ശശിധരന്‍ കര്‍ത്തയുടെ സി.എം.ആര്‍.എല്ലില്‍നിന്ന് വീണ വിജയന്റെ സ്ഥാപനമായ എക്‌സാലോജിക് പണം വാങ്ങിയ തീയതിയിലുള്ള ഐ.ജി.എസ്.ടി. അടച്ചതിന്റെ രേഖകളും ഇന്‍വോയ്‌സും പുറത്തുവിടാന്‍ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഒരു ദിവസംകൂടെ സമയം നല്‍കാം. തെറ്റ് തന്റെ ഭാഗത്താണെന്ന് തെളിയിച്ചാല്‍ ഏറ്റുപറയും. വീണയെപ്പോലെയൊരു സംരംഭകയെ ബുദ്ധിമുട്ടിച്ചുണ്ടെങ്കില്‍ മാപ്പ് പറയാനും മടിയില്ല. എന്നാല്‍, മറിച്ചാണെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങി എന്ന് സി.പി.എം. സെക്രട്ടേറിയറ്റ് അംഗീകരിക്കുമോ എന്ന മറുചോദ്യമാണ് തനിക്ക് ചോദിക്കാനുള്ളതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

‘എ.കെ. ബാലന്‍ മുതിര്‍ന്ന നേതാവാണ്. ഞാനൊരു തുടക്കക്കാരനാണ്. ഇപ്പോഴേ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പറയുന്നത് കുറച്ച് കൂടിയ വെല്ലുവിളിയാണ്. ഞാന്‍ ഉയര്‍ത്തിയ ആരോപണം തെറ്റാണെന്ന് തെളിയിച്ചാല്‍ മാപ്പു പറയുമോ എന്ന് മറ്റൊരു ഓപ്ഷന്‍ അദ്ദേഹം പറഞ്ഞിരുന്നല്ലോ. വീണ വിജയന്‍ തന്നെയോ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റോ കണക്കുകള്‍ പുറത്തുവിടട്ടേ എന്നാണ് ഞാന്‍ പറഞ്ഞത്. മൂന്ന് ദിവസം ഞാന്‍ കാത്തുനിന്നു. മനുഷ്യനാണ്, എന്റെ ഫാക്ട്‌സ് തെറ്റാണെന്ന് തെളിയിച്ചാല്‍, എന്റെ ഭാഗത്തു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ഞാനത് ഏറ്റുപറയും. വീണയെപ്പോലെയൊരു സംരംഭകയെ ബുദ്ധിമുട്ടിച്ചുണ്ടെങ്കില്‍ മാപ്പ് പറയാനും മടിയില്ല’, മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

മറിച്ച് സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയും എക്‌സാലോജിക്കും കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ഐ.ജി.എസ്.ടി. അടച്ചിട്ടില്ല എന്ന് തെളിയിച്ചാല്‍ മുതിര്‍ന്ന നേതാവാണല്ലോ, എ.കെ. ബാലന്‍ എന്ത് ചെയ്യും? പിണറായി വിജയനും അദ്ദേഹവും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നൊന്നും താന്‍ ആവശ്യപ്പെടില്ല. അത്രയും വലിയ നേതാക്കളോട് ആവശ്യപ്പെടാന്‍ ആളല്ല. ഐ.ജി.എസ്.ടിയുടെ കണക്ക് പുറത്തുവിടാന്‍ താന്‍ കാത്തുനില്‍ക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.