ഖുറാന്‍ അവഹേളിച്ചുവെന്നു ആരോപിച്ച് ഇന്നലെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലരാണെന്നും സമാധാനപരമായ അഭിപ്രായസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എല്ലാവർക്കും ഉള്ള അവകാശത്തിനും പിന്തുണ നൽകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അക്രമമോ അക്രമ ഭീഷണിയോ സ്വീകാര്യമായ നടപടിയല്ലെന്നും പൂർണ്ണമായ അന്വേഷണം നടത്താനും അതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടും ശാന്തരാകാനും പാക്ക് അധികാരികളോട് അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ആക്രമണത്തിന് നേതൃത്വം നല്‍കിയ 129 ഇസ്ലാം മതസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമമായ ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാണ്. പ്രധാനമന്ത്രി അൻവാറുൽ-ഉൽ-ഹഖ് കാക്കർ കലാപകാരികളെ അറസ്റ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നു വ്യാഴാഴ്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു റീജിയണൽ പോലീസ് മേധാവി റിസ്വാൻ ഖാൻ പറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക ശക്തമാണ്. പലായനം ചെയ്ത ക്രൈസ്തവര്‍ പതുക്കെ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയെങ്കിലും കലാപത്തിൽ രണ്ട് ഡസൻ വീടുകൾ കത്തിക്കുകയോ നാശം വിതയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നും വിവിധ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശത്ത് താമസിക്കുന്ന മിക്ക ക്രിസ്ത്യാനികളും പലായനം ചെയ്തതായി പ്രാദേശിക വൈദികന്‍ ഫാ. ഖാലിദ് മുഖ്താർ ഇന്നലെ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞിരിന്നു. കത്തി നശിക്കപ്പെട്ടവയില്‍ തന്റെ ഭവനവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജരൻവാലയിലെ 17 പള്ളികളിൽ ഭൂരിഭാഗവും ആക്രമിക്കപ്പെട്ടുവെന്നും വൈദികന്‍ വെളിപ്പെടുത്തി. അതേസമയം അക്രമത്തിന്റെ കൂടുതല്‍ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. രോഷാകുലരായ ജനക്കൂട്ടം പള്ളിയിലേക്ക് കയറുകയും ഇഷ്ടിക കഷണങ്ങൾ എറിഞ്ഞ് കത്തിക്കുന്നതിന്റെയും ദേവാലയത്തിന്റെ മേൽക്കൂരയില്‍ കയറി ചുറ്റിക കൊണ്ട് ഉരുക്ക് കുരിശ് നീക്കം ചെയ്യുന്നതും റോഡിൽ ഇറങ്ങിയ ജനക്കൂട്ടം ആര്‍പ്പുവിളിയോടെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.