വയനാട് വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയിൽ കണ്ടെത്തി. കടുവയുടെ ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി.*
വാകേരി ഗാന്ധിനഗറിൽ രണ്ട് ദിവസം മുൻപാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്. കാട് മൂടി കിടക്കുന്ന എസ്റ്റേറ്റിലാണ് കടുവയെ ഇന്നലെ കണ്ടത്.
🗞🏵 *അമേരിക്കന്‍ സംസ്ഥാനമായ പെൻസിൽവാനിയയിലെ സ്ക്രാൻഡൺ രൂപതയുടെ സെന്റ് പീറ്റർ കത്തീഡ്രൽ ദേവാലയം ക്രിസ്തുമസ് ദിനത്തിൽ ആക്രമിക്കപ്പെട്ടു.* 666 എന്ന സംഖ്യ ദേവാലയത്തിന്റെ മുൻവശത്തെ മൂന്ന് വാതിലുകളിൽ അജ്ഞാതൻ എഴുതി വൃത്തിക്കേടാക്കിയാണ് ആക്രമണം നടത്തിയത്. വെളിപ്പാട് പുസ്തകത്തില്‍ മൃഗത്തിന്റെ സംഖ്യയായി വിവരിക്കപ്പെടുന്ന 666 സാത്താന്‍ ആരാധനകളില്‍ പ്രത്യേകം ഉപയോഗിക്കുന്ന ഒരു സംഖ്യ കൂടിയാണ്.
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
*ഇന്നത്തെ വചനം*
ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്‍കി.
മോശയുടെ നിയമമനുസരിച്ച്, ശു ദ്‌ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.
കടിഞ്ഞൂല്‍പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്‌ധന്‍ എന്നുവിളിക്കപ്പെടണം എന്നും,
ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്‌തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്‌തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്‌ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്‌ധാത്‌മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ അഭിഷിക്‌തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്‌ധാത്‌മാവ് അവന് വെളിപ്പെടുത്തിയിരുന്നു.
പരിശുദ്‌ധാത്‌മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്‌ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.
ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്‌തുതിച്ചുകൊണ്ട് പറഞ്ഞു:
കര്‍ത്താവേ, അവിടുത്തെ വാഗ്‌ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്‌ക്കണമേ!
എന്തെന്നാല്‍,
സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.
അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അദ്‌ഭുതപ്പെട്ടു.
ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.
അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
ലൂക്കാ 2 : 21-35
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
*വചന വിചിന്തനം*
ഈശോയുടെ നാമകരണ തിരുന്നാൾ നമ്മൾ ഇന്ന് ആഘോഷിക്കുന്നു. കർത്താവിൻ്റെ തിരുനാമം സ്മരിച്ചു കൊണ്ടും സ്തുതിച്ചു കൊണ്ടും നമുക്ക് പുതുവർഷം ആരംഭിക്കാം. ആകാശത്തിൻ്റെ കീഴിൽ മനുഷ്യരക്ഷയ്ക്കായി നൽകപ്പെട്ട ഏക നാമമാണ് ഈശോയുടെ നാമം. ഈശോ എന്ന വാക്കിൻ്റെ അർത്ഥം തന്നെ ദൈവം രക്ഷിക്കുന്നു എന്നാണ്. ഈശോയെ കാണുകയും കേൾക്കുകയും ചെയ്യാൻ അതിയായി ആഗ്രഹിച്ചവരുണ്ട്. അവിടത്തെകാണാൻ കാലങ്ങളായി ദേവാലയത്തിൽ തപസിലും ധ്യാനത്തിലും കഴിഞ്ഞ ശിമയോനെയും അന്നയെയും നമ്മൾ വചനത്തിൽ കാണുന്നു. അവരുടെ ആഗ്രഹം എത്ര തീഷ്ണമായിരുന്നു. രക്ഷകനായ ഈശോയെക്കുറിച്ച് നമുക്ക് എത്ര തീവ്രമായ ആഗ്രഹം ഉണ്ട്? അവിടത്തെ നാമം ഉച്ചരിക്കാനും പ്രഘോഷിക്കാനും നമുക്ക് സാധിക്കുന്നുണ്ടോ?
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*