🗞🏵 *ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.* സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആവശ്യമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാന്‍ ഹര്‍ജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിര്‍ദ്ദേശിച്ചു
🗞🏵 *എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്നതായി ശരദ് പവാര്‍.* ആത്മകഥാ പ്രകാശന ചടങ്ങിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ സമിതി ഭാവി പരിപാടി തീരുമാനിക്കുമെന്നും ശരദ് പവാര്‍ അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി. അദ്ദേഹം തന്റെ തീരുമാനം പിന്‍വലിക്കുന്നത് വരെ ഹാളില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
🗞🏵 *സംസ്ഥാനത്തെ 513 സബ് സെന്ററുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ദേശീയ ധനകാര്യ കമ്മീഷൻ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.* ഒരു സബ് സെന്ററിന് 55.5 ലക്ഷം എന്ന നിലയിലാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടം സ്ഥാപിക്കാൻ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുണ്ട്. ആദ്യഘട്ടമായി ആകെ 152.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
🗞🏵 *എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ.* ക്യാമറ ഇടപാടിൽ ടെണ്ടർ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയ്ക്കാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്, ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണെന്നും ഇത് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
🗞🏵 *ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ‘ദ കേരള സ്റ്റോറി’ സിനിമയുടെ പ്രത്യേക പ്രദര്‍ശനം.* ഇടതുപക്ഷ വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്കിടെ എ.ബി.വി. പി.യുടെ നേതൃത്വത്തിലാണ് യൂണിവേഴ്സിറ്റിയില്‍ സിനിമാ പ്രദര്‍ശനം നടത്തിയത്. കാമ്പസിലെ കണ്‍വന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തിൽ നടന്ന പ്രദര്‍ശനത്തിന് നിരവധി വിദ്യാര്‍ഥികള്‍ എത്തിയിരുന്നു.
🗞🏵 *സൈന്യവും അർധസൈനികരും തമ്മിൽ കടുത്ത പോരാട്ടം തുടരുന്ന സംഘർഷ ഭൂമിയായ സുഡാനിൽ നിന്ന് ഇതുവരെ ജൻമനാട്ടിൽ മടങ്ങിയെത്തിയത് 120 മലയാളികൾ.* നെടുമ്പാശേരി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം, ബംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് ഇവർ നാട്ടിലെത്തിയത്.
🗞🏵 *മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയുടെ സുരക്ഷ വർധിപ്പിച്ചു.* ബജ്റംഗ്ദളിന്റെ പ്രതിഷേധ മാർച്ച് കണക്കിലെടുത്താണ് നീക്കം. കർണാടകത്തിലെ പ്രകടന പത്രികയിലെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്. അധികാരത്തിൽ വന്നാൽ ബജ്റംഗ്ദളും പോപ്പുലർ ഫ്രണ്ടും പോലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പരാമർശം.
🗞🏵 *പിഎഫ് പെൻഷൻകാർക്ക് സുപ്രീം കോടതി വിധി അനുസരിച്ച് ഉയർന്ന പെൻഷനുളള ഓപ്ഷൻ അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി.* ജൂൺ 26 വരെ ഓപ്ഷൻ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. ഇത് രണ്ടാം തവണയാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി കേന്ദ്രം നീട്ടുന്നത്. നേരത്തെ മാർച്ച് മൂന്ന് ആയിരുന്നത് മേയ് മൂന്ന് വരെ നീട്ടിയിരുന്നു.
🗞🏵 *പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍.* മണ്ണാത്തിപ്പാറയിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
🗞🏵 *സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.* ഐപിസി 120 ബി, 500 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കോടതി പരാതി ഫയലിൽ സ്വീകരിച്ചു. തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ആരോപിച്ചാണ് അദ്ദേഹം പരാതി നൽകിയത്.
