*ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകനെതിരെ നടപടി.* അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് സസ്‌പെൻഷൻ. . ഇക്കാര്യത്തിലുള്ള എഇഒയുടെ റിപ്പോർട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും മന്ത്രി പരിശോധിച്ചിരുന്നു. വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും അദ്ധ്യാപകർക്ക് ഇല്ലെന്ന് വി ശിവൻകുട്ടി അറിയിച്ചു.
*മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിച്ചു.* നിലവിൽ, സംസ്ഥാനത്ത് ബ്രോഡ്ബാൻഡ് സേവനങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതിനായി സർക്കാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ പാലിച്ച് ഉടമ്പടിയിൽ ഉപഭോക്താക്കൾ ഒപ്പിടണം. നിബന്ധനകൾ പാലിച്ചാൽ മാത്രമാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, മൊബൈൽ ഡാറ്റ സേവനങ്ങൾക്കുള്ള നിരോധനം തുടരുന്നതാണ്.
*ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ അഞ്ചാമത്തെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി.* നിലവിൽ, പേടകം 127609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉള്ളത്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാനത്തെ ഭ്രമണപഥം കൂടിയാണിത്. ഇവ ഒരു തവണ കൂടി വലം വച്ചശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിട്ടുണ്ട്.
*ഫേസ്‌ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാൻ യുവതി അഞ്ജുവിന്റെ വിവാഹം കഴിഞ്ഞെന്ന റിപ്പോർട്ട് പുറത്തുവന്നതിന്റെ ഞെട്ടലിൽ കുടുംബം.* വാഗാ അതിർത്തി വഴി നിയമപരമായാണ് അഞ്‍ജു പാകിസ്ഥാനിൽ എത്തിയത്. പാക് സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്യാൻ അഞ്‍ജു മതം മാറി ഇസ്‌ലാമായി ഫാത്തിമ എന്ന പേരും സ്വീകരിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ ഇതിന്റെ ഞെട്ടലിലാണ് അഞ്ജുവിന്റെ ഭർത്താവും ബന്ധുക്കളും. അഞ്‍ജു തിരിച്ച് നാട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭർത്താവ് അരവിന്ദ്
*ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിനം ജൂലായ് 31 ആണ്.* കഴിഞ്ഞ വര്‍ഷത്തെപോലെ ഇത്തവണയും തിയതി നീട്ടി നല്‍കിയേക്കില്ല. ആദായ നികുതി ബാധ്യതയില്ലെന്ന കാരണത്താല്‍ റിട്ടേണ്‍ നല്‍കാത്തവര്‍ നിരവധി പേരുണ്ട്.ആദായ നികുതി നിയമ പ്രകാരം വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ റിട്ടേണ്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല.
*ഇംഗ്ലണ്ടിൽ വീടില്ലാാതെ താൽകാലിക ഷെൽട്ടർ ഹോമുകളിലും ഹോട്ടൽ റൂമുകളിലും താമസിക്കുന്നത് 105,000 കുടുംബങ്ങൾ.* 131,000 കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ താൽകാലി അഭയകേന്ദ്രങ്ങളിൽ അന്തിയുറങ്ങുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 10 ശതമാനത്തിലേറെ വർധനയാണ് ഈ കണക്കിലുള്ളത്.
*ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.* ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ കൊണ്ടുവരുന്നത്.
*കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ച മൈക്ക് പണിമുടക്കിയതിന്റെ പേരിൽ കേസെടുത്ത് പോലീസ്.* കേരള പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരമാണ് കന്‍റോൺമെന്‍റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
*ഒരു മാസത്തിലേറെയായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ വിദേശകാര്യ വകുപ്പ് മന്ത്രി ക്വിൻ ഗാംഗിനെ കാബിനറ്റിൽ നിന്ന് ഒഴിവാക്കി ചൈന.* ഗാംഗിന് പകരമായി മുൻ വിദേശകാര്യ ഉദ്യോഗസ്ഥൻ വാംഗ് യിയെ മന്ത്രിയായി നിയമിച്ചു. പ്രസിഡന്റ് ഷി ചിൻ പിംഗിന്റെ മുൻ വിശ്വസ്തനും ചൈനയിലെ വളർന്നുവരുന്ന രാഷ്ട്രീയ താരങ്ങളിലൊരാളുമായ ഗാംഗ് ജൂൺ 25-നാണ് അവസാനമായി പൊതുവേദിയിൽ എത്തിയത്.
