തെലങ്കാനയിലെ പശമൈലാരാത്ത് മരുന്നുനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. സ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 42 ആയി ഉയർന്നത്. സ്ഫോടനത്തിൽ 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സിഗാച്ചി ഫാര്‍മ കമ്പനിയിലെ റിയാക്ടറില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനം നടന്നത്. രാസപ്രവര്‍ത്തനമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമികവിവരമെന്ന് ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയില്‍ 150 പേരുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ സ്‌ഫോടനം നടന്ന ഇടത്തായിരുന്നുവെന്നും ഐജി വി. സത്യനാരായണ പറഞ്ഞു.
അഗ്‌നിരക്ഷാസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സ്ഫോടനത്തിൽ സിഗച്ചി കെമിക്കൽ ഇൻഡസ്ട്രിയിലെ കെട്ടിടങ്ങൾ പൂർണമായും തകർന്നു. സംഭവത്തിൽ ഫാര്‍മകമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു. തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച സംഭവസ്ഥലം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സന്ദർശിക്കും.