*ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ മലയാളി ഭീകരര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്.* അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി കേരളാ ഘടകം ആശയ വിനിമയം നടത്തിയതായും ദേശീയ അന്വേഷണ ഏജന്‍സിക്ക് സൂചനകള്‍ ലഭിച്ചു. നിലവില്‍ ഇവര്‍ ആശയവിനിമയം നടത്തിയിരുന്ന ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എന്‍ഐഎ.
*തമിഴ്നാട്ടിലെ സത്യമംഗലം കാട്ടിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയ തൃശൂര്‍ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എന്‍ഐഎ.* കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ യുവാക്കള്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കിയിരുന്ന മാസ്റ്റര്‍ ട്രെയിനറാണ് ഇയാളെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ നിന്നുമാണ് ഇയാള്‍ക്ക് ആയുധ പരിശീലനം ലഭിച്ചത്. നേരത്തെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വനാന്തരങ്ങളില്‍ ഇയാളുടെ നേതൃത്വത്തില്‍ ആയുധ പരിശീലനവും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
*വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കാര്‍ക്കശ്യത്തോടെയുള്ള നടപടി ക്രമങ്ങള്‍ പാടില്ലെന്നും മനുഷ്യത്വപൂര്‍ണമായ രീതിയിലായിരിക്കണം ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്.* ചെറുകിട വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
*പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക്ക് സി.തോമസിന് തന്നെ സാധ്യതയേറുന്നു.* ജെയ്ക്കിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത് ജെയ്ക്കായിരുന്നു. ഭൂരിപക്ഷം മുൻപത്തെക്കാളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറവായിരുന്നു
*22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തുറമുഖ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.* കേരള മാരിടൈം ബോർഡ് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, ബേപ്പുർ സീനിയർ പോർട്ട് കൺസർവേറ്റർ പ്രസാദ് വി.വി. എന്നിവർക്കാണ് ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 40 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഇവർക്ക് ജാമ്യം ലഭിക്കുന്നത്
*സ്വീഡനിൽ ആരംഭിച്ച “മതഗ്രന്ഥപ്പോര്’ ഡെൻമാർക്കിലേക്കും വ്യാപിക്കുന്നു. ഡെൻമാർക്ക് തലസ്ഥാനമായ കോപൻഹേഗനിലെ ഇറാഖി എംബസിക്ക് മുമ്പിൽ വലതുപക്ഷ അനുയായികളായ രണ്ട് പേർ ഇസ്ലാമിക മതഗ്രന്ഥമായ ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചു.* സ്വീഡനിലെ ഖുറാൻ കത്തിക്കലിനെതിരെ ഇറാഖിൽ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് ഈ സംഭവം. “ഡാനിഷ് പേട്രിയറ്റ്സ്’ എന്ന സംഘടനയുടെ അനുഭാവികളായ യുവാക്കളാണ് പ്രതിഷേധം നടത്തിയത്.
*സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാനുള്ള കോടതിയുടെ അധികാരം എടുത്തുകളയുന്ന വിവാദ ബില്ലിന്റെ പ്രധാനഭാഗം പാസാക്കി ഇസ്രയേൽ പാർലമെന്റ്.* ബില്ലിനെതിരെ പ്രതിഷേധം നടത്തിയ പ്രതിപക്ഷ കക്ഷികൾ ബിൽ അവതരണത്തിനിടെ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതോടെ 64 -0 എന്ന നിലയിലാണ് ബിൽ പാസാക്കാനുള്ള വോട്ടിംഗ് അവസാനിച്ചത്.
*ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അഭയാർഥി ബോട്ട് കടലിൽ മുങ്ങിത്താണ് 17 പേർ മരിച്ചു.* ബോട്ടിലുണ്ടായിരുന്ന നിരവധി പേരെ കാണാതായി. ഡാകർ മേഖലയ്ക്ക് സമീപത്തുള്ള ഔകാം തീരപ്രദേശത്താണ് അപകടം നടന്നത്. അറ്റ്ലാന്റിക് സമുദ്രം കടന്ന് യുറോപ്പിലേക്ക് കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് പുറപ്പെട്ടത് എവിടെ നിന്നാണെന്നോ എത്ര പേർ ബോട്ടിൽ സഞ്ചരിച്ചിരുന്നെന്നോ വ്യക്തമല്ല.
*സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി 25 കോടി രൂപ ലഭിക്കും.* രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്ക് നൽകും. ഇത്തവണ 5,34, 670 പേർക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം 3,97,911 പേർക്കായിരുന്നു സമ്മാനം നൽകിയത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ്. ബംപർ ലോട്ടറിയുടെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.