*തൃശൂർ-പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ ചോർച്ച കണ്ടെത്തി.* തുരങ്കത്തിനുള്ളിലെ ഒരു ഭാഗത്ത് നിന്നും വെള്ളം ശക്തിയായി താഴേയ്ക്ക് ഒലിച്ചിറങ്ങുകയാണ്.തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ മുകൾ ഭാഗത്തു നിന്നാണ് വെള്ളം ചോരുന്നത് ശ്രദ്ധയിൽപെട്ടത്. പ്രദേശത്ത് ഇന്ന് കനത്ത മഴയുണ്ടായിരുന്നു.
*വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ അകപ്പെട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ 10 സൈനികർ ഉൾപ്പെടെ 34 പേർ മരിച്ചു.* 197 പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള തീരപ്രദേശമായ ബെജായയിലാണ് കാട്ടുതീ ഏറ്റവുമധികം നാശം വിതച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്ത് മാത്രം 23 പേരാണ് മരിച്ചത്. ഈ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ 10 സൈനികർ തീ വ്യാപിച്ച പ്രദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
*മണിപ്പുരിലെ വ്യാപാരസ്ഥാപനത്തിലുള്ളിൽ വച്ച് യുവതിയെ പരസ്യമായി ലൈംഗികാതിക്രമത്തിന് ഇരയാക്കി ബിഎസ്എഫ് ജവാൻ.* ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിളായ സതീഷ് കുമാർ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിഎസ്എഫ് അറിയിച്ചു.
*വെസ്റ്റ് ബാങ്കിലെ നാബ്ലസ് പട്ടണത്തിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിൽ ഹമാസ് സംഘത്തിൽപ്പെട്ട മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു.* ചൊവ്വാഴ്ച രാവിലെയാണ് യുവാക്കളെ തെരഞ്ഞ് ഇസ്രയേൽ സേന നാബ്ലസിൽ റെയ്ഡ് നടത്തിയത്. ഇതിനിടെ യുവാക്കൾ തങ്ങളെ ആക്രമിച്ചെന്നും പ്രത്യാക്രമണത്തിനിടെ ഇവർ കൊല്ലപ്പെട്ടുവെന്നുമാണ് ഇസ്രയേൽ അറിയിച്ചത്.
*ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് കേന്ദ്ര സർക്കാർ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന രൂക്ഷവിമർശനവുമായി സുപ്രീം കോടതി.*
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കേന്ദ്രം ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. നാഗാലാൻഡ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം കൃത്യമായി നടപ്പാക്കുന്നില്ലെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.
*എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.* പോക്‌സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ട കേസ് നല്‍കിയത്. മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളുണ്ടെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
*പോപ്പുലര്‍ ഫ്രണ്ട് നേതാവും എറണാകുളം സ്വദേശിയുമായ ടി എ അയൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി.* നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയൂബെന്നും ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എൻഐഎ അറിയിച്ചു.
*ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍.* ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. പല സ്റ്റേഷനുകളിലും ഇതിനകം പരാതികള്‍ നല്‍കി. കൂടാതെ, ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വഹിന്ദു പരിഷത്ത് നിവേദനം നല്‍കും.
