*സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മണിപ്പുരിലേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍.* അര്‍ധ സൈനിക വിഭാഗങ്ങളായ സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി. എന്നിവയിലെ പത്ത് കമ്പനികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. 900-ലധികം ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോർട്ട്.
*പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ തിടുക്കത്തിൽ അറസ്റ്റ് ചെയ്ത് അറ്റോക്ക് ജയിലിലടച്ചെന്നാരോപിച്ചു വിവാദം മുറുകി.* തോഷഖാന അഴിമതിക്കേസിൽ ഇസ്‍ലാമാബാദിലെ വിചാരണക്കോടതി വിധിയിൽ ഇമ്രാനെ അറസ്റ്റ് ചെയ്ത് റാവൽപിണ്ടിയിലെ അദിയാല ജയിലിലടയ്ക്കാൻ ഇസ്‍ലാമാബാദ് പൊലീസിന് വ്യക്തമായ മാർഗനിർദേശം നൽകിയെങ്കിലും പഞ്ചാബ് പൊലീസ് ഇമ്രാനെ അറസ്റ്റ് ചെയ്ത് അറ്റോക്ക് ജയിലിലേക്കാണു കൊണ്ടുപോയത്. ജയിലിൽ ഇമ്രാനെ കാണാൻ അഭിഭാഷകരെപ്പോലും അനുവദിക്കുന്നുമില്ല.
*ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി.* പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്പോർട്സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
*ഇറ്റാലിയൻ ദ്വീപായ ലാംപെദുസയ്ക്ക് സമീപം രണ്ട് അഭയാർഥി ബോട്ടുകൾ മുങ്ങി രണ്ട് പേർ മരിച്ചു.* മുപ്പതിലേറെ പേരെ കടലിൽ കാണാതായി. ഒരു കുട്ടിയും രണ്ട് ഗർഭിണികളുമുൾപ്പെടെ 57 പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
*പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍ വിലക്കേര്‍പ്പെടുത്തി താലിബാന്‍.* പത്ത് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കരുതെന്നാണ് താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ നയം.
*കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.* കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
*പാക്കിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 25 പേർ മരിച്ചു.* 80 പേർക്ക് പരിക്കേറ്റു. റാവൽപിണ്ടിയിലേക്കുപോകുകയായിരുന്ന ഹസാര എക്സ്പ്രസ് ആണ് പാളം തെറ്റിയത്. ട്രെയിന്റെ 10 ബോഗികൾ പാളം തെറ്റിയതായാണ് വിവരം. ഞായറാഴ്ച ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയിൽ സഹാറ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിൻ കറാച്ചിയിൽനിന്നും റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്നു.
*ഇടുക്കിയിൽ ഈ മാസം 19 ന് കോൺഗ്രസ് ഹർത്താൽ.* ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. ഭൂപ്രശ്നങ്ങൾ പരിഹരിക്കാതെ സർക്കാർ ജനങ്ങളെ പറ്റിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം.
സംസ്ഥാനത്തെ സ്കൂളുകളിലെ ആറാം പ്രവൃത്തി ദിവസത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം അധ്യയനം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനിടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായതായും സൂചനകളുണ്ട്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ല.
*കുക്കി-മെയ്തെയ് കലാപം രൂക്ഷമായ മണിപ്പൂരിൽ ബിരേൻ സിംഗ് സർക്കാരിന് തിരിച്ചടി.* കുക്കി ഗോത്ര വർഗ പാർട്ടി ബിരേൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. രണ്ട് എംഎൽഎമാരുള്ള കുക്കി പീപ്പിൾസ് അലൈൻസ് പാർട്ടിയാണ് (കെപിഎ) പിന്തുണ പിൻവലിച്ചത്.കെപിഎ പിന്തുണ ഇല്ലെങ്കിലും 60 അംഗ നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷ നഷ്ടമാകില്ല.
*കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് 2 മാസമായിട്ടും പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകാനാകാതെ സർക്കാർ.* ജൂൺ അവസാനത്തോടെ ആദ്യഘട്ട സൗജന്യ കണക്ഷൻ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ കണക്ഷൻ നൽകാനായത് 4800 ഓളം പേര്‍ക്ക് മാത്രമാണ്. ജൂൺ അവസാനത്തോടെ ആദ്യ ഘട്ടത്തിലെ 14000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകുമന്നായിരുന്നു കെ-ഫോൺ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
*ആറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു. വൈക്കം വെള്ളൂരിലാണ് സംഭവം.* മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് മുങ്ങിമരിച്ചത്. മരിച്ചവർ മൂന്ന് പേരും ബന്ധുക്കളാണ്. അരയൻകാവ് സ്വദേശി ജോൺസൺ (56), സഹോദരിയുടെ മകൻ അലോഷി (16), സഹോദരന്റെ മകൾ ജിസ്മോൾ (15) തുടങ്ങിയവരാണ് മരണപ്പെട്ടത്. ചെറുകര പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
*സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്.* അതിഥി പോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ തിങ്കളാഴ്ച്ച തുടക്കമാകും. അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.
*ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.* ഇടുക്കിയില്‍ ഓഗസ്റ്റ് 19നാണ് കോണ്‍ഗ്രസ് നടത്തുന്ന ഹര്‍ത്താല്‍. 16ന് ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.
ചെറുതോണിയില്‍ ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസിസി നേതൃയോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
*കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധര്‍.* 20 എണ്ണത്തില്‍ അഞ്ച് മുതല്‍ ഏഴ് ചീറ്റകള്‍ക്ക് വരെയാണ് അതിജീവിക്കാന്‍ കഴിയുക. ആകെയുള്ള എണ്ണത്തിന്റെ കാല്‍ഭാഗത്തില്‍ അധികം മരണപ്പെട്ട സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ മരണങ്ങളുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്
*രാജ്യത്തെ ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള ഭാരത് നെറ്റിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കും.* നിലവിൽ, പദ്ധതിക്കായി 1.39 ലക്ഷം കോടി രൂപ ചെലവഴിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്. രാജ്യത്തെ 6.4 ലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാനാണ് ഭാരത് നെറ്റ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ, പദ്ധതിക്ക് കീഴിൽ ഏകദേശം 1.94 ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്.
*കലാപമുണ്ടായ നൂഹ് ജില്ലയില്‍ മൂന്നാം ദിവസവും ബുള്‍ഡോസറുകളുമായി ജില്ലാ ഭരണകൂടം.* ഇരുപതിലേറെ ഷോപ്പുകളും ചെറു കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
*ഭർത്താവ് മരിച്ചതിന്റെപേരിൽ സ്ത്രീകൾക്ക് ക്ഷേത്രച്ചടങ്ങുകളിൽ പ്രവേശനം നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.* വിവാഹബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല സ്ത്രീകളുടെ വ്യക്തിത്വം നിർവചിക്കപ്പെടുന്നത്. ഭർത്താവ് മരിച്ച സ്ത്രീകളോടുള്ള വിവേചനം നീതിന്യായവ്യവസ്ഥയനുസരിക്കുന്ന പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
*ഇന്ത്യയില്‍ നിന്ന് മ്യാന്‍മറിലേയ്ക്ക് ട്രെയിന്‍ സര്‍വീസ് എന്ന ആശയവുമായി ഇന്ത്യന്‍ റെയില്‍വേ.* മിസോറാമിലെ മ്യാന്‍മര്‍ അതിര്‍ത്തിയെയാണ് ഇന്ത്യന്‍ റെയില്‍വേ ബന്ധിപ്പിക്കാനൊരുങ്ങുന്നത്. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ മുതല്‍ സൈരാംഗ് വരെയുള്ള 223 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡ് അടുത്തിടെ അംഗീകാരം നല്‍കി.
*ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി ഇന്ത്യൻ സൈന്യം.* ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സേന പരാജയപ്പെടുത്തി. കശ്മീരിലെ കുപ്വാര ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
*ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, മരണസംഖ്യ വീണ്ടും ഉയർന്നു.* മഴക്കെടുതിയിൽ ഇതുവരെ 31 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, 1095 വീടുകൾ ഭാഗികമായും, 99 വീടുകൾ ഗുരുതരമായും, 32 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികളാണ് മരിച്ചത്. ധനോൽതി തഹസിൽ മറോഡ ഗ്രാമത്തിലാണ് സംഭവം. പോലീസും അഡ്മിനിസ്ട്രേഷൻ ടീമുകളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
*സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്ക് വിളി കേട്ടില്ലെന്നും അത് കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.* താൻ പോയ ഒരിടത്തും അവിടെ ബാങ്കുവിളി കണ്ടില്ലെന്നും കൂടെ വന്ന ആളോട് ചോദിച്ചപ്പോൾ പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷേ, പൊതുയിടത്തിൽ ശല്യമാണ്, അത് പാടില്ല. അതാണ് അവിടെ നിയമം’, സജി ചെറിയാൻ പറഞ്ഞു.
*കാശ്മീരിന്റെ പൈതൃകത്തിന്റെയും, സംസ്കാരത്തിന്റെയും ഭാഗമായ കുങ്കുമപ്പൂവിന് വിപണിയിൽ പൊന്നും വില.* കാശ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരമായ സംഭാവന നൽകുന്ന മേഖല കൂടിയാണ് കുങ്കുമപ്പൂവ് കൃഷി. നിലവിൽ, ഡിമാൻഡ് വർദ്ധിച്ചതോടെ ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 3 ലക്ഷം രൂപയോളമാണ് ഉയർന്നിരിക്കുന്നത്. ഇത് കർഷകർക്ക് വലിയ തോതിൽ നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.
