പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉഭയസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റം അല്ലാതാക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര നിയമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശിയ വനിതാകമ്മിഷൻ തുടങ്ങിയവയോട് നിലപാട് തേടിയത്. വിദേശ രാജ്യങ്ങളിൽ നിലവിലുള്ള റോമിയോ – ജൂലിയറ്റ് നിയമം ഇന്ത്യയിൽ ബാധകമാക്കുന്നതിനെ സംബന്ധിച്ചും കോടതി നിലപാട് ആരാഞ്ഞു.
2012- ലെ പോക്‌സോ നിയമ പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ നൽകുന്ന സമ്മതത്തിന് നിയമപ്രാബല്യം ഇല്ല. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ഏർപ്പെടുന്ന ലൈംഗികബന്ധത്തെ ലൈംഗികാതിക്രമമായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പുപ്രകാരം 16 വയസിന് താഴെയുള്ള പെൺകുട്ടികളുമായി അവരുടെ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ഏർപ്പെടുന്ന ആൺകുട്ടികൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യും.
16-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ആൺകുട്ടികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. പെൺകുട്ടി ഗർഭിണി ആയാലോ, പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതി നൽകിയാലോ ആണ് ബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇത് ചോദ്യം ചെയ്താണ് അഭിഭാഷകൻ ഹർഷ് വിബോർ സിംഗാൾ സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തത്.
റോമിയോ ജൂലിയറ്റ് നിയമം
പല വിദേശ രാജ്യങ്ങളിലും നിലവിലുള്ള റോമിയോ ജൂലിയറ്റ് നിയമപ്രകാരം ആൺകുട്ടികൾക്ക് പരിരക്ഷ നൽകുന്ന നിയമത്തിന് ഇന്ത്യയിലും പ്രാബല്യം നൽകണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. റോമിയോ ജൂലിയറ്റ് നിയമ പ്രകാരം, ആൺകുട്ടിക്ക് പെൺകുട്ടിയേക്കാൾ നാല് വയസ് പ്രായം അധികം ഇല്ലെങ്കിൽ കേസും അറസ്റ്റും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിരക്ഷ ലഭിക്കും. ഇതോടെ ഉഭയസമ്മതപ്രകാരം 18 – 19 വയസുള്ള ആൺകുട്ടികൾ, 16 – 18 വയസുള്ള പെൺകുട്ടികളുമായി ഏർപ്പെടുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റം അല്ലതാകും.