🗞🏵 *എ ഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* ക്യാമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, മറിച്ച് അങ്ങാണ് പുകമറയിൽ ഒളിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. രണ്ട് രേഖകളിൽ ഒന്ന് ടെൻഡർ ഇവാലുവേഷൻ പ്രീ ക്വാളിഫിക്കേഷൻ ബിഡ് ആണെന്നും അതിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
🗞🏵 *സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍.* നിലവില്‍ ഈ വിഷയത്തില്‍ ഭരണഘടനാ ബഞ്ചിന് മുന്നില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരാന്‍ സമിതി അപേക്ഷ നല്‍കി. അഭിഭാഷകനായ എംആര്‍ അഭിലാഷ് മുഖേന, ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറാണ് സുപ്രീംകോടതിയില്‍ അപേക്ഷ നൽകിയത്.
🗞🏵 *ഭീകര സാന്നിദ്ധ്യം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ആറോളം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു.* ബുദ്ഗാം, ശ്രീനഗര്‍, അവന്തിപോര, പുല്‍വാമ, പൂഞ്ച് എന്നീ മേഖലകളിലും മദ്ധ്യ തെക്കന്‍ കശ്മീരിലെ നാല് ജില്ലകളിലുമാണ് റെയ്ഡ് നടത്തിയത്. ഭീകരസാന്നിദ്ധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
🗞🏵 *രോഹിണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതി തില്ലു താജ്പുരിയ ഡൽഹി ജയിലിൽ കൊല്ലപ്പെട്ടു.* ചൊവ്വാഴ്ച പുലർച്ചെ തിഹാർ ജയിലിൽ വെച്ച് എതിർ സംഘാംഗങ്ങളുടെ ആക്രമണത്തിലാണ് താജ്പുരിയ കൊല്ലപ്പെട്ടത്. തില്ലു താജ്പുരിയ എന്ന സുനിൽ മന്നിനെ ഗുണ്ടാ നേതാവ് യോഗേഷ് തുണ്ടയും അനുയായികളും ചേർന്നാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
🗞🏵 *അപകീര്‍ത്തിക്കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ വിധിയില്‍ സ്റ്റേ ഇല്ല.* ഹര്‍ജി വേനലവധിക്കുശേഷം വിധി പറയാന്‍ ഗുജറാത്ത് ഹൈക്കോടതി മാറ്റി. അതുവരെ ഇടക്കാല സ്റ്റേ വേണമെന്ന രാഹുലിന്റെ ആവശ്യവും കോടതി തള്ളി.
🗞🏵 *ബജ്‌റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.* കോണ്‍ഗ്രസിന് ശ്രീരാമനായിരുന്നു പ്രശ്നം. ഇപ്പോള്‍ ജയ് റാം വിളിക്കുന്നവരും പ്രശ്‌നക്കാരാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി.ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
🗞🏵 *പാക്കിസ്ഥാനിൽ നിന്നും രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു പേരെ വധിച്ച് സുരക്ഷാ സേന.* അതിർത്തി രക്ഷാ സേനയാണ് രണ്ടു പേരെ വധിച്ചത്. രാജസ്ഥാനിലെ ഗദറോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ബർമീർ വാല പോസ്റ്റിലെ ബിഎസ്എഫ് ആണ് നുഴഞ്ഞു കയറ്റക്കാരെ വധിച്ചത്. പാക്കിസ്ഥാനിൽ നിന്നാണ് ഇവർ എത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു.അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
🗞🏵 *കാളീചിത്ര’ വിഷയത്തിൽ ക്ഷമാപണം നടത്തി യുക്രൈൻ.* അത്തരമൊരു ചിത്രം പങ്കുവച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് യുക്രൈൻ വ്യക്തമാക്കി. ഇന്ത്യൻ സംസ്‌കാരത്തെയും ഇന്ത്യയുടെ പിന്തുണയെയും യുക്രൈൻ ബഹുമാനിക്കുന്നതായും വിദേശകാര്യ ഉപമന്ത്രി എമിനെ സപാറോവ അറിയിച്ചു.
🗞🏵 *കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.* കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വിൽപ്പന നടത്തുന്നതിനായി ബാംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ട് വന്ന 77 ഗ്രാം എംഡിഎംഎ , 0.3 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.എരുമേലി സ്വദേശികളായ അഷ്‌കർ അഷ്‌റഫ്, അൻവർഷാ എൻ എൻ, അഫ്‌സൽ അലിയാർ അറസ്റ്റ് ചെയ്തു.