*ഓണക്കാലം നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും എന്നാൽ, എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് ഓണക്കിറ്റ് നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ.* കോവിഡ് സമയത്തും അതിനുശേഷവും കൊടുത്തതുപോലെ ഓണത്തിന് ഭക്ഷ്യക്കിറ്റ് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
*സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.* കഴിഞ്ഞവർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർ മരിച്ചപ്പോൾ എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ഈ വർഷം ജൂണിൽ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേശവദാസപുരം റസ്റ്റ് റൂമിന്റെയും പട്ടത്തെയും പൊട്ടക്കുഴിയിലെയും ഹൈടെക് ബസ് ഷെൽട്ടറുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
*പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.* രക്തത്തില്‍ ക്രിയാറ്റിന്റെ അളവു കൂടിയ നിലയിലാണ്. കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പിഡിപി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
*മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചതായി പരാതി.* മന്ത്രി പി രാജീവിന്റെ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. യൂത്ത് കോൺഗ്രസ് ആണ് പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്.
*സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.* മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും തെറ്റായ വിവരം അപ്‌ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
*രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രപ്രദേശിലെ കുർണൂലിൽ നിർമ്മിക്കും.* പ്രതിമയുടെ ശിലാസ്ഥാപന കർമ്മം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു. വീഡിയോ കോൺഫറൻസിംഗ് മുഖാന്തരമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. 108 അടി ഉയരത്തിലാണ് ശ്രീരാമ പ്രതിമ ഉയരുക. കുർണൂലിലെ മന്ത്രാലയത്തിലാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
*മണിപ്പൂരിൽ സംഘർഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വിമാനത്താവളത്തിന് കൂടുതൽ സുരക്ഷയൊരുക്കാൻ തീരുമാനം.* നിലവിൽ, വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഉടൻ തന്നെ സേനാംഗങ്ങളെ വിന്യസിപ്പിക്കും. മിസോറാമിൽ കഴിയുന്ന മെയ്തെയ് വിഭാഗത്തിൽ ഉള്ളവരെ വിമാനമാർഗമാണ് മണിപ്പൂരിൽ എത്തിക്കാൻ സാധ്യത.
*വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം കുതിച്ചുയർന്നതോടെ ലോക രാജ്യങ്ങൾക്കിടയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ.* കണക്കുകൾ പ്രകാരം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഏറ്റവുമധികം ഇന്ത്യൻ ഓഹരികളാണ് വാങ്ങിക്കൂട്ടുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. മറ്റു വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി ഘടകങ്ങളാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്.
*മണിപ്പൂര്‍ സംഭവത്തില്‍ വ്യാജ പ്രചരണം നടത്തിയെന്ന കേസില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്.* മണിപ്പൂര്‍ സൈബര്‍ ക്രൈം പൊലീസാണ് സുഭാഷിണി അലിക്കെതിരെ കേസെടുത്തത്.സംഭവം വിവാദായതോടെ പോസ്റ്റ് നീക്കം ചെയ്തതായും ഖേദം രേഖപ്പെടുത്തുന്നതായും സുഭാഷിണി അലി പറഞ്ഞു.
*എഎപി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.* രാജ്യസഭ അധ്യക്ഷന്റെ നിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാണ് നടപടി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍. മണിപ്പൂരിലെ വിവാദ വീഡിയോയെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന്റെ നടപടി.
*ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ ഒലിച്ചുപോയി.* കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗമാണ് ഒലിച്ചുപോയത്. ഇതോടെ തിങ്കളാഴ്ച്ച ബദരീനാഥ് തീർഥാടനം തടസ്സപ്പെട്ടു.
*മണിപ്പുര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷം സഭയിൽ ബഹളം വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചത്.‘ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു. സുപ്രധാന വിഷയത്തില്‍ രാജ്യം സത്യം അറിയേണ്ടത് അത്യാവശ്യമാണ്,’ അമിത് ഷാ വ്യക്തമാക്കി.
*അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്ന റോഹിംഗ്യകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്.* പല ജില്ലകളിലും ഒരേസമയം നടത്തിയ റെയ്ഡുകളില്‍ അനധികൃതമായി താമസിക്കുന്ന 60 ലധികം റോഹിംഗ്യകള്‍ അറസ്റ്റിലായി. കന്നുകാലികളെ കശാപ്പ് ചെയ്യുന്ന ഫാക്ടറികളില്‍ പണിയെടുക്കുന്നവരാണ് പിടിയിലായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.
*സ്പീക്കർ എ.എൻ. ഷംസീറിനെതിരെ പരാതിയുമായി ബിജെപി.* ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ ആർ.എസ്. രാജീവാണ് പരാതി നൽകിയത്.ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നും ഷംസിർ പറഞ്ഞു.
*കണ്ണൂരിൽ പ്രകടനം നടത്തി മാവോയിസ്റ്റുകൾ.* അയ്യൻകുന്ന് വാളത്തോട് ടൗണിലാണ് മാവോയിസ്റ്റുകൾ എത്തിയത്. ഒരു വനിത ഉൾപ്പടെ അഞ്ചംഗ സായുധ സംഘമാണ് അരമണിക്കൂറോളം ടൗണിൽ തങ്ങിയത്. ‘ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി – പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക ‘ എന്ന പേരിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിട്ടുണ്ട്.
