പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാഴ്ചയ്ക്കുള്ളില്‍ കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പൊതുആവശ്യത്തോട് സര്‍ക്കാര്‍ നിഷേധാത്മകമായാണ് പ്രതികരിച്ചത്.കാലാവധി കഴിയുന്ന 493 റാങ്ക് പട്ടികകളില്‍ വേണ്ടത്ര നിയമനം നടന്നിട്ടില്ലെന്നും അവയുടെ കാലാവധി ആറുമാസം കൂടി നീട്ടണമെന്നുമായിരുന്നു സതീശന്റെ ആവശ്യം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നതിനാല്‍ അതുവരെയുള്ള മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നു മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കാലാവധി തീരുന്ന എല്ലാ റാങ്ക് പട്ടികകളും ആറു മാസത്തേക്ക് നീട്ടണം. ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി തുടങ്ങിയവയ്ക്ക് പുതിയ റാങ്ക് പട്ടിക പോലുമില്ല, അദ്ദേഹം പറഞ്ഞു.