സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയ്ക്കും മരുമകനും കയ്യിട്ട് വാരാനുള്ള ഭരണമാണ് ഇവിടെ ഇപ്പോൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ കേരളത്തിൽ നടക്കുന്ന പല സംഭവങ്ങൾക്ക് നേരെയും അവർ കണ്ണടയ്ക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

നൃത്താദ്ധ്യാപകൻ ഷാജിയുടെ മരണത്തിൽ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല. നിയമവിരുദ്ധമായാണ് സെനറ്റിന്റെ മുറിയിൽ എസ്എഫ്ഐ പ്രവർത്തിക്കുന്നത്. അവിടെ ആയുധങ്ങൾ വരെ സൂക്ഷിക്കുന്നു. എസ്എഫ്ഐ ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി മാറി. ഷാജിയുടെ മരണത്തിൽ നടപടിയെടുക്കാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിലെ കോളേജുകളിൽ നടക്കുന്നത് ക്രൂരമായ ആക്രമണങ്ങളും റാഗിങ്ങുകളുമാണ്. ഇത്തരം കിരാതവാഴ്ചകൾക്കെതിരെ ഉത്തരം പറയേണ്ട ബാധ്യസ്ഥത മുഖ്യമന്ത്രിക്കും മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിനുമുണ്ട്. സമ്പൂർണ നിയമവാഴ്ചയുടെ തകർച്ചയാണ് കേരളത്തിൽ ഇപ്പോഴുള്ളത്. എംപ്ലോയീസ് യൂണിയൻ എന്ന പേരിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐയുടെ ഇടിമുറികൾ അടച്ചു പൂട്ടണമെന്നും സുരേന്ദ്രൻ അറിയിച്ചു.