*വയനാട് അമ്പലവയലിൽ യുവതി മുങ്ങിമരിച്ചു. കുമ്പളേരി സ്വദേശിയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർഥിയുമായ സോന പി. വര്‍ഗീസ്(19) ആണ് മരിച്ചത്.* ഇന്നലെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കാർഷികാവശ്യങ്ങൾക്കായി നിർമിച്ച കുളത്തിൽ നീന്താനായി പിതാവിനും സഹോദരങ്ങൾക്കുമൊപ്പം എത്തിയ വേളയിലാണ് യുവതി അപകടത്തിൽപ്പെട്ടത്.
*കനത്ത മഴ തുടരുന്നതിനാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് സർക്കാർ.* കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ് താലൂക്കുകളിലെ സ്കൂളുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ മേഖലകളിലെ കോളജുകൾ തുറന്ന് പ്രവർത്തിക്കും.
*ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മറ്റന്നാള്‍ തീവ്രന്യൂനമര്‍ദമായി മാറും.* അടുത്ത നാല് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു.
*മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിൻസി അലോഷ്യസിനെ സ്വന്തം ഇടവക ദേവാലയത്തിൽ ആദരിച്ചു.* തൃശൂർ അതിരൂപത പൊന്നാനി ഇടവകാംഗമായ വിന്‍സിയെ ഇന്നലെ ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക ദേവാലയത്തിൽവെച്ച് ആദരിക്കുകയായിരിന്നു. പൊന്നാനി സെന്റ് ആന്റണിസ് ഇടവക വികാരി ഫാ. ടോണി വാഴപ്പിള്ളിയും, ഇടവകയിലെ കൈകാരൻമാരും, സമർപ്പിതസമൂഹവും, മതബോധന അദ്ധ്യാപകരും, ഇടവക ജനങ്ങളും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസിനെ ആദരിക്കാൻ പള്ളിയിലുണ്ടായിരുന്നു.
*ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ ഇസ്ലാമിക മോസ്ക്കാക്കി മാറ്റി ആദ്യമായി പ്രാർത്ഥന നടത്തിയതിന് ഇന്നലെ മൂന്നു വർഷം.* ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് – ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ 2020 ജൂലൈ 10നാണ് ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്
*മണിപ്പൂരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവ് വരാത്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ് ഭാരത സർക്കാരിനോട് ആവശ്യപ്പെട്ടു.* പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുകൂലമായി ഭൂരിപക്ഷം വരുന്ന അംഗങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുടെ ഭരണ തലപ്പത്തുള്ളവർ തങ്ങളുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് എപ്പോഴും പറയാറുണ്ടെങ്കിലും ഇന്ത്യയിലെ അസഹിഷ്ണുതയും, അക്രമങ്ങളും മറ്റൊരു ചിത്രമാണ് നൽകുന്നതെന്നും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും സ്ലോവാക്യയിൽ നിന്നുള്ള പാർലമെന്റ് അംഗം മിറിയം ലക്സ്മാൻ പറഞ്ഞു.
*ഇന്നത്തെ വചനം*
അവന്‍ ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്‌തു: ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്.
ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ തൃപ്‌തരാക്കപ്പെടും. ഇപ്പോള്‍ കരയുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ചിരിക്കും.
മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേ ളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍.
അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെപ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്‍മാര്‍ പ്രവാചകന്‍മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്‌തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും.
ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും.
മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാക്കന്‍മാര്‍ വ്യാജപ്രവാചകന്‍മാരോടും അങ്ങനെ തന്നെ ചെയ്‌തു.
ലൂക്കാ 6 : 20-26
*വചന വിചിന്തനം*
പ്രതിഫലം വലുതായിരിക്കും. കഷ്ടതകൾ സഹിക്കുന്നവർ വിഷമിക്കേണ്ടതില്ല. സ്വർഗരാജ്യത്തിൽ നിങ്ങൾക്കായി പ്രതിഫലം ഒരുക്കപ്പെട്ടിരിക്കുന്നു. സുവിശേഷ ഭാഗ്യങ്ങൾ ഈ ശോ വാഗ്ദാനം ചെയ്യുന്നു. ലോകത്തിൽ ദാരിദ്ര്യവും കഷ്ടതയും അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. വിശ്വാസത്തെപ്രതി കഷ്ടതകളും പീഡനങ്ങളും അനുഭവിക്കേണ്ടിവരുന്ന ധാരാളം ആളുകളുണ്ട്. പ്രത്യേകിച്ച് നമുക്ക് മണിപ്പൂരിലെയും നൈജീരിയായിലെയും ക്രിസ്ത്യാനികളെ ഓർക്കാം അവർക്കായി പ്രാർത്ഥിക്കാം. ഇന്ന് സഭയിൽ കർത്താവിൻ്റെ ശിഷ്യനായ യാക്കോബ് ശ്ലീഹായുടെ തിരുന്നാൾ ആചരിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ മോചനത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*