തിരുവനന്തപുരം: ജസ്ല മാടശ്ശേരിയെ വേശ്യയെന്ന് വിളിച്ച്‌ അധിക്ഷേപിച്ച ഫിറോസ് കുന്നംപറമ്ബിലിനെതിരെ വിമര്‍ശനം ഉന്നയിച്ച്‌ അഡ്വ. ഹരീഷ് വാസുദേവന്‍. ഫിറോസിനെതിരെ വനിതാ കമ്മിഷന്റെ കേസ് മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.’ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്’-ഹരീഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം,​ സംഭവത്തില്‍ ഫിറോസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കൊച്ചിയില്‍ അസുഖം ബാധിച്ച 10 രോഗികള്‍ക്ക് സഹായം കൊടുക്കുന്ന പരിപാടിക്കിടെയാണ് ഫിറോസ് തന്റെ നിലപാട് വിശദീകരിച്ചത്. ഈ നാട്ടില്‍ നന്മയ്ക്ക് പ്രധാന്യമില്ലെന്നും സമൂഹത്തില്‍ നന്മ ചെയ്യുന്ന ആളുകളെ മോശക്കാരാക്കുക എന്ന ചിന്തയാണ് ഉള്ളതെന്നും ഫിറോസ് പറഞ്ഞു. താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും എന്റെ മുന്നിലിരിക്കുന്നവരും സ്ത്രീകളാണ് ഒരു സ്ത്രീയെ അപമാനിച്ചു എന്ന് വേണമെങ്കില്‍ പറഞ്ഞോട്ടെ അത് ഏത് സ്ത്രീയാണെന്ന് പറയട്ടെയെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.