🗞🏵 *തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണ മേഖലാ ഓഫീസ് സംശയനിഴലില്‍.* പോലീസ് റെയ്ഡിന് പിന്നാലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ തേടി കൂടുതല്‍ പരിശോധനയ്ക്കൊരുങ്ങുകയാണ് പോലീസ്. കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫീസില്‍ രഹസ്യ യോഗം നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന . ഇവിടെ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ട് ജില്ലാ ഭാരവാഹികളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന ഉണ്ടായേക്കും . മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ വന്നു പോയതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്
🗞🏵 *പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡുകളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.* അടുത്ത വര്‍ഷം ആദ്യം ഇത് ആരംഭിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പരിധിയില്‍ 500 കിലോമീറ്റര്‍ റോഡാണ് വരുന്നത്. ഇത് പരിശോധിച്ചാണ് ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ട് നല്‍കേണ്ടത്.
🗞🏵 *മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ ക്രൈം നന്ദകുമാര്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റില്‍.* ഐടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെഅറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ബിഎച്ച് മന്‍സൂര്‍ നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.
🗞🏵 *വീരപഴശിയുടെ രക്തസാക്ഷി ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ മന്ത്രി കെ കെ ശൈലജയ്‌ക്ക് നേരെ ജിഹാദികളുടെ സൈബർ ആക്രമണം .* വീര പഴശിയുടെ 217 – മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് . 216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30നാണ് വീര കേരള വര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത് – കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പഴശി ടിപ്പുവിനോട് യുദ്ധം ചെയ്തുവെന്നതാണ് ജിഹാദികളെ ചൊടിപ്പിക്കുന്നത്.
🗞🏵 *സംസ്ഥാനത്ത് 5405 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.* തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട് 220, ഇടുക്കി 193, പാലക്കാട് 180, ആലപ്പുഴ 162, കാസര്‍ഗോഡ് 87 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *ജർമൻ നഗരമായ മ്യൂണിക്കിൽ രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്.* ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.പ്രധാന റെയിൽ സ്റ്റേഷന് സമീപം ഡോണേഴ്സ്ബെർഗർ ബ്രിഡ്ജിനടുത്ത് ടണൽ പണിക്കിടെയാണ് സ്ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു.
🗞🏵 *കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ് ജൂണിയർ ടൈം സ്കെയിൽ) ഉദ്യോഗസ്ഥരുടെ ശന്പളവും മറ്റാനുകൂല്യങ്ങളും മന്ത്രിസഭാ യോഗം നിശ്ചയിച്ചു.* അടിസ്ഥാന ശന്പളം 81,800 രൂപ ആയാണു തീരുമാനിച്ചത്. അനുവദനീയമായ ഡിഎ, എച്ച്ആർഎ എന്നിവയും 10 % ഗ്രേഡ് പേയും അനുവദിക്കും.പരിശീലന കാലയളവിൽ അടിസ്ഥാന ശന്പളമായി നിശ്ചയിച്ച 81,800 രൂപ മാത്രമേ ഉണ്ടാകൂ
🗞🏵 *കേരളത്തിൽ മുസ്ലീം മോസ്കുകൾ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലീംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം.* വര്‍ഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും സംഘപരിവാരിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചരണം നടത്താന്‍ ഇത് ഊര്‍ജ്ജം നല്‍കുമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. മുസ്ലീം ലീഗിന്റെ സങ്കുചിത വര്‍ഗീയ നിലപാട് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കു കയാണെന്നും മോസ്കുകൾ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയലാണെന്നും സിപിഎം പറഞ്ഞു.
🗞🏵 *തിരുവല്ലയിൽ സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനായ ഒരു പ്രതി കൂടി അറസ്റ്റിൽ.* കേസിലെ പതിനൊന്നാം പ്രതി സജി എലിമണ്ണിലാണ് അറസ്റ്റിലായത്. സംഭവത്തിൽ കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്‌ഐ നേതാവ് നാസർ എന്നിവരടക്കം 12 പേർക്കെതിരെ കേസെടുത്തിരുന്നു. സിപിഎം മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ യുവതിയാണ് പരാതി നൽകിയിരുന്നത്.
