*മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.* കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ് ഓണമെന്ന് ആശംസാ സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദത്തിന്റെ ഉത്സവം കൂടിയാണ്. രാജ്യത്ത് സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
*തിരുവോണ ദിവസമായ ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.* ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
*ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങള്‍ ലഭ്യമായി തുടങ്ങി.* ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്റെ താപനില അളക്കപ്പെടുന്നത്.
*നടൻ ജോജു ജോർജ് യു.കെയിൽ വെച്ച് മോഷണത്തിനിരയായെന്ന് റിപ്പോർട്ടുകൾ.* താരത്തിന്റെ പാസ്പോർട്ടും പണവും മോഷണം പോയി. ജോജു നായകനാകുന്ന പുതിയ ചിത്രം ‘ആന്റണി’യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും നഷ്ടമായിട്ടുണ്ട്. ആകെ 15,000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) മോഷണം പോയെന്നാണ് വിവരം.
*തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണത്തിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.* എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇത് പ്രയോജനപ്പെടുത്തരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനങ്ങളിലോ പങ്കെടുപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
*പാര്‍ട്ടി സ്വാധീനം ശക്തമല്ലാത്ത മേഖലകളിലെ 160 ലോക്‌സഭാ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കാനൊരുങ്ങി ബി.ജെ.പി.* കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നീ മേഖലകളിലായിരിക്കും സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിക്കുക
*യുക്രെയ്നിൽ സൈനികരുടെ ശവകുടീരത്തിന് സമീപം ‘ട്വെർക്കിങ്’ ചുവടുകളുമായി നൃത്തം ചെയ്തതിന് സഹോദരിമാരായ രണ്ടു യുവതികളെ അറസ്റ്റ് ചെയ്തു.* ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു. പ്രത്യേകരീതിയിൽ ശരീരത്തിന്റെ പിൻഭാഗം ഇളക്കി ചുവടുകൾ വയ്ക്കുന്നതാണ് ട്വെർക്കിങ്. യുക്രെയ്ൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 24നാണ് വിഡിയോ ചിത്രീകരിച്ചത്
*പശ്ചിമ ബംഗാളിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി ഉയർന്നു.* പടക്കനിർമാണശാലയുടെ ഉടമകളായ കിരാമത് അലി, ഷംസുൽ അലി എന്നിവരാണ് മരിച്ചത്. ബാരാസത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇരുവരും.
*തോഷഖാന അഴിമതിക്കേസിൽ തന്നെ ശിക്ഷിച്ച കോടതിവിധി റദ്ദാക്കണമെന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഹർജി ഇസ്ലാമാബാദ് ഹൈകോടതി വിധി പറയാൻ മാറ്റി.*
ഓഗസ്റ്റ് അഞ്ചിനാണ് തോഷഖാന അഴിമതി കേസിൽ ഇമ്രാനെ മൂന്നു വർഷം തടവിനു കോടതി ശിക്ഷിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ അഞ്ച് വര്‍ഷത്തേക്കും വിലക്കിയിരുന്നു.
*രജനികാന്ത് സിനിമ ജയിലറിൽ നിന്ന് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജഴ്സി നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി.* സിനിമയിൽ നിന്ന് ജഴ്സി നീക്കം ചെയ്യാമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ കോടതിയെ അറിയിച്ചു. സിനിമയിൽ ആർസിബി ജഴ്സിയണിഞ്ഞ വില്ലനെ കാണിച്ചതും ഈ വില്ലൻ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞതും ക്ലബിന് മാനനഷ്ടമുണ്ടാ ക്കിയതായി കാണിച്ച് ആർസിബി ഉടമകളായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
*റിലയൻസ് കമ്പനിയിൽ തലമുറമാറ്റം വരുത്തി മുകേഷ് അംബാനി.* ഭാര്യ നിത അംബാനിയെ ഡയറക്ടർ ബോർഡിൽനിന്നും ഒഴിവാക്കി മക്കളെ ഉൾപ്പെടുത്തി. മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെയാണ് ഡയറക്ടർ ബോർഡിൽ പുതുതായി ഉൾപ്പെടുത്തുന്നത്.
