ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ട്രെയിന്‍ റാഞ്ചി ബന്ദികളാക്കിയ 104 പേരെ പാക് സുരക്ഷാ സേന മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ലോക്കോ പൈലറ്റും കൊല്ലപ്പെട്ടതായാണ് വിവരം. 16 ബലൂച് ഭീകരവാദികളെ കൊലപ്പെടുത്തിയതായും സേന വ്യക്തമാക്കി.

ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് സുരക്ഷാസേനകള്‍ അറിയിച്ചതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിന്‍ മാര്‍ഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചുവെന്നും സേന വ്യക്തമാക്കി.

ക്വറ്റയില്‍ നിന്ന് അഞ്ഞൂറോളം യാത്രക്കാരുമായി പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് ആക്രമിച്ചത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാം നമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം വിഘടന വാദി സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുക്കുകയായിരുന്നു.