സ്വന്തം രചനയും സംഗീതവും ആലാപനത്തിന്റെ മാധുരിയുമായി ഒരു രൂപതാധ്യക്ഷൻ. മാർ ജോസ് പുളിക്കലിന്റെ കവിത ’മടക്കം’ പ്രതീക്ഷയും ആസ്വാദ്യതയും പകരുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ കവിത സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. കോവിഡ് ദുരിതത്തിൽ വിലപിക്കുന്ന ലോകത്തിനു പ്രത്യാശയുടെ സന്ദേശം പകരുകയാണ് ഈ കവിത.
’മരണം മണക്കുന്നു, വൈറസിൻ താണ്ഡവം ഉയരുന്നു
ഉൗഴിതൻ ഉടൽ നിറയെ, കാലം കറുത്തു മനുഷ്യൻ
വിതുന്പി ഭീതി വിതച്ചീ കോവിഡിൻ തേർവാഴ്ച,
ആരു തീർത്തതീ മഹാമാരി
ആരൊടുക്കുമീ വൈറസിൻ ക്രൂരത …. എന്നു തുടങ്ങുന്ന 25 വരി കവിതയാണ് മാർ പുളിക്കൽ രചിച്ചത്. കാഞ്ഞിരപ്പള്ളി അമല സ്റ്റുഡിയോയിൽ ജോയി ജോസഫ് ഒറ്റപ്ലാക്കലാണ് റിക്കാർഡിംഗ് നടത്തിയത്. ജോബ് കുരുവിള കരിക്കാട്ടുപറന്പിൽ വയലിൻ വായിച്ചു.
കോവിഡ് കാലത്തെ ജനങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും വേദനകളും ഭാരങ്ങളുമൊക്കെ വേദനയുളവാക്കുന്നതാണ്. ഈ സാഹചര്യത്തിൽ ആശ്വാസം തേടി നാമെല്ലാം ദൈവത്തിലേക്കും മനുഷ്യരിലേക്കും പ്രപഞ്ചത്തിലേക്കും മടങ്ങണം. എല്ലാ മഹാമാരികളും അസംതുലിതാവസ്ഥയും പ്രകൃതിയുടെതന്നെ പ്രതിഫലനങ്ങളുമാണ്. ഒരിക്കലും ദൈവശിക്ഷയായി കരുതേണ്ടതില്ല. മനുഷ്യരോടും പ്രകൃതിയോടും ചെയ്യുന്ന തെറ്റുകൾക്കു സ്വാഭാവികമായുണ്ടാകുന്ന പ്രതിഫലനമാണിതെന്നു തിരിച്ചറിയാം. ഒപ്പം ദൈവത്തിലേക്കുള്ള മടക്കത്തിനുള്ള സന്ദേശവും ഇതു നൽകുന്നു. യാത്രയിൽ പിഴവുകൾ വന്നാൽ തിരികെ നടക്കണമെന്ന് ദൈവം മക്കൾക്കു നൽകുന്ന അടയാളങ്ങളായി ഇതിനെ ഉൾക്കൊള്ളണം. ദൈവത്തെയും പ്രപഞ്ചത്തെയും മറക്കാതെ ദൈവിക പദ്ധതിയിലേക്കു മനുഷ്യൻ മടങ്ങണമെന്ന സന്ദേശമാണ് കവിത രചിക്കാൻ നിമിത്തമായതെന്ന് മാർ പുളിക്കൽ പറയുന്നു.