*വിമാന സർവീസുകൾ റദ്ദാക്കൽ 2023 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ്.* പ്രവർത്തനപരമായ കാരണങ്ങളാലാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്. 2023 ഓഗസ്റ്റ് 31 വരെയുള്ള ഗോ ഫസ്റ്റ് വിമാന സർവ്വീസുകൾ റദ്ദാക്കിയതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ഗോഫസ്റ്റ് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് http://shorturl.at/jlrEZ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
*സംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടത്തി.* ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തിയതിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പാലിൽ മായം ചേർക്കൽ കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ 24 മുതൽ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി അറിയിച്ചു.
*സംസ്ഥാനത്ത് ചൂട് കൂടുന്നു.* വേനല്ക്കാലത്തേതിനു സമാനമായ ചൂടാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് പകല്‍ച്ചൂട് ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്താണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. രാത്രിയിലും ഉഷ്ണം കൂടുതുലായി അനുഭവപ്പെടുന്നുണ്ട്.
*ചാന്ദ്ര ദൗത്യത്തിനായി ചെലവായത് 615 കോടിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.* ചില ബോളിവുഡ് സിനിമകളുടെ നിർമാണത്തിന് ചിലവായതിന്റെ അത്രയും പോലും ചന്ദ്രയാൻ 3 ന് ചിലവായിട്ടില്ലെന്ന റിപ്പോർട്ട് ഇന്ത്യൻ ജനത അമ്പരപ്പോടെയാണ് കേട്ടത്. ഇന്ത്യയുടെ മിതവ്യയ സമീപനത്തിന്റെ ശക്തിയിൽ ലോകം മുഴുവനും സ്തംഭിച്ചിരിക്കുമ്പോൾ, അതിന്റെ അമ്പതിരട്ടിയോളം രൂപയാണ് നേട്ടമുണ്ടായിരിക്കുന്നത്. ഏകദേശം 31,000 കോടി രൂപയുടെ നേട്ടമാണ് ഓഹരിവിപണിയിൽ ഇന്ത്യ നേടിയത്.
*പാർട്ടിക്കുള്ളിലെ അഴിമതികളെ കുറിച്ച് ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പരാതി നല്‍കി ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍.* ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചത് അടക്കമുള്ള സംഭവങ്ങള്‍ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.ലോക്കല്‍ സമ്മേളനം നടന്നപ്പോള്‍ പ്രതിനിധികള്‍ക്ക് പണം നല്‍കി സ്വാധീനിച്ചുവെന്നും എംഎല്‍എ ഓഫിസില്‍ ജോലി നല്‍കുന്നതിനായി യുവതിയില്‍ നിന്നും നേതാവ് പണം വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
*ഉത്തര്‍പ്രദേശിലെ മുസാഫിർപൂരില്‍ ഏഴ് വയസുള്ള വിദ്യാര്‍ത്ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.* രാജ്യത്തെ സംഭവ വികാസങ്ങളുടെ ഒരു ഉദാഹരണമാണ് യു.പിയിലെ സംഭവമെന്ന് പറഞ്ഞ ശിവകുട്ടി, കേരളം ആ കുട്ടിയെ ദത്തെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
*ചന്ദ്രനിലെ കൂറ്റൻ ഗർത്തം കാരണം പ്രഗ്യാൻ റോവറിന്റെ റൂട്ട് മാറ്റാനൊരുങ്ങി ഐഎസ്ആർഒ.* റോവറിന് സുരക്ഷ ഉറപ്പാക്കാൻ പുതിയ റൂട്ട് ചാർട്ട് ചെയ്യാനാണ് തീരുമാനം. ചന്ദ്രോപരിതലത്തിൽ 4 മീറ്റർ വ്യാസമുള്ള ഗർത്തം പ്രഗ്യാൻ റോവർ കണ്ടെത്തിയതായും, റോവറിന്റെ ലൊക്കേഷനിൽ നിന്ന് മൂന്ന് മീറ്റർ മാത്രം മുന്നിലാണ് അപ്രതീക്ഷിതമായ തടസ്സം കണ്ടെത്തിയതെന്നും ഐഎസ്ആർഒ റിപ്പോർട്ട് ചെയ്തു.
*ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.* തനിക്ക് വരാനാകില്ലെന്ന വിവരം പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിങ്കളാഴ്ച അറിയിച്ചു. സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കുമെന്ന് പുടിൻ പറഞ്ഞു.
*ഇന്ത്യയും ഫ്രാൻസും റഫാൽ-എം യുദ്ധവിമാന ഇടപാട് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു.* 50,000 കോടിയിലധികം രൂപ ചെലവ് വരുന്ന പദ്ധതിയുടെ വിശദാംശങ്ങൾ അന്തിമമാക്കാൻ ഇരു രാജ്യങ്ങളിലെയും സംഘങ്ങൾ ചർച്ച നടത്തിവരികയാണ്. ഫ്രാൻസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെന്റിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ഫ്രഞ്ച് സംഘം ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുമായി ചർച്ചകൾക്കായി ഇന്ത്യയിൽ എത്തിയിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.
*വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.* തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പിവി (37), സഹോദരന്‍ പ്രവീഷ് പിവി (31) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്ന് 13,60,000 രൂപ തട്ടിയെന്ന പരാതിയിലാണ് നടപടി.
*സഹപ്രവർത്തകന്റെ സർവ്വീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചുവച്ച കേസിൽ വിരമിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ.* കമ്മീഷൻ ഇടപെട്ടതിനെതുടർന്ന് 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് കണ്ടെടുത്തിരുന്നു. ഇടുക്കി ഡെപ്യൂട്ടി ജില്ലാ ആരോഗ്യവിദ്യാഭ്യാസ ഓഫീസറായിരുന്ന ടി സി ജയരാജിന്റെ സർവ്വീസ് ബുക്ക് 2000 ൽ ഏജീസ് ഓഫീസിലേക്ക് അയച്ചത് തിരിച്ചു കിട്ടിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം അദ്ദേഹത്തിന്റെ വാർഷിക ഇൻക്രിമെന്റ് ഉൾപ്പെടെ ഒരു രേഖയും സർവ്വീസ് ബുക്കിൽ വരുത്തിയില്ല. ആനുകൂല്യങ്ങൾ നല്കിയില്ല.അതിനിടെ ക്യാൻസർ ബാധിച്ച് ജയരാജ് മരിച്ചു.
*പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.* കിളിമാനൂർ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടിൽ റഹീം(39) ആണ് അറസ്റ്റിലായത്. കിളിമാനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കിണറില്ലാത്തതിനാൽ അയൽപക്കത്തെ ആൾതാമസം ഇല്ലാത്ത വീട്ടിൽ പെൺകുട്ടി വെള്ളം കോരുന്നതിനായി എത്തിയിരുന്നു.
*എയർ ഗണ്ണിൽ നിന്നു വെടിപൊട്ടി യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.* പെരുന്പടപ്പ് പട്ടേരി സ്വദേശി പെരുന്പംകാട്ടിൽ സജീവ് അഹമ്മദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. ചെറവല്ലൂർ ആമയം സ്വദേശി നന്പാറത്ത് ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി (40) യാണ് ഞായറാഴ്ച വൈകുന്നേരം വെടിയേറ്റ് മരിച്ചത്.
*എയർഗണ്ണിൽനിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു.* ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയും ബന്ധുവുമായ പ്രസാദ് അറസ്റ്റിലായി. സോമന് വയറ്റിലും മുതുകിലുമാണ് വെടിയേറ്റത്.
*തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ.* ഉത്തർപ്രദേശിൽ നിന്നുള്ള അഞ്ചുപേരെയാണ് തമിഴ്നാട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്
*സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.* വനിതാ കമ്മിഷനും പൂജപ്പുര സ്റ്റേഷനിലും സൈബർ സെല്ലിലുമാണ് പരാതി നൽകിയത്. തന്നെ വ്യക്തിഹത്യ നടത്തുന്നതരത്തിലുള്ള വ്യാജപ്രചരണങ്ങൾ നടക്കുന്നതായി ആരോപിച്ചാണ് പരാതി.
*നൈജീരിയയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ മാലി സ്വദേശിയായ കത്തോലിക്ക വൈദികൻ പോൾ സനോഗയും, ടാന്‍സാനിയൻ വംശജനായ സെമിനാരി വിദ്യാർത്ഥി ഡൊമിനിക് മെറികിയോറിയും മോചിതനായി.* മൂന്നാഴ്ചകൾക്ക് മുമ്പ് തട്ടിക്കൊണ്ടു പോകപ്പെട്ട സൊസൈറ്റി ഓഫ് മിഷ്ണറീസ് ഓഫ് ആഫ്രിക്ക സമൂഹത്തിലെ അംഗങ്ങളായ ഇരുവരെയും ഓഗസ്റ്റ് 23നാണ് മോചിപ്പിച്ചത്. നൈജീരിയയിലെ മിന്യാ രൂപതയിലാണ് ഇരുവരും സേവനം ചെയ്തിരുന്നത്.
*ബ്രസീലിലെ സാവോ സാൽവഡോർ ഡാ ബാഹിയ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജെറാൾഡോ മജെല്ല ആഗ്നെലോ ദിവംഗതനായി.* ശനിയാഴ്ച രാവിലെയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1991-1999 കാലയളവില്‍ വത്തിക്കാനിൽ ദിവ്യാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള കോൺഗ്രിഗേഷന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് കർദ്ദിനാൾ ജെറാൾഡോ. 1999-ൽ സാവോ സാൽവഡോർ ഡാ ബഹിയ അതിരൂപതയുടെ ആർച്ച് ബിഷപ്പായി ആഗ്നെലോ തിരഞ്ഞെടുക്കപ്പെട്ടു,
*പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിൻ നോവാക്കിനെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ.* വെള്ളിയാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കുടുംബ മൂല്യങ്ങൾ, മതസ്വാതന്ത്ര്യം, യുക്രൈന്‍ യുദ്ധം എന്നി വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. കുടുംബവും ക്രിസ്‌തീയ മൂല്യങ്ങളും, പീഡിത ക്രൈസ്തവര്‍ എന്നീ വിഷയങ്ങളും 45 മിനിറ്റ് കൂടിക്കാഴ്ചയിൽ പ്രമേയമായി. മൂന്ന് കുട്ടികളുടെ അമ്മയായ നാല്‍പ്പത്തിയഞ്ചുകാരിയായ നോവാക്ക് 2022 മെയ് മുതലാണ് ഹംഗറിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുന്നത്.
☘️
*ഇന്നത്തെ വചനം*
ഒരു സാബത്തില്‍ അവന്‍ ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്‌ഷ ണത്തിനുപോയി. അവര്‍ അവനെ ശ്രദ്‌ധിച്ചുകൊണ്ടിരുന്നു.
അവിടെ ഒരു മഹോദര രോഗി ഉണ്ടായിരുന്നു.
യേശു നിയമജ്‌ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അ നുവദനീയമോ അല്ലയോ?
അവര്‍ നിശ്‌ശ ബ്‌ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു.
അനന്തരം അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണ റ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചു കയറ്റാത്ത വനായി നിങ്ങളില്‍ ആരുണ്ട്?
മറുപടി പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ലൂക്കാ 14 : 1-6
☘️
*വചന വിചിന്തനം*
നൻമ ചെയ്യാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. നൻമ ചെയ്യുന്നതിന് ഒന്നും തടസമല്ല എന്ന് കർത്താവ് നമ്മോട് പറയുന്നു. നമ്മളാൽ സാധിക്കുന്ന നൻമകൾ കണ്ടെത്തി ചെയ്യാൻ നമുക്കു സാധിക്കുമ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ ക്രിസ്തീയത ജീവിക്കുന്നത്. അതോടൊപ്പം നൻമ ചെയ്യുന്ന മറ്റുള്ളവരെ നമ്മൾ തടസപ്പെടുത്താനും പാടില്ല. ഇപ്രകാരം ചെയ്യുന്നത് ഒരു തിൻമ തന്നെയാണ്. സമയമോ കാലമോ നോക്കാതെ എല്ലാവർക്കും നന്മ ചെയ്തു കടന്നുപോയ കർത്താവ് തന്നെയായിരിക്കട്ടെ നമ്മുടെ മാതൃക.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*