*വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോട്ടയത്ത് പിടിയിലായി.* ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു നിഖിൽ.
*2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാനുറച്ച് പ്രതിപക്ഷ കക്ഷികൾ.* ബിഹാറിലെ പാറ്റ്നയിൽ ചേർന്ന യോഗത്തിൽ, മിഷൻ 2024-നായി ഒന്നിച്ച് നിൽക്കുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ അറിയിച്ചു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനും പൊതു മിനിമം നയം സ്വീകരിക്കാനുമായി ഷിംലയിൽ മറ്റൊരു സംയുക്ത യോഗം കൂടി നടത്തുമെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.
*144.25 കോടി രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2023-24 വര്‍ഷത്തെ ബജറ്റ് പെരുന്നയില്‍ ചേര്‍ന്ന പൊതുയോഗം പാസാക്കി.* ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
*അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റ് നേടി ബിജെപി അധികാരത്തിൽ തുടരുമെന്നും നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി ആകുമെന്നും അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ബിഹാറിലെ പാറ്റ്നയിൽ പ്രതിപക്ഷ കക്ഷികൾ നടത്തിയ സംയുക്ത യോഗത്തെ പരിഹസിക്കവെയാണ് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.
*പാഠ്യപദ്ധതികളിൽ രാഷ്ട്രീയ നിറം ചാലിച്ചുള്ള പരിഷ്കരണങ്ങൾ വ്യാപകമാകുന്നതിനിടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും ഹിന്ദുത്വ ആശയപ്രചാരകൻ വി.ഡി. സവർക്കറെയും ഒന്നിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി ഉത്തർ പ്രദേശ് സർക്കാർ.* യുപി ഹയർ സെക്കൻഡറി ബോർഡിന്റെ പുതിയ നിർദേശ പ്രകാരം നെഹ്റു, സവർക്കർ, ആദിവാസി നേതാവ് ബിർസാ മുണ്ടാ, ഛത്രപതി ശിവാജി എന്നിവരടക്കമുള്ളവരുടെ ലഘുജീവചരിത്രം 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ മോറൽ സയൻസ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി.
*ഹൈക്കോടതി ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ 2.7 കോടി രൂപ അനുവദിച്ചു കൊണ്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും അതിവേഗ അനുമതി നൽകിയത് ക്യൂബയിലിരുന്നുകൊണ്ട്.* ഇരുവരുടെയും വിദേശ സന്ദർശനത്തിനിടെ കഴിഞ്ഞ 13-നാണ് ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ അനുമതി തേടി ഹൈക്കോടതി രജിസ്ട്രാർ സർക്കാരിന് കത്തു നൽകിയത്. ഇതിനുള്ള അനുമതി ഇ ഫയലായി രണ്ടു ദിവസത്തിനകം ആഭ്യന്തര വകുപ്പിൽ നിന്നു മുഖ്യമന്ത്രിയുടെ മുന്നിലെത്തി.
*പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വ്യക്തമാക്കി.* സുപ്രീം കോടതിയെ സമീപിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട് . മന്ത്രിമാരുടെ വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചെന്നൈയില്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു എന്ന് അദ്ദേഹം ഇന്നലെ തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു.
*മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി.* ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും.
*സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രക്രിയകൾ പൂർത്തിയായി.* ഒന്നാംഘട്ട അലോട്ട്മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്. ഇവരിൽ 1,21,049 പേർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടിയിട്ടുണ്ട്. 94,721 പേരാണ് താൽക്കാലികമായി പ്രവേശനം നേടി അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനായി കാത്തിരിക്കുന്നത്. അതേസമയം, 23,740 വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല. ഇവരെ തുടർ അലോട്ട്മെന്റുകൾക്ക് പരിഗണിക്കുന്നതല്ലെന്ന് അറിയിച്ചിട്ടുണ്ട്.
*സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ ആശുപത്രികളില്‍ പനിബാധിതര്‍ക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.* പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക് ആരംഭിക്കുന്നതിനും ഒ.പി ടിക്കറ്റ് എടുക്കുന്നതിനും മരുന്നു വാങ്ങുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും ഡിഎംഒ അറിയിച്ചു.
*ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.* മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് നടക്കട്ടെയെന്നും കോടതിയെ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
*മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെതിരെ മതിയായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച്.* മോൻസൻ സുധാകരനു 10 ലക്ഷം രൂപ നല്‍കിയതിനു തെളിവുണ്ട്. അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു വ്യക്തമാക്കി. പറയാൻ കഴിയാത്ത കാര്യങ്ങള്‍ സുധാകരൻ നിഷേധിച്ചതായും എസ്പി കൂട്ടിച്ചേര്‍ത്തു.
*കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* കെപിസിസി പ്രസിഡന്റിനെതിരെ കള്ളക്കേസുണ്ടാക്കി വേട്ടയാടുന്ന പിണറായി വിജയന്റെ നടപടി അദ്ദേഹത്തിന്റെ ഭയത്തിൽ നിന്നും ഉണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.
*ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാന്റെ സുരക്ഷാ പരീക്ഷണം ഓഗസ്റ്റ് മാസം നടത്താൻ തീരുമാനം.* സുരക്ഷാ പരീക്ഷണമായ ക്രൂ അബോട്ട് മിഷനാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിനായുള്ള റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മോഡ്യൂളും, ക്രൂ എസ്കേപ്പ് സിസ്റ്റവും ഘടിപ്പിക്കുന്നതാണ്. തുടർന്നാണ് ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുക.
*പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ നടത്തിയ മൂന്ന് പ്രധാന പ്രഖ്യാപനങ്ങൾ ഇന്ത്യയിൽ കുറഞ്ഞത് 80,000 മുതൽ 1 ലക്ഷം വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.* സെമി-കണ്ടക്ടർ മേഖലയിലെ നിക്ഷേപം മൊത്തത്തിലുള്ള വിതരണ ശൃംഖലയിൽ ആയിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
*അമേരിക്കൻ സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പേരെടുത്തു പറയാതെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.* വീട്ടിൽ ആശയങ്ങളുടെ ഒരു മത്സരം ഉണ്ടാകും – ഉണ്ടായിരിക്കണം. പക്ഷേ, നമ്മുടെ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ നാം ഒന്നായി നിൽക്കണം. നിങ്ങൾക്കത് സാധിക്കുമെന്ന് നിങ്ങൾ കാണിച്ചുതന്നു. അഭിനന്ദനങ്ങൾ’ – മോദി പറഞ്ഞു.
*ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് 10 പവന് സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.* കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. സുൽത്താൻബത്തേരി പൊലീസ് ആണ് പിടികൂടിയത്.
*തനിച്ച് താമസിക്കുന്ന വിധവയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.* കണ്ണൂർ പയ്യാവൂരിലെ കരാറുകാരനായ എകെ ദിലീപിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
*വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.* തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനമുള്ളതിനാല്‍ വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതയാണ് അറിയിപ്പ്. അതേസമയം കേരളത്തില്‍ ഒരു ജില്ലയിലും കാലാവസ്ഥ വിഭാഗം ഇന്ന് അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
*മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ. വിദ്യയ്ക്ക് പോലീസ് കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം.* ഇതേ തുടർന്ന് വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടത്തറ ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസിൽ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
*തിരുവനന്തപുരം മലയിൻകീഴ് കുണ്ടമണ്‍കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.* സംഭവത്തില്‍ ഭര്‍ത്താവ് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കരൻ നായര്‍ റോഡില്‍ ആശ്രിത എന്ന വീട്ടില്‍ വിദ്യയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അച്ഛൻ വീട്ടിൽ വരുമ്പോൾ ചോരയിൽ കുളിച്ച നിലയിൽ വിദ്യയുടെ ശരീരം കാണുകയായിരുന്നു. അടുക്കൽ ഭർത്താവ് പ്രശാന്തും ഉണ്ടായിരുന്നു.
*ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.* സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
*മണിപ്പൂരിൽ സമാധാനം സംജാതമാകുന്നതിനായി ജൂലൈ രണ്ടിന് പ്രാർത്ഥനാദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) ആഹ്വാനം.* കത്തോലിക്ക സഭയുടെ രാജ്യത്തെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ദിവ്യകാരുണ്യ ആരാധന ആചരിക്കും. വിശുദ്ധ കുർബാന മധ്യേ മണിപ്പൂരിൽ സമാധാനത്തിനും സൗഹാർദത്തിനുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും എല്ലാ ഇടവകകളിലും മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സമർപ്പിച്ച് ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർത്ഥിച്ചു.
*ഇറാഖിൽ ക്രൈസ്തവ വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന നിനവേ പ്രവിശ്യയിൽ ജനസംഖ്യ ഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണമുന്നയിച്ച് ക്രൈസ്തവ വിശ്വാസികൾ നയിക്കുന്ന അഞ്ചു രാഷ്ട്രീയ പാർട്ടികൾ.* കൽദായ, അസ്സീറിയൻ, സിറിയൻ വിഭാഗങ്ങളിൽപ്പെട്ട ക്രൈസ്തവർ നൂറ്റാണ്ടുകളായി ജീവിക്കുന്ന പ്രദേശമാണ് ഇവിടം. നിനവേ പ്രവിശ്യയിലെ താൽക്കീഫ് ജില്ലയിൽ ഭൂമി വിൽപ്പന അധികൃതർ പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇത് വാങ്ങുന്നവർ ക്രൈസ്തവ വിശ്വാസികളോ, ഈ പ്രദേശത്തുള്ളവരോ അല്ലെന്നും അഞ്ചു പാർട്ടികളുടെ പ്രതിനിധികൾ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
*പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന യുവജന സംഗമത്തോട് അനുബന്ധിച്ച് മലയാള പരിഭാഷയോട് കൂടിയ ഫ്രാന്‍സിസ് പാപ്പയുടെ വീഡിയോ പങ്കുവെച്ച് വത്തിക്കാന്‍ ന്യൂസ്. വത്തിക്കാന്‍ ന്യൂസിന്റെ ഇംഗ്ലീഷിലുള്ള ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് “നിങ്ങളുടെ കൂടെ ഞാനുണ്ടാകും” എന്ന തലക്കെട്ടോട് കൂടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
*ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ആഫ്രിക്കയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടത്തുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്.* ആഫ്രിക്കയിലെ ചാഡ്, കാമറൂണ്‍, നൈജര്‍, കോംഗോ, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍, ശിരച്ഛേദനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍, വൈദികരെയും സന്യസ്ഥരെയും കൊലപ്പെടുത്തല്‍, ദേവാലയങ്ങളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും വീടുകളും അഗ്നിക്കിരയാക്കല്‍ തുടങ്ങിയ അതിക്രമങ്ങളെ കുറിച്ചാണ് സംഘടന പഠനവിധേയമാക്കിയിരിക്കുന്നത്.
*ഇന്നത്തെ വചനം*
എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു.
കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്‌ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്റെ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു.
എന്നാല്‍, ശിശുവിന്റെ അമ്മഅവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.
അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്‌ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.
ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു.
അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്‌ഭുതപ്പെട്ടു.
തത്‌ക്‌ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്‌ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി.
അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്‌തു.
കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.
ലൂക്കാ 1 : 57-66
*വചന വിചിന്തനം*
സഭയിൽ ഇന്ന് സ്നാപക യോഹന്നാൻ്റെ ജനനത്തിരുന്നാൾ ആചരിക്കുന്നു. ദൈവം അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നാണ് വചനം പറയുന്നത്. യോഹന്നാൻ നീണ്ട കാത്തിരിപ്പിൻ്റെയും പ്രാർത്ഥനയുടെയും ഫലമാണ്. അതു കൊണ്ടു തന്നെ അവൻ ലോകത്തിന് ഒരനു ഗ്രഹമാണ്. നമ്മളും ദൈവം ലോകത്തോടു കാണിച്ച കരുണയുടെ ഫലമാണെന്നും നമ്മൾ അനുഗ്രഹം പ്രാപിക്കണ്ടവരാണന്നും വചനം നമ്മെ ഓർമിപ്പിക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*