*പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.* സെപ്തംബർ 5 നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. അതേസമയം, തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.
*പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.* അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോൺഗ്രസ് നേതാക്കളുടെ ചർച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്.
*പ്രശസ്ത സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു.* ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.ഇതോടെ നില വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എക്‌മോ സപ്പോർട്ടിൽ ആയിരുന്നു സിദ്ദിഖ് ചികിത്സയിലുണ്ടായിരുന്നത്.
*സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.* സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷൻ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെൺമക്കൾക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
*മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.* മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇന്‍ഹെയിലറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നത്. ഇതിനൊപ്പം കൃഷ്ണപ്രകാശിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
*കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചു മാരകമായി കുത്തേറ്റ ഡോ.വന്ദന ദാസിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വണ്ടിയിൽ നിന്നിറക്കി നടത്തിയാണു കൊണ്ടുപോയതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.* ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയിലാണു തിരുവഞ്ചൂർ വിമർശനം ഉയർത്തിയത്.
*ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതോടെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിക്കും.* തുഗ്ലക് ലൈനിലെ 12-ാം നന്പർ വസതിതന്നെയാണു രാഹുലിന് തിരികെ ലഭിക്കുകയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
*കാഷ്മീർ വിഷയത്തിൽ എഴുതപ്പെട്ട ഭരണഘടനയുള്ള ഇന്ത്യയിൽ ബ്രെക്സിറ്റ് മാതൃകയിലുള്ള ഹിതപരിശോധനകൾ സാധ്യമല്ലെന്നു സുപ്രീംകോടതി.*
സുദൃഢമായ ഭരണഘടനാ സംവിധാനങ്ങളുള്ള ഇന്ത്യയിൽ പാർലമെന്റിന്റെ മേൽനോട്ടത്തിൽ മാത്രമേ അഭിപ്രായ വോട്ടെടുപ്പ് നടത്താൻ സാധിക്കൂവെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളില്‍ ബിരുദ പ്രോഗ്രാമിന് പരമാവധി എഴുപത് സീറ്റ് വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പരമാവധി മുപ്പത് സീറ്റ് വരെയും മാര്‍ജിനല്‍ ഇന്ക്രീസ് അനുവദിച്ചു നല്കാൻ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
*രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന സൂചന നൽകി കോൺഗ്രസ് നേതാക്കൾ.* ഗുജറാത്തിൽ നിന്ന് ആരംഭിച്ച് മേഘാലയയിൽ അവസാനിക്കുന്ന തരത്തിൽ നിശ്ചയിച്ചിരിക്കുന്ന യാത്ര ഉടൻതന്നെയുണ്ടാകുമെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പഠോളെ അറിയിച്ചു. എന്നാൽ ഇക്കാര്യം ഹൈക്കമാൻഡ് സ്ഥിരീകരിച്ചിട്ടില്ല.
*ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യന്ത്രിയും എംപിയുമായ കമൽ നാഥ്.* രാജ്യത്തെ 82 ശതമാനം ആളുകളും ഹിന്ദുക്കളായതിനാൽ ഇന്ത്യ ഇതിനകം ഹിന്ദു രാഷ്ട്രമാണെന്ന് കമൽനാഥ് പറഞ്ഞു. ഇതിൽ ഒരു ചർച്ചയുടെയും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നല്‍കണമെങ്കില്‍ 3500 മീറ്ററുള്ള റണ്‍വേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
*സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ വർഷം തോറും തങ്ങളുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കിയേക്കും.* ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്ന് പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തു. ജഡ്ജിമാർ സ്വമേധയാ സ്വത്ത് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ ഒരു പ്രമേയം നേരത്തെ തന്നെ ഉള്ളതാണ്. എന്നാൽ ഈ പ്രമേയം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് സമിതി അഭിപ്രായപ്പെട്ടു.
*ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചാന്ദ്രോകർഷണ വലയത്തിലെത്തിയതിന് പിന്നാലെ ആദ്യം ചാന്ദ്രദൗത്യം പൂർത്തികരിക്കാൻ തിരക്കിട്ടു ശ്രമിച്ച് റഷ്യ.* റഷ്യയുടെ ലൂണ ഓഗസ്റ്റ് 11 വെള്ളിയാഴ്ച കുതിച്ചുയരും. 47 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യ ഇത്തരമൊരു ദൗത്യം നടത്തുന്നത്. ചാന്ദ്രയാൻ 3 യെ പോലെ തന്നെ ദക്ഷിണ ധ്രുവം തന്നെയാണ് റഷ്യയും ലാൻഡിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി ഇപ്പോൾ നടക്കുന്നത്.
*പാകിസ്ഥാനില്‍ നിന്ന് രണ്ട് ഹിന്ദു കുടുംബങ്ങള്‍ ഉത്തര്‍പ്രദേശിലെത്തി.* 45 ദിവസത്തെ വിസയിലാണ് 15 അംഗ സംഘം എത്തിയതെന്നാണ് വിവരം. അതേസമയം, ഇന്ത്യയില്‍ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഹിന്ദു കുടുംബങ്ങള്‍ വിസ പുതുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിനും, അമിത് ഷായ്ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.
*മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.* EG.5.1(എറിസ്) എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ XBB.1.9ന്റെ ഉപവകഭേദമാണ് EG.5.1 . കഴിഞ്ഞ മെയിലാണ്
പുതിയ ഒമിക്രോണ്‍ വൈറസ് രാജ്യത്ത് ആദ്യമായി മഹാരാഷ്ട്രയില്‍ കണ്ടെത്തിയത്. രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലാത്തതില്‍ ഈ വൈറസ് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതല്ലെന്നാണ് വിലയിരുത്തല്‍.
*ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി.* ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗധ്‌വി വ്യക്തമാക്കി.സംസ്ഥാനത്ത് ഇത്തരമൊരു സഖ്യം വേണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച്് കൂടുതല്‍ തീരുമാനം കേന്ദ്രനേതൃത്വമാണ് എടുക്കുന്നതെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.
*നടി സിന്ധു അന്തരിച്ചു. 42 വയസായിരുന്നു. തിങ്കൾ പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.* കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു സിന്ധു. വേദന സഹിക്കാനാകില്ലെന്നും തന്നെ വിഷം കുത്തിവെച്ച് ജീവിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് താരം രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അങ്ങാടി തെരു. പിന്നാലെ, നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി ഏതാനും സിനിമകളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടിയാണ് സിന്ധു.
*കാമുകിയെ കാണാൻ അർധരാത്രി മതിൽ ചാടി കടന്നെത്തിയ യുവാവിന് ദാരുണാന്ത്യം.* പെൺകുട്ടിയുടെ വീടിന്റെ ടെറസിൽ നിന്നും വീണാണ് യുവാവ് മരിച്ചത്. ഹൈദരാബാദിലെ ബോറബന്ദയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരുപതുകാരനായ മുഹമ്മദ് ഷുഹൈബ് ആണ് മരിച്ചത്. അർധരാത്രി കാമുകിക്ക് പിസ്സ നൽകാനെത്തിയതായിരുന്നു യുവാവ്. പെൺകുട്ടിയുമായി ടെറസിൽ സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടെയായിരുന്നു അപകടം.
*മലപ്പുറം കരുളായിയില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടപരാതി.* വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അദ്ധ്യാപകനുമായ നൗഷാര്‍ ഖാന് എതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി കിട്ടിയത്. വിവരം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചതോടെ പൂക്കോട്ടുംപാടം പോലീസ് അദ്ധ്യാപകന് എതിരെ കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്.
*ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി.* തിരൂരങ്ങാടി പന്താരങ്ങാടിയിലെ പതിനാറുങ്ങൽ സ്വദേശി കെ.പി. അഷ്റഫി(41)നെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി എ.ഫാത്തിമ ബീവി ശിക്ഷിച്ചത്.
