ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍, ഹര്‍ജി ഹൈക്കോടതി നീട്ടി. കേസ് വ്യാഴാഴ്ചയായിരിക്കും പരിഗണിക്കുക. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.ഹര്‍ജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കീഴില്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു. നിയമത്തെ ചോദ്യം ചെയ്യാന്‍ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 ലെ ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകള്‍ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം. ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.

നിലവില്‍ പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരായാണ് കെഎസ്ആര്‍ടിസിയുടെ ഹര്‍ജി. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ ബോര്‍ഡ് വെച്ചും സ്റ്റാന്‍ഡുകളില്‍ ആളെ കയറ്റിയും സ്റ്റേജ് കാര്യേജ് ബസുകളായി സര്‍വീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസിയും മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നത്.