ഹെൽമറ്റ് ധരിക്കാത്ത ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തുകയും ഇതിൽ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി സിറ്റി പൊലീസ് കമ്മിഷണർ റദ്ദാക്കി. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പേട്ട സ്റ്റേഷനിൽ വീണ്ടും നിയമിച്ചു. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവർ എം.മിഥുൻ എന്നിവരെയാണ് തിരികെ നിയമിച്ചത്. എസ്ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആർ ക്യാംപിലേക്കുമാണ് മാറ്റിയിരുന്നത്. അന്വേഷണ റിപ്പോർട്ട് പൊലീസുകാർക്ക് അനുകൂലമായതിനെ തുടർന്നാണ് പേട്ട സ്റ്റേഷനിൽ തുടരാൻ അനുമതി നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയുടെ സമ്മർദത്തിനു വഴങ്ങിയുള്ള സർക്കാർ നടപടിയിൽ പൊലീസിനുള്ളിൽ അമർഷം ശക്തമായിരുന്നു. ഉദ്യോഗസ്ഥരുടെ വാദം കേൾക്കാതെ സിപിഎം നേതാക്കളുടെ നിർദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പൊലീസിനുള്ളിലെ ആക്ഷേപം.
വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം പറഞ്ഞെന്നും ഇതു ചോദിക്കാനെത്തിയ സിപിഎം നേതാക്കളെ അടിച്ചോടിച്ചെന്നുമാണ് പൊലീസുകാർക്കെതിരെ പാർട്ടി നൽകിയ പരാതി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് ഒരുവാതിൽകോട്ട റോഡിൽ എസ്ഐമാരായ അഭിലാഷും അസീമും വാഹനങ്ങൾ പരിശോധിക്കുമ്പോൾ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് ട്രഷറർ വി.നിഥിനെ തടഞ്ഞു നിർത്തിയതാണ് സംഭവങ്ങളുടെ തുടക്കം.
ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ നൽകണമെന്ന് പറഞ്ഞത് തർക്കത്തിനിടയാക്കി. വാഹനമെടുത്ത് നിഥിൻ സ്ഥലത്തുനിന്ന് കടന്നു. തന്നെ തെറി വിളിച്ചെന്ന് ആരോപിച്ച് വൈകിട്ട് ആറു മണിയോടെ സിപിഎം നേതാക്കളുമായി നിഥിൻ സ്റ്റേഷനിലെത്തി. എസ്ഐമാർ വന്ന ജീപ്പ് സിപിഎം നേതാക്കൾ തടഞ്ഞു. പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിച്ചു. പിന്നീട് ജില്ലാ സെക്രട്ടറി വി.ജോയി, വഞ്ചിയൂർ ഏരിയാ സെക്രട്ടറി ലെനിൻ, മുൻ മേയർ കെ.ശ്രീകുമാർ, കൗൺസിലർ ഡി.ആർ.അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറുകയും ഉദ്യോഗസ്ഥരെ തെറിവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടു തവണ തള്ളിക്കയറിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഒടുവിൽ എസ്ഐമാരെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റി അന്വേഷണം നടത്താമെന്ന് ഡിസിപി ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന്, സിറ്റി പൊലീസ് കമ്മിഷണർ നർകോട്ടിക് അസി.കമ്മിഷണറെ അന്വേഷണത്തിനു ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്നാണു പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവർ എം.മിഥുൻ എന്നിവരെ സ്ഥലംമാറ്റിയത്.