പാലക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒലവക്കോട് താണാവിൽ161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം പാറക്കടവ് സ്വദേശി അഷറഫിനെ(39) പിടികൂടി. പാലക്കാട് ജില്ലയിൽ പോലീസ് പിടികൂടിയ വലിയ കേസുകളിലൊന്നാണിത്.
*ഇരുണ്ട ശരീരത്തിന്റെ പേരിൽ ഭർത്താവിനെ ഭാര്യ കളിയാക്കുന്നത് ക്രൂരതയാണെന്ന് കർണാടക ഹൈക്കോടതി.* നിറത്തിന്റെ പേരിൽ തന്നെ അപമാനിച്ച ഭാര്യയിൽ നിന്ന് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 44-കാരനായ യുവാവിനെ 41-കാരിയായ ഭാര്യ നിരന്തരം നിറത്തിന്റെ പേരിൽ അപമാനിച്ചെന്ന ആരോപണം ശരിവച്ച് ഹൈക്കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
*രാജ്യാന്തര ലഹരിമാഫിയാത്തലവനും കൊടുംക്രിമിനലുമായ ഡയ്റോ ആന്റോണിയോ ഉസുഗ എന്ന ഓടോനിയലിനെ യുഎസ് കോടതി 45 വർഷത്തെ തടവിന് ശിക്ഷിച്ചു.* കൊളംബിയയിലെ ഏറ്റവും ശക്തരും കുപ്രസിദ്ധവുമായ ഗൾഫ് കാർട്ടൽ സംഘത്തിന്റെ തലവനായിരുന്നു ഉസുഗ.
*ഇറാഖിൽ ക്രൈസ്തവരുടെ നഗരം എന്നറിയപ്പെട്ടിരുന്ന ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ.* അറുപതിനായിരത്തോളം മാത്രം ജനസംഖ്യ വരുന്ന ഉത്തര ഇറാഖി നഗരമായ ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന് ഇക്കഴിഞ്ഞ ദിവസമാണ് 9 വർഷം തികഞ്ഞത്. 2014 ഓഗസ്റ്റ് ആറാം തീയതി, കനത്ത ഷെല്ലിങ്ങിന്റെ ശബ്ദം കേട്ടാണ് 99% കത്തോലിക്ക വിശ്വാസികളുള്ള നഗരം പുലർച്ചെ ഉണരുന്നത്. അഞ്ചു വയസ് പ്രായമുണ്ടായിരുന്ന ഡേവിഡ് അഡീബ് എന്നൊരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് ആ സമയത്ത് മരണമടഞ്ഞത്.
*ഇന്നത്തെ വചനം*
യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു.
ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു.
അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.
അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
മത്തായി 9 : 35-38
*വചന വിചിന്തനം*
കൈത്താക്കാലം വിളവെടുപ്പിനെ അനുസ്മരിക്കുന്ന കാലമാണ്. വിളവ് വരെയുണ്ട് എന്നാൽ ശേഖരിക്കാൻ ആളില്ല എന്നാണ് കർത്താവ് പറയുന്നത്. ഉള്ളിൽ നൻമയുള്ള ധാരാളം മനുഷ്യരുണ്ട്. എന്നാൽ അവരെ കർത്താവിങ്കലേക്ക് തിരിച്ചുവിടാൻ ആളുകൾ വളരെ വിരളമാണ്. ചെറുതായി ഒന്നു ശ്രദ്ധ പുലർത്തിയാൽ, കർത്താവിനെയും ക്രിസ്തീയ മൂല്യങ്ങളെയും പങ്കുവച്ചു നൽകിയാൽ ഒത്തിരിയേറെ ആത്മീയ ഫലങ്ങൾ നൽകാൻ സാധിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ അപ്രകാരം മറ്റുള്ളവരുടെ നന്മകളെ കണ്ടെത്താനും അവരെ കർത്താവിങ്കലേക്ക് ആനയിക്കാനും പരിശ്രമിക്കുന്നവർ വിരളമാണ്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*