ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിൽ കുരുക്കഴിക്കുന്ന മാതാവിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫ്രാൻസിസ്കോ ജാവിയർ പെരസാണ് ചിത്രത്തിന്റെ സംവിധായകൻ. ‘മരിയ ഡെസത്താരോ ഡി നുഡോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഹോളിവുഡ് കാത്തലിക്ക് ഫിലിംസും, ആവേ മരിയ ഫിലിംസും ചേര്‍ന്ന് നിർമ്മിക്കുന്ന സിനിമയുടെ അണിയറക്ക് പിന്നിലും, മുന്നിലും പിന്തുണയുമായി നിരവധി വൈദികരും രംഗത്തുണ്ട്. ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പ്രാധാന്യം നല്‍കുന്ന മരിയന്‍ വണക്കം കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തിയാണെന്ന് ‘എസിഐ പ്രൻസാ’ എന്ന മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ ആവേ മരിയ ഫിലിംസിന്റെ സ്ഥാപകൻ ഗാബി ജക്കോബാ പറഞ്ഞു.ജർമ്മനിയിൽ പതിനേഴാം നൂറ്റാണ്ടിൽ രണ്ട് ദമ്പതിമാരുടെ വിവാഹ പ്രശ്നവുമായി ബന്ധപ്പെട്ട് എപ്രകാരമാണ് ഈ മരിയ ഭക്തി ആരംഭിച്ചുവെന്ന് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് ഗാബി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിനുവേണ്ടി നിരവധി കൂട്ടായ്മകളും, സമൂഹങ്ങളും അടക്കം പ്രാർത്ഥിക്കുന്നതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. പരിശുദ്ധ കന്യകാമറിയത്തോടൊപ്പം കൈപിടിച്ച് കുടുംബങ്ങളെയും വിവാഹങ്ങളെയും രക്ഷിക്കുക എന്നതാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജക്കോബാ പറയുന്നു. ചിത്രത്തിൻറെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.