ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം തള്ളി കേന്ദ്ര സർക്കാർ. രാജ്യത്തിനെതിരെ ഉന്നയിച്ച ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു.

കനേഡിയൻ പ്രധാനമന്ത്രിയുടെയും അവരുടെ വിദേശകാര്യ മന്ത്രിയുടെയും പ്രസ്താവനകൾ ഇന്ത്യ തള്ളിക്കളയുന്നു. കാനഡിയിലെ ഏതെങ്കിലും അക്രമത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന ആരോപണം അസംബന്ധമാണ്, എസ് ജയശങ്കർ വ്യക്തമാക്കി.

2023 ജൂൺ 18-ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. ബെെക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.

നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാർ ഏജന്റുകൾക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചിരുന്നു. പിന്നാലെ, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്കും കാനഡ കടന്നിരുന്നു.