.
*ഈ അധ്യയനവർഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തിൽനിന്ന്, അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിനു വഴങ്ങി സർക്കാർ പിന്മാറി.* മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ ഈ വർഷം 12 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് ധാരണ. ഈ വർഷം 204 അധ്യയനദിവസങ്ങളുണ്ടാവുക.
*ബ്രഹ്‌മപുരത്ത് ബയോമൈനിങ് ഏറ്റെടുത്ത സോണ്‍ട ഇന്‍ഫ്രാ ടെക്കുമായുള്ള എല്ലാ കരാറും റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍.* സോണ്‍ടയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ പുതിയ കമ്പനിക്കായിരിക്കും കരാര്‍.
*ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച 11 ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസസ്(ഐഇഡി) കണ്ടെത്തി.* ജാർഖണ്ഡ് പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.ഛായ്ബാസാ മേഖലയിലെ ടോന്റോ, ഗോയിൽഖേര പ്രദേശങ്ങളിലെ റോഡുകളിലാണ് ഐഇഡികൾ കുഴിച്ചിട്ടിരുന്നത്. കനത്ത പ്രഹരശേഷിയുള്ളതാണ് ഇവയെന്നും സുരക്ഷാ ജീവനക്കാരെയും പൊതുജനത്തെയും അപകടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇവയെന്നും അധികൃതർ അറിയിച്ചു.
*റിസര്‍വോയറില്‍ വീണുപോയ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ 42 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിഴ.* ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് ഓഫീസറായ രാജേഷ് വിശ്വാസിനാണ് 53,000 രൂപ പിഴ ചുമത്തിയത്. കഴിഞ്ഞ് ഞായറാഴ്ച അവധി ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഖേര്‍കട്ട അണക്കെട്ടില്‍ എത്തിയതായിരുന്നു ഇയാള്‍. സെല്‍ഫി എടുക്കുന്നതിനിടയില്‍ രാജേഷിന്റെ ഒരുലക്ഷം രൂപ വിലയുള്ള ഫോണ്‍ വെള്ളത്തില്‍ പോവുകയായിരുന്നു.
*സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി സംബന്ധിച്ചു കേന്ദ്രമന്ത്രി വി. മുരളീധരൻ അവതരിപ്പിച്ച കണക്ക് ആധികാരികമാണോയെന്നു പരിശോധിക്കാൻ ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.* കേന്ദ്രമന്ത്രിയുടെ കണക്കിൽ വസ്തുതയുണ്ടോയെന്നും യാഥാർഥ്യമുണ്ടോയെന്നും പരിശോധിക്കണം.
*164 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിലൊരാളായ ഹാഫിസ് അബ്ദുൾ സലാം ഭട്ടാവി(78) പാക്കിസ്ഥാനിലെ ജയിലിൽ വച്ച് മരിച്ചു.*
ലഷ്കർ ഇ തൊയ്ബയുടെ ഉന്നത നേതാവായ ഭട്ടാവി പാക് പഞ്ചാബ് പ്രവിശ്യയിലെ ഒരു ജയിലിൽ വച്ച് തിങ്കളാഴ്ച രാത്രിയോടെ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
*മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.* സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ പ്രത്യേകമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
*ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി.* കോടതി നിർദ്ദേശം ഉണ്ടായിട്ടും പുതിയ അധ്യയനവർഷത്തെ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അതൃപ്തി രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
*സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്ന് സംസ്ഥാന വനിതാശിശു വികസന മന്ത്രി വീണാ ജോർജ്.* പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുരയിലെ സ്മാർട്ട് അങ്കണവാടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
*പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.* ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിർത്തുന്നതിനായി കൗൺസിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ടുബാക്കോ ഫ്രീ കാമ്പസുകളാക്കാനുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് പങ്കാളിയാകുമെന്നും മന്ത്രി വ്യക്തമാക്കി
*കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.* കമ്പം സ്വദേശി ബാല്‍രാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് ബാല്‍രാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരന്‍ ആയിരുന്നു ബാല്‍രാജ്. അരിക്കൊമ്പന്റെ ആക്രമണത്തിനിടെ ഇയാള്‍ ബൈക്കില്‍ നിന്നു വീണിരുന്നു. വീഴ്ചയില്‍ തലയില്‍ സാരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് ബാല്‍രാജ് മരിച്ചത്.
*മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.* ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദര്‍ശനം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തിലുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.
*മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാ അംഗം ബാലു ധനോര്‍ക്കര്‍ (48) അന്തരിച്ചു.* ഡല്‍ഹി-എൻസിആറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. കിഡ്നി സ്റ്റോണ്‍ പ്രശ്‌നത്തെ തുടര്‍ന്നാണ് ബാലു ധനോര്‍ക്കറെ കഴിഞ്ഞയാഴ്ച നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തരോട്ട് പറഞ്ഞു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
*ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രക്ഷുബ്ധതകൾക്കിടയിലും ഇന്ത്യയുടെ വളർച്ചാ വേഗത സ്ഥിരമായി തുടരുന്നുവെന്ന് റിസർവ് ബാങ്ക്.* 2022-23ലെ വാർഷിക റിപ്പോർട്ടിലാണ് ആർബിഐ വ്യക്തമാക്കിയത്. നാണയപ്പെരുപ്പം, വളർച്ചാ മാന്ദ്യം, ആക്രമണാത്മക പലിശനിരക്ക് വർധന, മറ്റ് ഭൗമരാഷ്ട്രീയ ഘടകങ്ങൾ എന്നിവയുടെ രൂപത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥ ഒന്നിലധികം തിരിച്ചടികളെ അഭിമുഖീകരിക്കുമ്പോൾ പോലും, സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ വളർച്ച ശക്തമായി തുടരുന്നു എന്ന് ആർബിഐ വ്യക്തമാക്കി.
*വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്.* ആൻഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത ആക്‌സസ് ചെയ്യാനാകും എന്നാണ് റിപ്പോർട്ട്.വീഡിയോ കോളുകൾക്കിടയിൽ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.
*മണിപ്പൂരിലെ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാര പാക്കേജുകൾ കേന്ദ്രവും മണിപ്പൂർ സർക്കാരും പ്രഖ്യാപിച്ചു.* റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാര തുകയായി നൽകുക. ഈ തുക കേന്ദ്രവും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കുന്നതാണ്. കൂടാതെ, മരിച്ചയാളുടെ കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകും.
*ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലഡാക്കിലെ ടൂറിസം വകുപ്പ്.* റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യക്കാർക്ക് പ്രത്യേക അനുമതിയില്ലാതെ സിയാച്ചിനിൽ പ്രവേശിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായ സിയാച്ചിനിലെ ബേസ് ക്യാമ്പിലേക്കാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നിലവിൽ, സിയാച്ചിൻ മേഖല ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
*കൊലപാതകത്തിൽ തനിക്ക് കുറ്റബോധമില്ലെന്ന് ഡെല്‍ഹി കൊലക്കേസ് പ്രതി സാഹിൽ.* തന്നെ ഒഴിവാക്കിയതിനാലാണ് കൊല ചെയ്തതെന്നും ചോദ്യം ചെയ്യലിൽ സാഹിൽ പൊലീസിനോട് പറഞ്ഞു. കൊലക്കത്തി ഡെല്‍ഹി റിത്താലയിൽ ഉപേക്ഷിച്ചു. തുടർന്ന് ബസിൽ ബുലന്ദ് ഷെറിലേക്ക് പോയെന്നും പ്രതി മൊഴി നല്‍കി.
*കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ 2800 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.* കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. 13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്
*പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.* പാലക്കാട് അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
*ബാലരാമപുരം മദ്രസാ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.* പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
*കിണർ വൃത്തിയാക്കാനിറങ്ങിയപ്പോൾ ഇടിഞ്ഞു താഴ്ന്ന റിങ്ങുകൾക്കിടയിൽ കാൽ കുടുങ്ങി ജീവനു വേണ്ടി മണിക്കൂറുകളോളം പൊരുതിയ വയോധികൻ മരണത്തിനു കീഴടങ്ങി.* ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ കോടുകുളഞ്ഞിയിലെ കിണറ്റിൽ കുടുങ്ങിയ പെരുങ്കുഴി കൊച്ചുവീട്ടിൽ കെ.എസ്.യോഹന്നാനെ (72) അഗ്നിരക്ഷാ സേനയും പൊലീസും ഐടിബിപിയും ചേർന്നു നടത്തിയ തീവ്രശ്രമങ്ങൾക്കൊടുവിൽ രാത്രി ഒൻപതരയോടെയാണു പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.
*പട്രോളിങ്ങിനിടെ പൂന്തുറ എസ്.ഐ ജയപ്രകാശിനെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ* ബീമാപളളി ടി.സി- 70 / 3350 പുതുവല്‍ പുരയിടത്തില്‍ മുഹമ്മദ് യൂസഫിന്റെ മകന് മുഹമ്മദ് സിറാജ് (26) ആണ് പിടിയിലായത്. ഇയാളെ ദിവസങ്ങള്‍ മുമ്പ് ഒന്നരക്കിലോ കഞ്ചാവുമായി അമരവിള എക്സൈസ് സംഘം പിടികൂടിയിരുന്നു.
*സംസ്ഥാനത്തെ ഏറെ നടുക്കിയതായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തൻ്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ച സംഭവം.* വണ്ടൻമേട് പഞ്ചായത്ത് മെമ്പർ ആയിരുന്ന സൗമ്യ അബ്രഹാമാണ് കാമുകനോടു ചേർന്ന് അന്ന് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച് വാർത്തകളിൽ നിറഞ്ഞു നിന്നത്. എന്നാൽ ഇപ്പോൾ സൗമ്യയുടെ ഭർത്താവ് സുനിൽ വർഗ്ഗീസ് ഭാര്യയുടെ തെറ്റുകൾ പൊറുത്ത് സൗമ്യയെ ജാമ്യത്തിലിറക്കി പ്രശ്നങ്ങൾ ഒത്തുതീർത്ത് വീണ്ടും ഇരുവരും ഒരുമിച്ച് മക്കളോടൊപ്പം താമസം ആരംഭിച്ചിരിക്കുകയാണ്.
