കഴിഞ്ഞ 13 മാസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2024-25 (ഫെബ്രുവരി-10) വരെ 305 പേരെയാണ് സുരക്ഷാ സേന ഇല്ലാതാക്കിയത്.

പൊലീസിന്റെയും സുരക്ഷാ സേനയുടെയും ഓപ്പറേഷനില്‍ 1177 പേരെ അറസ്റ്റ് ചെയ്തു. 985 പേര്‍ സ്വമേധയാ കീഴടങ്ങിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. രഹസ്യാന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവും സംസ്ഥാന സര്‍ക്കാര്‍ ബിഎസ്എഫിന് അനുവദിച്ചിട്ടുണ്ട്. 

മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് ഛത്തീസ്ഗഢ് പൊലീസും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ തമ്പടിക്കുന്ന മേഖലകള്‍ കണ്ടെത്തി അവിടെ സജീവ നിരീക്ഷണം നടത്താന്‍ ബിഎസ്എഫിന് സാധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിടികൂടിയവര്‍ തിരികെ മാവോയിസ്റ്റ് സംഘത്തിലേക്ക് പോകാതിരിക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കീഴടങ്ങിയവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ബിജാപൂരില്‍ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. വനമേഖലയില്‍ നടന്ന ഓപ്പറേഷനിലാണ് വന്‍ മാവോയിസ്റ്റ് വേട്ട ഉണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചിരുന്നു.