സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാനുള്ള സാധ്യതയാണുള്ളത്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒക്ടോബർ 25 വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ആൻഡമാൻ കടലിലായി നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്രന്യൂനമർദ്ദമാകും. തിങ്കളാഴ്ചയോടെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇത് സിത്രംഗ് ചുഴലിക്കാറ്റായി മാറും എന്നാണ് ഐഎംഡിയുടെ അറിയിപ്പ്. ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. മലയോര, തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ലക്ഷദ്വീപ് തീരത്ത് 23 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്നും നിർദ്ദേശം ഉണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ്. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല.

മാലിദ്വീപ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ആൻഡമാൻ കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ, മധ്യ പടിഞ്ഞാറൻ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ മേഖലയിൽ മത്സ്യ ബന്ധത്തിനു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.