കർഷകർക്കു നേരെയുള്ള കടന്നുകയറ്റങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കോതമംഗലം രൂപത. കാരക്കുന്നം കാവുംപുറം തോമസിന്റെ കൃഷിയിടത്തിലെ വിളവെടുപ്പിനു പാകമായ വാഴകൾ യാതൊരു മുന്നറിയിപ്പും കൂടാതെ വെട്ടിനശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി മനുഷ്യത്വ രഹിതവും പ്രതിഷേധാർഹവുമാണ്. കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് എല്ലാ അവസരത്തിലും വിളിച്ച് പറയുന്ന സർക്കാരിന്റെ കീഴിലുള്ള വകുപ്പ് തന്നെ നടത്തിയ ഈ കർഷകവേട്ട തികച്ചും അപലപനീയമാണെന്ന് കോതമംഗലം രൂപത ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരം നൽകുമെന്ന വാർത്ത നൽകി കണ്ണിൽ പൊടിയിടാതെ ആ കർഷകനു സംഭവിച്ച മുഴുവൻ നഷ്ടവും കെഎസ്ഇബി സ്വന്തം ഉത്തരവാദിത്വത്തിൽ നികത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിവേകശൂന്യമായും മനുഷ്യത്വരഹിത്വമായും പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേ കർശന ശിക്ഷ നടപടിയെടുക്കണമെന്നും രൂപത പിആർഓ ജോർജ് കേളകം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.