ചെറിയൊരു ശന്തതയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ട്രോങ്‌ലോബി ബിഷ്ണുപൂര്‍ ജില്ലയില്‍ വീണ്ടും അക്രമം അരങ്ങേറി. മണിപ്പൂര്‍ പോലീസ് കമാന്‍ഡോകളും അക്രമികളും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ ഹിരേന്‍ എന്ന ഒരു പോലീസ് കമാന്‍ഡോ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരുടെ എണ്ണം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കുറച്ച് അക്രമികള്‍ ഒരു കുന്നിന്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി പോലീസ് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയതായിരുന്നു പോലീസ്. ഉടന്‍ തന്നെ അക്രമികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമികളെ പിടികൂടാന്‍ മണിപ്പൂര്‍ പോലീസ് പ്രദേശത്ത് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് മണിപ്പൂരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ പ്രദേശത്തെ അര്‍ദ്ധസൈനിക വിഭാഗത്തിന് നേരെ ആയുധധാരികളായ അക്രമികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് അസം റൈഫിള്‍സ് ജവാന് പരിക്കേറ്റതിന് പിന്നാലെയാണ് ഈ ആക്രമണം.

മണിപ്പൂര്‍ ഈസ്റ്റിലെ ദോലൈതാബിയില്‍ അസം റൈഫിള്‍ സംഘം പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ അക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചികിത്സയിലാണ്.