🗞🏵 *വിദ്യാർഥിനികളുടെ ശുചിമുറിയിൽ കാമറ വച്ച അധ്യാപകൻ അറസ്റ്റിൽ.* കണ്ണൂർ പിണറായിയിലാണ് സംഭവം. കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോലീസ് പോക്സോ പ്രകാരം കേസെടുത്തു.ഇയാള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ തന്നെയാണ് സംഭവം. നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
🗞🏵 *മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു.* മധ്യപ്രദേശിലെ ബേതുൽ ജില്ലയിലായിരുന്നു അപകടം.പ്രഭാത്പട്ടനിൽനിന്നും മുൾടായിലേക്ക് പോയ സ്വകാര്യ ബസ് എതിർദിശയിൽവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഉൾപ്പെടെ ആറ് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.
🗞🏵 *അറുപത്തിരണ്ടുകാരന്റെ മുപ്പതോളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.* 38 എണ്ണത്തിന് ഗുരുതര പരിക്കേറ്റു. മാന്നാർ കുരട്ടിക്കാട് പുളിക്കാശ്ശേരി പട്ടമുക്കിൽ പുത്തൻവീട്ടിൽ വർഗീസ് ചെറിയാന്റെ ഗിരിരാജൻ ഇനത്തിൽപെട്ട മുട്ടക്കോഴികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തത്.
🗞🏵 *ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയായ നഴ്‌സിന് ദാരുണാന്ത്യം.* കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്പിളിയാണ് മരിച്ചത്. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.ബുധനാഴ്ച രാവിലെയാണ് സംഭവം. ജോലിക്കായി പോകും വഴിയാണ് അപകടം ഉണ്ടായത്. അമ്പിളി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു.
🗞🏵 *റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു.* ചെങ്ങമനാട് പുതുവാശ്ശേരി ഇലവുങ്കല്‍ പറമ്പില്‍ വീട്ടില്‍ പരേതനായ മണിയുടെ ഭാര്യ സതിയാണ് (52) മരിച്ചത്. അപകടത്തിൽ റോഡില്‍ തെറിച്ച് വീണ് ഹെല്‍മറ്റ് കുരുങ്ങിയ ബൈക്ക് യാത്രികനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കുമ്പളം ‘മാനസം’ വീട്ടില്‍ ലിതിനാണ് (25) അപകടത്തിൽ സാരമായി പരിക്കേറ്റത്. ചെങ്ങമനാട് കോട്ടായിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
🗞🏵 *അസം സ്വദേശിയായ അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.* അസാം ഗിലാമാറ സ്വദേശി ഫൂക്കാനാണ് – 25 പൊലീസ് പിടിയിലായത്. പെരുമ്പാവൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.ദീപ് ജ്യോതി എന്നയാളെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്
🗞🏵 *മലപ്പുറത്ത് ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന മോഡലുകളുടെ വാഹനം നിർത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ച് ആറ് പേർക്ക് ഗുരുതരമായ പരിക്ക്.* തൃശ്ശൂർ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ വെച്ചാണ് അപകടം നടന്നത്. മോഡലുകൾ സഞ്ചരിച്ച സ്‌കോർപിയോയിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.
🗞🏵 *വിവാഹ തട്ടിപ്പു വീരനായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ.* തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം കോടത്തല്ലൂരിലെ പുത്തൻപറമ്പിൽ കബീറാണ് (37) പൊലീസ് പിടിയിലായത്. ഇരിക്കൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിക്കൂർ പൈസായിലെ 34കാരി കബീറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തൃശൂരിൽ വിവാഹിതനായ ഇയാൾ അക്കാര്യം മറച്ചുവെച്ച് വയക്കാംകോട് പൈസായിലെ യുവതിയെ വിവാഹം കഴിക്കുകയും പണവും സ്വർണവും തട്ടിയെടുത്ത ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
🗞🏵 *യുപിഎ ചരിത്രമായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.* ബിജെപിക്കെതിരെ ഉറച്ച ബദല്‍ രൂപപ്പെടണം എന്നും ഇതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും മമത ചൂണ്ടിക്കാട്ടി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസിനെതിരെയുള്ള അതൃപ്തി മമത പരസ്യമാക്കിയത്. നേരത്തെ പാർലമെൻറിൽ കോൺഗ്രസിനൊപ്പം ചേരാനും ടിഎംസി വിസമ്മതിച്ചിരുന്നു.