*മണിപ്പൂരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം കൂടുതൽ സുരക്ഷാ സേനകളെ വിന്യസിച്ച് സർക്കാർ.* റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 900 സേനാംഗങ്ങളെയാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്. ഇന്നലെ രാത്രി തന്നെ പ്രത്യേക സംഘം തലസ്ഥാനമായ ഇംഫാലിൽ എത്തിയിരുന്നു. നിലവിൽ, സംഘർഷബാധിത പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
*മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.* ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗർ ജില്ലയിൽ നടന്ന സംഭവത്തിൽ മോഷണക്കുറ്റം ആരോപിച്ച് പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെ കൊണ്ട് മൂത്രം കുടിപ്പിക്കുകയും മലദ്വാരത്തില്‍ പച്ചമുളക് തേക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ദ്രാവകം കുത്തിവയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തു വന്നത്.
*ഭാര്യയെ കെട്ടിയിട്ട് കയ്യും കാലും തല്ലിയൊടിച്ച് യുവാവ്.* താമരശ്ശേരിയിലാണ് സംഭവം. 19 വയസുകാരിയ്ക്ക് നേരെയാണ് ഭർത്താവ് ക്രൂര മർദ്ദനം നടത്തിയത്. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുമ്പാണ് ഇവർ വിവാഹിതരായത്.
*കാസർഗോഡ് കുണ്ടംകുഴി ആശ്രമം ട്രൈബൽ സ്കൂളിലെ 20 വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ആരുടെയും നിലഗുരുതരമല്ല.
*ഈ വര്‍ഷത്തെ എസ്.കെ. പൊറ്റക്കാട് സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.* സാഹിത്യ പ്രതിഭാ പുരസ്കാരത്തിനു ശിഹാബുദ്ദീന് പൊയ്ത്തുംകടവ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
*യേശു നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ.* പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഇന്നലെ കുരിശിന്റെ വഴിയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ലിസ്ബണിലെ എഡ്വേർഡോ ഏഴാമൻ പാർക്കിൽ നല്‍കിയ സന്ദേശത്തില്‍ “ജീവിതത്തിൽ നിങ്ങളെ കരയിപ്പിക്കുന്നതെന്താണെന്ന് യേശുവിനോട് പറയുന്നതിന്” ഒരു നിമിഷം നിശബ്ദത പാലിക്കണമെന്നും പറഞ്ഞു.
*ആഗോള പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി യുവതീ-യുവാക്കൾക്കൊപ്പം ജപമാല പ്രാർത്ഥനയിൽ പങ്കുചേര്‍ന്നു.* ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 5.45-ന് വിശുദ്ധബലി അർപ്പിച്ച പാപ്പാ, ഫാത്തിമ മാതാവിന്റെ അരികിൽ പ്രാർത്ഥന നടത്തുവാനായി നൂൺഷ്യേച്ചറിൽനിന്നും ഏകദേശം 9 കിലോമീറ്ററുകൾ അകലെയുള്ള ഫീഗോ മദുറോ വ്യോമത്താവളത്തിലേക്ക് രാവിലെ 7.30-ന് കാറിൽ യാത്രയായി. 7.45-ന് വിമാനത്താവളത്തിലെത്തിയ പാപ്പാ 8 മണിക്ക് അവിടെനിന്ന് സൈനിക ഹെലികോപ്റ്ററിൽ ഫാത്തിമയിലേക്ക് യാത്ര പുറപ്പെട്ടു. ലിസ്ബണിൽനിന്നും ഏകദേശം 103 കിലോമീറ്ററുകൾ അകലെയാണ് ഫാത്തിമ.
*ഇന്നത്തെ വചനം*
ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.
ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്‌ഷപ്രാപിക്കാന്‍ ആര്‍ക്കു കഴിയും?
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാം ഉപേക്‌ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു.
യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്‌ഷിച്ചവ രിലാര്‍ക്കും,
ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
ലൂക്കാ 18 : 25-30
*വചന വിചിന്തനം*
ഉപേക്ഷിക്കലുകൾ നമുക്ക് സാധ്യമാണോ? മനുഷ്യ പ്രകൃതിയുടെ പ്രത്യേകത സ്വരുക്കൂട്ടുക എന്നതാണ്. എന്നാൽ ഈശോ നമ്മോട് ചോദിക്കുന്ന ചോദ്യം അവിടത്തെ പ്രതി എന്തെങ്കിലും ഉപേക്ഷിക്കാൻ നമ്മൾ തയ്യാറുണ്ടോ എന്നാണ്. ഈശോയെ പ്രതി വലിയ ത്യാഗങ്ങൾ ചെയ്ത ധാരാളം മനുഷ്യരെ നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും. അവരെ ദൈവം മഹത്വപ്പെടുത്തുന്നതും നമുക്ക് കാണാൻ സാധിക്കും. ഈശോയെ പ്രതി ചെറിയ ത്യാഗം എങ്കിലും ചെയ്യാനുള്ള നമ്മുടെ സന്നദ്ധതയെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*