ചങ്ങനാശ്ശേരി അതിരൂപതയിലെ അത്മായ ദൈവശാസ്ത്രകേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതൻ ജൂലൈ 3 ന് ദൈവശാസ്ത്ര കേന്ദ്രത്തിന്റെ വാർഷിക സമ്മേളനവും പുതിയ അധ്യയന വർഷാരംഭവും 23-ാമത് പ്ലാസിഡ് സിംപോസിയവും നടത്തുന്നു.
പ്രശസ്ത ചരിത്രകാരനും കോതമംഗലം രൂപത പ്രോട്ടോ സിൻചെള്ളൂസുമായ ഡോ. പയസ് മലേക്കണ്ടത്തിൽ പ്ലാസിഡ് സിംപോസിയത്തിൽ, “അപനിർമ്മിക്കപ്പെട്ട നസ്രാണി ചരിത്രം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിക്കും. കേരളത്തിൽ എ.ഡി ഒന്നാം നൂറ്റാണ്ടു മുതൽ ഉണ്ടായിരുന്ന നസ്രാണി ചരിത്രത്തെ കേരളത്തിന്റെ പൊതു സമൂഹത്തിൽ പലപ്പോഴും തെറ്റായും വികലമായും ഇന്ന് അവതരിപ്പിക്കപ്പെടുകയും അങ്ങനെ ഭാരതത്തിന്റെ നാനാവിധ വളർച്ചയ്ക്ക് സംഭാവന നൽകിയ സമുദായത്തെ പൊതുസമൂഹത്തിൽ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പ്രതിരോധമാണ് ഇത്തരത്തിലുള്ള സെമിനാറുകൾ എന്ന് മാർത്തോമ്മാ വിദ്യാനികേതൻ ഡയറക്ടർ ഫാ.ഡോ.തോമസ് കറുകക്കളം അഭിപ്രായപ്പെട്ടു.
നസ്രാണികൾ എന്നും ഇൻഡ്യയുടെ തന്നെ സാംസ്കാരികവും, സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസ പരവും ധാർമ്മികവുമായി വലിയ സംഭാവന നൽകിയ ചരിത്രമാണ് നസ്രാണികൾക്കുള്ളത്. ഈ പശ്ചാത്തലത്തിൽ സത്യസന്ധമായ നസ്രാണി ചരിത്രം അറിയുവാനും തമസ്കരിക്കപ്പെട്ട ചരിത്രം വെളിച്ചത്തിൽ കൊണ്ടു വരുവാനുമുള്ള ശ്രമമാണ് ഈ പ്ലാസിഡ് സിംപോസിയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
മാർ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയാണ് ജൂലൈ മൂന്നാം തീയതി ദുക്റാന എന്ന പേരിൽ മാർത്തോമ്മാ നസ്രാണികൾ ആഘോഷിക്കുന്നത്. ദുക്റാന ദിനാചരണത്തോട് അനുബന്ധിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം ,ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ ദുക്റാന സന്ദേശങ്ങൾ നൽകുന്നതാണ് . ജൂലൈ 3 തിങ്കളാഴ്ച 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 8281876993 എന്ന നമ്പറിൽ വിളിച്ച് സീറ്റ് ഉറപ്പു വരുത്തേണ്ടതാണ്.