🗞🏵 *വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ മാത്രമല്ല മറ്റു മേഖലകളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.* ഇത്തരക്കാരിൽ പോലീസുകാർ മുതൽ ബാങ്ക് ഉദ്യോഗസ്ഥർ വരെയുണ്ടാവാം. അവർ ബസുകളിലും കടകളിലും ഉണ്ടാവാം. അത് കൊണ്ട് തന്നെ അവരെ കുറിച്ചും ഓർമ്മ വേണമെന്ന് സന്ദീപ് ചൂണ്ടിക്കാണിക്കുന്നു.
🗞🏵 *കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചിട്ടും സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാത്ത ഒരുവിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി.* കര്‍ഷകസമരം അവസാനിപ്പിച്ചതോടെ ഭട്ടീന്ത അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന കര്‍ഷക സമരക്കാര്‍ക്കായി സജ്ജീകരിച്ച പന്തലും ഭക്ഷണം തയ്യാറാക്കല്‍ സംവിധാനങ്ങളും അഴിച്ചുമാറ്റി സമരാനുകൂലികള്‍ പഞ്ചാബിലേക്ക് മടങ്ങുകയും ചെയ്തു. ഇതോടെ സമരം നടത്തുന്ന ഒരുവിഭാഗം കര്‍ഷകര്‍ സമരപ്പന്തലും ഭക്ഷണവുമില്ലാതെ വലഞ്ഞു. പാര്‍ലമെന്റില്‍ ശൈത്യകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച രാവിലെ തന്നെ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കല്‍ ബില്ല് സഭയില്‍ വെച്ച് പാസാക്കിയതോടെയാണ് പഞ്ചാബില്‍ നിന്നുള്ള സമരാനുകൂലികളെല്ലാം മടങ്ങിയത്.
🗞🏵 *ലോക എയ്ഡ്‌സ് ദിനത്തിൽ രോഗത്തിനെതിരെ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ അവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്.* 2025 ആകുന്നതോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കണമെന്ന നിശ്ചയദാർഢ്യവുമായാണ് കേരളം മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *പെട്രോളിന്റെ വില കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാരും നടപടികള്‍ ആരംഭിച്ചു.* പെട്രോളിന്റെ വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 19.40 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് എട്ട് രൂപ കുറയും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. നിലവില്‍ 103 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. ഇത് 95ലേക്ക് താഴും. നേരത്തെ ഉത്തര്‍പ്രദേശിലേയും ഹരിയാനയിലേയും എന്‍സിആറുകളെക്കാള്‍ വില കൂടുതലായിരുന്നു ഡല്‍ഹിയില്‍.
🗞🏵 *ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ കമാന്‍ഡറെ വധിച്ചു.* ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ യാസിര്‍ പരേയേയും കൂട്ടാളിയേയുമാണെന്ന് സൈന്യം വധിച്ചത്.
പുല്‍വാമയിലെ ഖസ്ബയാര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെയോടെയായിരുന്നു സംഭവം.
🗞🏵 *ഒരുമാസം 27 ലക്ഷം വരുമാനവുമായി പീപ്പിൾസ് റസ്റ്റ് ഹൗസ് മുന്നേറുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.* പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച നവംമ്പര്‍ 1 മുതല്‍ 30 വരെ 4604 ബുക്കിംഗ് ആണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
🗞🏵 *കൊട്ടിയൂർ പീഡനക്കേസിലെ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്.* ശിക്ഷ 10 വര്ഷം തടവും ഒരു ലക്ഷം രൂപയുമായി കുറച്ചു. നേരത്തെ 20 വർഷം തടവായിരുന്നു. ഇതാണ് 10 വർഷമായി കുറച്ചത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. റോബിൻ വടക്കുംചേരിക്കെതിരായ പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും നിലനിൽക്കുമെന്നും കോടതി അറിയിച്ചു.
