അയർലണ്ടിൽ പൊതു ആരാധനയ്ക് ഏർപ്പെടുത്തിയിരുന്ന വിവാദമായ വിലക്ക് മെയ് 10ന് പിൻവലിക്കുവാന്‍ ഭരണകൂടത്തിന്റെ തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ച് ദേവാലയങ്ങളില്‍ നടത്തിക്കൊണ്ടിരിന്ന ആരാധനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണകൂട നയത്തിനെതിരെ ഐറിഷ് കത്തോലിക്ക സഭയുടെ തലവനും അര്‍മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ഈമണ്‍ മാര്‍ട്ടിന്‍ രംഗത്തെത്തിയിരിന്നു. വിശുദ്ധ കുർബാന അടക്കമുള്ള തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറുമാസം വരെ തടവ് അനുഭവിക്കേണ്ടി വന്ന ക്രിമിനൽ കുറ്റമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ 27 ആഴ്ചകളായി പൊതു ആരാധന മുടങ്ങി കിടക്കുകയായിരുന്നു.

വിശുദ്ധ കുർബാനയ്ക്കെതിരായ ഈ നടപടിയെ ആർച്ച് ബിഷപ്പ് ഇമോൺ മാർട്ടിൻ ക്രൂരവും പ്രകോപനപരവും എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം മെയ് 10 മുതല്‍ പരമാവധി 50 പേർക്ക് മാത്രമായിരിക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അനുവാദമുണ്ടാവുക. മൃതസംസ്‌കാര ചടങ്ങുകൾക്കും വിവാഹ ചടങ്ങുകൾക്കുമായി 50 പേർക്ക് വരെ ഒത്തുകൂടാനാകുമെങ്കിലും വിവാഹ സൽക്കാരം ആറ് പേർക്കോ തുറസായ സ്ഥലത്താണെങ്കില്‍ 15 പേർക്കോ മാത്രമായി പരിമിതപ്പെടുത്തും. യൂറോപ്പിൽ വിശ്വാസപരമായ ചടങ്ങുകൾക്ക് ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ഐറിഷ് ഗവൺമെൻ്റാണ്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഇത്തരം നിരോധനം ഇപ്പോഴുമുള്ളത് അയർലണ്ടിൽ മാത്രമാണെന്ന റിപ്പോര്‍ട്ടുകള്‍.

വടക്കൻ അയർലണ്ടിൽ, മാർച്ച് 26 മുതൽ പൊതു ആരാധനയ്ക്ക് അനുമതിയുണ്ട്. അതേസമയം കത്തോലിക്കാ വ്യവസായി ഡെക്ലാൻ ഗാൻലി നിരോധനത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത കൊണ്ട് കോടതിയിൽ സമർപ്പിച്ച കേസിൽ ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം കേസ് ഫയല്‍ ചെയ്തത്. പല തവണ മാറ്റിവച്ച പ്രസ്തുത കേസ് മെയ് 18ന് പരിഗണിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.