കത്ത് വിവാദം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഡി.ആര്‍ അനില്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ചര്‍ച്ചയില്‍ സമവായത്തിലെത്തിയതിനു പിന്നാലെയാണ് രാജി.

കരാര്‍ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി.ആര്‍ അനിലിനിലിന്റെയും ലെറ്റര്‍ പാഡില്‍ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

കത്തെഴുതിയെന്ന് ഡി.ആര്‍ അനില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം നിലപാട്. ഇതിനിടെ വിജിലന്‍സും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി.

രണ്ട് ഏജന്‍സികള്‍ക്കും കത്തിന്റെ ശരി പകര്‍പ്പോ ഉറവിടമോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മേയറുടെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഡി.ആര്‍ അനിലിന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല, അതുകൊണ്ട് കേസ് അന്വേഷണ പരിധിയില്‍ വരില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.