*എലിയെ ബൈക്ക് കയറ്റി കൊന്നു എന്ന കുറ്റത്തിന് നോയിഡയിൽ ഒരാളെ അറസ്റ്റ് ചെയ്ത സംഭവം വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നു.* സംഭവം വിവാദമായതോടെ യുവാവിനെതിരെയുള്ള അറസ്റ്റ് പിൻവലിച്ചു. പിന്നാലെ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ ലക്ഷ്മി സിംഗ്. ബിരിയാണിക്കട നടത്തുന്ന സൈനുല്‍ ആബിദീന്‍ എന്ന യുവാവിനെയാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
*മണിപ്പൂരിനെ ചൊല്ലിയുള്ള പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.* ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പുതിയ പേരിനെയും അദ്ദേഹം പരിഹസിച്ചു.ലക്ഷ്യമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യൻ മുജാഹിദീൻ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവയിലൊക്കെ ‘ഇന്ത്യ’ എന്ന പേര് ഉണ്ടെന്നും, ഇന്ത്യ എന്ന പേര് മാത്രം ഉപയോഗിച്ചതുകൊണ്ട് അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
*കർണാടകയിൽ ഭൂചലനം.* വിജയപുര ജില്ലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയിൽ നിന്ന് 2.9 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.
*ചൈനയോടുള്ള നിലപാട് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.* അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് നയതന്ത്ര പ്രതിനിധിയും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നത അധികാരസമിതി അംഗവുമായ വാങ് യിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അജിത് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്.
*അസമിൽ കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു.* ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൂട്ടക്കൊല. കൊലപാതകത്തിന് ശേഷം പ്രതി കീഴടങ്ങി.ഗോലാഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്.
*തമിഴ് സിനിമയിൽ അന്യ ഭാഷാ താരങ്ങൾ വേണ്ടെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.* ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘടന. താരങ്ങളുടെ കാര്യമല്ല ഉദ്ദേശിച്ചതെന്നും അഭിനേതാക്കളെ വിലക്കാൻ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്‌സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
*പാലക്കാട് ചിറ്റിലഞ്ചേരിയിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.* മേലാർകോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെയും കൊണ്ട് ഐശ്വര്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ കാരണം കണ്ടെത്താനായിട്ടില്ല.
*പട്ടാമ്പി എംഎല്‍എ മുഹമദ് മഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പാലക്കാട് സിപിഐയില്‍ പൊട്ടിത്തെറി.* പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ കൂട്ടരാജിക്ക് പിന്നാലെ മണ്ണാര്‍ക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ രാജിവച്ചു. മുഹ്‌സിന്റേത് പേയ്‌മെന്റ് സീറ്റാണെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒന്നും മണ്ഡലത്തില്‍ നില്‍ക്കാതെ വിദേശ യാത്ര നടത്തുന്നയാളാണ് എന്നുമുള്ള വിമർശനം എതിര്‍ ഭാഗം ഉയര്‍ത്തുന്നുണ്ട്.
*പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.* ഒഡീഷ കണ്ടമാൽ സ്വദേശി സൽമാൻ മാലിക്ക് (22)നെയാണ് എറണാകുളം തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.അതിഥിത്തൊഴിലാളിയുടെ മകളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
*ബിസിനസ് തുടങ്ങാൻ ആവശ്യപ്പെട്ട പണം നൽകാത്തതിനാലാണ് ഉപ്പുപ്പയെയും ഉമ്മുമ്മയെയും കൊന്നതെന്ന് കൊച്ചുമകൻ അക്മലിന്റെ മൊഴി.* വയോധിക ദമ്പതികളായ നായരങ്ങാടി അണ്ടിക്കോട്ട് കടവ് റോഡ് പനങ്ങാവിൽ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണു ചെറുമകൻ അഹമ്മദ് അക്മലിന്റെ (മുന്ന -26) കൊലക്കത്തിക്ക് ഇരയായത്. ഞായർ രാത്രിയാണു സംഭവം.
*മണിപ്പൂരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവ് വരാത്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ് ഭാരത സർക്കാരിനോട് ആവശ്യപ്പെട്ടു.* പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുകൂലമായി ഭൂരിപക്ഷം വരുന്ന അംഗങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുടെ ഭരണ തലപ്പത്തുള്ളവർ തങ്ങളുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് എപ്പോഴും പറയാറുണ്ടെങ്കിലും ഇന്ത്യയിലെ അസഹിഷ്ണുതയും, അക്രമങ്ങളും മറ്റൊരു ചിത്രമാണ് നൽകുന്നതെന്നും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും സ്ലോവാക്യയിൽ നിന്നുള്ള പാർലമെന്റ് അംഗം മിറിയം ലക്സ്മാൻ പറഞ്ഞു.
*അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന വിവാദ അതിര്‍ത്തി പ്രദേശമായ നാഗോര്‍ണോ-കാരാബാഖ് മേഖലയിലെ ക്രിസ്ത്യാനികളുടെ നിലനില്‍പ്പ് കടുത്ത ഭീഷണിയിലാണെന്ന് വെളിപ്പെടുത്തല്‍.* അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെയുള്ള കടുത്ത ഉപരോധത്തിലൂടെ നാഗോര്‍ണോ-കാരാബാഖ് മേഖലയെ ഇല്ലായ്മ ചെയ്യുകയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡറുമായ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അര്‍മേനിയയുടെ മേല്‍ ഇസ്ലാമിക രാഷ്ട്രമായ അസര്‍ബൈജാന്റെ കടന്നു കയറ്റവും, ഉപരോധവും അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വംശഹത്യയുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
*പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമയില്‍ ഈശോയുടെ വേഷം അവതരിപ്പിച്ച ജിം കാവിയേസല്‍ അഭിനയിച്ച മനുഷ്യക്കടത്തിന്റെ ഭീകരതകളെ കുറിച്ച് പറയുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് മുന്നോട്ട്. ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ ‘മിഷന്‍ ഇംപോസിബിള്‍’ എന്ന ടോം ക്രൂയിസ് സിനിമയുടെ തൊട്ടുപിന്നിലായി രണ്ടാമതാണ് സൗണ്ട് ഓഫ് ഫ്രീഡം.* നൂറു മില്യണ്‍ ഡോളറിലധികം ചിത്രം നേടിക്കഴിഞ്ഞു. സമ്മര്‍ ഹിറ്റാകുമെന്ന് കരുതിയിരുന്ന നിരവധി സിനിമകളെ പിന്നിലാക്കിയാണ് ‘സൗണ്ട് ഓഫ് ഫ്രീഡം’ ഈ നേട്ടം കൈവരിച്ചിരിക്കന്നത്.
*മണിപ്പൂരിൽ തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസ്.* മെയ് മാസത്തിനുശേഷം നൂറോളം ക്രൈസ്തവ ദേവാലയങ്ങൾ മണിപ്പൂരിൽ നശിപ്പിക്കപ്പെട്ടുവെന്നും, നൂറോളം ആളുകൾ കൊല്ലപ്പെട്ടുവെന്നും 50,000ത്തോളം ആളുകൾക്ക് ഭവനങ്ങൾ ഉപേക്ഷിക്കേണ്ടതായി വന്നുവെന്നും പറഞ്ഞ ഫിയോണ ബ്രൂസ്, ഈ സംഭവങ്ങൾ ഗൂഢാലോചനകൾക്ക് ശേഷം നടക്കുന്നതാണെന്ന സംശയവും പങ്കുവെച്ചു. മതപരമായ ഒരുവശം അക്രമ സംഭവങ്ങൾക്ക് പിന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫിയോണ, വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ ഇംഗ്ലണ്ടിലെ സഭക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നുള്ള ചോദ്യവും ഉന്നയിച്ചു
*ഇന്നത്തെ വചനം*
യേശു പറഞ്ഞു: മനുഷ്യപുത്രന്‍മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.
തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്‌ഷിക്കും.
എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.
യോഹന്നാന്‍ 12 : 23-26
*വചന വിചിന്തനം*
അഴിയൽ അഥവാ നഷ്ടപ്പെടൽ ഇല്ലാതെ ഫലം പുറപ്പെടുവിക്കാൻ സാധിക്കുകയില്ല. ഈശോയുടെ സഹനത്തിലൂടെയാണ് നമുക്ക് രക്ഷ കൈവന്നത്. ഈ സഹനത്തിൽ ഓരോ ക്രിസ്ത്യാനിയും പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നു. കർത്താവിനുവേണ്ടി എത്രമാത്രം സ്വയം നഷ്ടപ്പെടുത്താൻ സന്നദ്ധതയുണ്ട് എന്ന് നമുക്ക് ആത്മശോധന ചെയ്യാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*