*സിവിൽ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.* മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്തിനെ(45) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഷൈന്‍ ജിത്തിനെ വൈക്കത്തെ വീട്ടിലെ മുറിയിൽ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിൽ പ്രവേശിച്ചിരിച്ചിരിക്കുകയായിരുന്നു ഇദ്ദേഹം.
*കോട്ടയം മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ.* കൊല്ലം കുന്നത്തൂര്‍ പുത്തന്‍പാലത്ത് കോയിക്കല്‍ കുഴിയില്‍ എം. അരുണ്‍ (30) ആണ് അറസ്റ്റിലായത്.അരുൺ കോട്ടയം മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് എസ്ടി പ്രമോട്ടര്‍മാരെ കബളിപ്പിക്കുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു
*കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട.* 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കാസർഗോഡ് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയിലായത്. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട നടത്തിയിരുന്നു.
*കാട്ടാക്കടയിൽ വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി.* കൊണ്ണിയൂർ താന്നിയോട് ഗോവിന്ദം വീട്ടിൽ ഗോവിന്ദന്റെ മകൻ സന്തോഷ്(59) ആണ് മരിച്ചത്. വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഉറിയാക്കോട്ടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
*കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം.* ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തതിനു ശേഷം ഒവേരിരിലേയ്ക്കുളള യാത്രാമധ്യേയാണ് ഫാ. മത്തിയാസിനെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോകുന്നത്. വൈദികന്റെ മോചനം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
*2008-ല്‍ കന്ധമാലില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തേത്തുടര്‍ന്ന്‍ പലായനം ചെയ്ത കുടുംബത്തിലെ പെണ്‍കുട്ടി സന്യാസവൃത വാഗ്ദാനം നടത്തി ഈശോയുടെ പ്രിയ ദാസിയായി.* അന്ന് ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ പങ്കെടുത്ത ഹിന്ദുക്കള്‍ വരെ വ്രതവാഗ്ദാന ചടങ്ങില്‍ പങ്കെടുത്തുവെന്നത് ഏറെ ശ്രദ്ധേയമാണ്. കലാപത്തില്‍ ചെറുപ്പത്തില്‍ തന്നെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബത്തിലെ സനോമിന കന്‍ഹാര്‍ എന്ന പെണ്‍കുട്ടിയാണ് ഒന്നര പതിറ്റാണ്ടിന് ശേഷം കര്‍ത്താവിന്റെ മണവാട്ടിയായി സന്യാസവസ്ത്രം സ്വീകരിച്ചത്.
*മതസ്വാതന്ത്ര്യത്തിനു കടുത്ത വിലക്കുള്ള ഉത്തര കൊറിയയില്‍ രഹസ്യമായി ഭവന പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചുവെന്ന്‍ ആരോപിച്ച് ഒരേ കുടുംബത്തില്‍പ്പെട്ട 5 പേര്‍ തടവില്‍.* വിശ്വാസ പരിത്യാഗം ചെയ്യണമെന്ന ആവശ്യം നിരസിച്ചതിന്റെ ഫലമായി കഴിഞ്ഞ ഒരു മാസമായി ഇവര്‍ തടവില്‍ തുടരുകയാണെന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്ഞാതനായ വ്യക്തി നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
*ഇന്നത്തെ വചനം*
വേറൊരുപമ അവന്‍ അവരോടു പറഞ്ഞു: സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം.
അത് എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.
മറ്റൊരുപമ അവന്‍ അവരോട് അരുളിച്ചെയ്‌തു: മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം.
ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്‌തത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല.
ഞാന്‍ ഉപമകള്‍ വഴി സംസാരിക്കും, ലോകസ്‌ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്‌താവിക്കും എന്ന പ്രവാചക വചനം പൂര്‍ത്തിയാകാനായിരുന്നു ഇത്.
മത്തായി 13 : 31-35
*വചന വിചിന്തനം*
സ്വർഗരാജ്യത്തെക്കുറിച്ച് ഈശോ ഉപമകളിലൂടെയാണ് സംസാരിക്കുന്നത്. ഏറ്റവും ചെറുത് ഏറ്റവും വലുതാകുന്നു. ഒരു കടുകുമണിയോ പുളിമാവോ ആകട്ടെ ചെറുതായത് വളരെ വ്യാപിക്കുന്നു. സ്വർഗരാജ്യവും ഇതുപോലെയാണ് നമ്മുടെ ചെറിയ പ്രേഷിത പ്രവൃത്തി വലിയ ഫലം പുറപ്പെടുവിക്കും. അതിനാൽ നമുക്ക് ആത്മാവിൻ്റെ ശക്തിയാൽ നിറഞ്ഞ് പ്രേഷിത ചൈതന്യം ഉള്ളവരാകാം. ശ്ലീഹാക്കാലം നമുക്ക് പകരുന്ന ചൈതന്യം ഇതാണല്ലോ
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*