🗞🏵 *കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതിയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തി.* കോവിഡ് കേസുകളിൽ കുറവുവന്നതിനെ തുടർന്ന് രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെ പൂർവസ്ഥിതിയിലാക്കാൻ തയാറെടുക്കുമ്പോഴാണു വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നത്.
🗞🏵 *മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാട് കേസുകള്‍ അന്വേഷിക്കാനുറച്ച് ഇഡി.* മൊഴി നല്‍കാന്‍ രേഖകളുമായി എത്തണമെന്ന് പരാതിക്കാരന്‍ യാക്കൂബിന് നോട്ടീസ് നല്‍കി. എന്നാൽ ഇഡി ഇടപെടലിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, മോന്‍സന്റെ ഇടപാടുകളെക്കുറിച്ചുള്ള ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ക്രൈം ബ്രാഞ്ച് മറുപടി നൽകിയില്ല.
🗞🏵 *കേരളത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പൊതുഗതാഗതം അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍.* കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കും തിരിച്ചുമുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിച്ചു.
🗞🏵 *ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്തേക്ക് 1500 ൽ അധികം കശ്മീരികൾ തിരികെ വന്നുവെന്ന് റിപ്പോർട്ട്.* 1678 കശ്മീരി കുടിയേറ്റക്കാരാണ് 2019 ന് ശേഷം ജമ്മു കശ്മീരിലേക്ക് തിരികെ എത്തിയത്. ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ചെയ്തുകൊടുത്തതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചു. പ്രധാനമന്ത്രിയുടെ വിവിധ വികസന പദ്ധതികളിലൂടെ കശ്മീരിലേക്ക് തിരികെ എത്തിയവർക്ക് ജോലി നൽകി. 150 ഓളം പേരുടെ സ്വത്തുക്കളും കേന്ദ്ര സർക്കാർ തിരികെ നൽകി.
🗞🏵 *മതബോധന അധ്യാപകരെ പ്രത്യേകം സ്മരിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാ നിയോഗം.* ‘പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്’ പുറത്തിറക്കിയ വീഡിയോയില്‍ മതബോധന അധ്യാപകർക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകർ പരിശുദ്ധാത്മാവിന്റെ പ്രഭാവത്തിൽ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സർഗ്ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കാന്‍ പ്രത്യേകം പ്രാർത്ഥിക്കണമെന്ന്‍ പാപ്പ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
🗞🏵 *മുന്‍ വര്‍ഷങ്ങളിലുള്ള പതിവ് തെറ്റിക്കാതെ അര്‍ജന്റീനിയന്‍ ഫെഡറല്‍ പോലീസ് (പി.എഫ്.എ) ലുജാനിലെ പരിശുദ്ധ കന്യകാമാതാവിന്റെ സന്നിധാനത്തിലേക്ക് തീര്‍ത്ഥാടനം നടത്തി.* പി.എഫ്.എയുടെ നാല്‍പ്പത്തിയൊന്നാമത് തീര്‍ത്ഥാടനമായിരുന്നു ഇക്കൊല്ലത്തേത്. രാഷ്ട്രത്തിന്റെ ധാര്‍മ്മികാരോഗ്യത്തിനും ആത്മീയതക്കും വേണ്ടിയുള്ള സേനയുടെ പ്രതിജ്ഞാബദ്ധത മുന്‍നിറുത്തികൊണ്ടായിരുന്നു തീര്‍ത്ഥാടനം നവംബര്‍ 27 ശനിയാഴ്ച സാന്‍ കായെട്ടാനോ ദേവാലയത്തില്‍ നിന്നും ആരംഭിച്ചത്. ഫെഡറല്‍ പോലീസ് അംഗങ്ങള്‍ക്ക് പുറമേ അവരുടെ കുടുംബാംഗങ്ങളും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു
🗞🏵 *ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ഉയരമുള്ള തിരുപ്പിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുള്ള തിരുപ്പിറവി ദൃശ്യം സ്പെയിനിലെ തുറമുഖ നഗരമായ അലിക്കാന്റായില്‍ കാഴ്ചക്കാര്‍ക്കായി തുറന്നു.* ജനുവരി 6 വരെ ഭീമന്‍ തിരുപിറവി ദൃശ്യം കാണുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ഇക്കഴിഞ്ഞ നവംബര്‍ 26ന് അലിക്കാന്റാ മേയര്‍ ലൂയിസ് ബാര്‍ക്കാലയാണ് “സഗ്രാഡ ഫാമിലിയ” എന്നറിയപ്പെടുന്ന ഈ തിരുപ്പിറവി ദൃശ്യം കാഴ്ചക്കാര്‍ക്കായി തുറന്നു നല്‍കിയത്. സംഗീതവും, ലൈറ്റിംഗും അകമ്പടിയായുള്ള തിരുപ്പിറവി ദൃശ്യത്തിന്റെ ഉയരം 18 മീറ്ററാണ്. വിശുദ്ധ യൗസേപ്പിതാവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും കൂറ്റന്‍ രൂപങ്ങളാണ് റെക്കോര്‍ഡിനര്‍ഹമായ ഈ തിരുപ്പിറവി ദൃശ്യത്തില്‍ ഉള്ളത്.
🎸🎸🎸🎸🎸🎸🎸🎸🎸🎸🎸
*ഇന്നത്തെ വചനം*
ജനം സഖറിയായെ കാത്തുനില്‍ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്‌ഭുതപ്പെട്ടു.
പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖറിയായ്‌ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ ദര്‍ശ നമുണ്ടായി എന്ന് അവര്‍ മനസ്‌സിലാക്കി. അവന്‍ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്‌തു.
തന്റെ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി.
താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു:
മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപ മാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്‌ഷിച്ച് എനിക്ക് ഇതു ചെയ്‌തു തന്നിരിക്കുന്നു.
ലൂക്കാ 1 : 21-25
🎸🎸🎸🎸🎸🎸🎸🎸🎸🎸🎸
*വചന വിചിന്തനം*
നമ്മുടെ കുറവുകളെ നമ്മൾ അപമാനങ്ങളായി കരുതുന്നു. എപ്പോഴും നമ്മുടെ ചിന്ത മറ്റു മനുഷ്യർ നമ്മെക്കുറച്ച് എന്തു ചിന്തിക്കുന്നുവെന്നതാണ്. എന്നാൽ ദൈവം നമ്മെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ അന്വേഷിക്കാറുണ്ടോ? എലിസബത്ത് തൻ്റെ വന്ധ്യതയെ ഒരു കുറവായും മറ്റു മനുഷ്യരുടെ മുമ്പിൽ അപമാനമായും കണക്കാക്കി. എന്നാൽ ദൈവം അത് തൻ്റെ പദ്ധതിക്കുള്ള ഉപകരണമാക്കുകയായിരുന്നുവെന്ന് അവൾ അറിഞ്ഞില്ല. സ്നാപകയോഹന്നാൻ നേരത്തെ ജനിക്കാതെ ഈശോയുടെ സമപ്രായക്കാരനായി ജനിക്കേണ്ടത് രക്ഷാകര സംഭവങ്ങളുടെ ക്രമീകരണത്തിന് ആവശ്യമായിരുന്നു. എലിസബത്തിൻ്റെ വന്ധ്യത ഒരു കുറവായിരുന്നില്ല ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നു. നമ്മുടെ ജീവിതത്തിലും കുറവുകളായി നമ്മൾ കാണുന്നവ ദൈവിക പദ്ധതി നിറവേറാനായി ദൈവം ക്രമീകരിക്കുന്ന ള്ള സാഹചര്യങ്ങളായി മനസിലാക്കാൻ സാധിച്ചാൽ അവയെയോർത്ത് നിരാശപ്പെടാതെ പ്രത്യാശ പുലർത്താൻ നമുക്കു സാധിക്കും.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*