🗞🏵 *പേരൂർക്കടയിൽ വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവിൽ വധുവിന്റെ ആൾക്കാർക്കു നേരെ പടക്കം എറിഞ്ഞ കേസിൽ വരനെയും 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.* വരൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻഭവനിൽ വിജിൻ (24), ആകാശ് (22), വിനീത് (28), വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തു ക്കളായ രണ്ടു പേർ ഒളിവിലാണ്. പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗർ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്.
🗞🏵 *കുന്നംകുളം പന്തല്ലൂരിൽ ആംബുലൻസ് മരത്തിൽ ഇടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു.* മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധുവായ ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ശ്വാസതടസം നേരിട്ട ഫെമിനിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസിൽ ഡ്രൈവർ അടക്കം ആറു പേരാണ് ഉണ്ടായിരുന്നത്.
🗞🏵 *രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 53 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി.* സംഭവത്തിൽ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷുഹൈബ് പിടിയിലായി. ഷാർജയിൽ നിന്നുള്ള വിമാനത്തിലെ യാത്രികനായ ഷുഹൈബ്, കോയിൽ രൂപത്തിലാക്കിയാണ് ഒന്നേകാൽ കിലോ സ്വർണം കടത്താൻ ശ്രമിച്ചത്.
🗞🏵 *എറണാകുളം-അങ്കമാലി അതിരൂപതയില്‍ സങ്കീര്‍ണ്ണമായി തുടരുന്ന സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്.* സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവരാണ് പരിശുദ്ധ സിംഹാസനവുമായി ചര്‍ച്ചയ്ക്കു ഒരുങ്ങുന്നത്. മെയ് 4-ന് ഇവര്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി എന്നിവരുമായി അപ്പസ്തോലിക കൊട്ടാരത്തിൽ ചര്‍ച്ചകള്‍ നടത്തും.
🗞🏵 *കഴിഞ്ഞ 11 ദിവസങ്ങളിലായി നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ 18 ക്രൈസ്തവരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്.* ജോസ് സൗത്ത്, റിയോം, ബാര്‍ക്കിന്‍-ലാഡി, മാങ്ങു, ബോക്കോസ് തുടങ്ങിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലാണ് ആക്രമണങ്ങള്‍ നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ച ദാര്‍വാത്ത് ഗ്രാമത്തില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നതായി ‘ഇമാന്‍സിപേഷന്‍ സെന്‍റര്‍ ഫോര്‍ ക്രൈസിസ് വിക്റ്റിംസ് ഇന്‍ നൈജീരിയ’യിലെ അറ്റോര്‍ണിയായ ഡാല്യോപ് സോളമന്‍ മ്വാംടിരി വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.
🗞🏵 *പെന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ലോകമെമ്പാടുമുള്ള വിവിധ ക്രൈസ്തവ കൂട്ടായ്മകൾ ഇസ്രായേലിനുവേണ്ടി പ്രാർത്ഥനയിൽ ഒരുമിക്കുന്നു.* മെയ് ഏഴാം തീയതി ആരംഭിക്കുന്ന പ്രാർത്ഥന 28 വരെ നീണ്ടുനിൽക്കും. 21 ദിവസം ഒരു മണിക്കൂർ വച്ച് ജെറുസലേമിനുവേണ്ടി പ്രാർത്ഥിക്കാൻ 10 ലക്ഷം ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി മാർച്ച് ഏഴാം തീയതി മുതലാണ് പ്രചാരണം ആരംഭിച്ചതെന്ന് മിസ്സൗറിയിലെ ഇന്റർനാഷ്ണൽ ഹൗസ് ഓഫ് പ്രയറിന്റെ പ്രതിനിധി മൈക്ക് ബിക്കിൾ പറഞ്ഞു. ഏപ്രിൽ ഒന്ന് ആയപ്പോഴേക്കും 10 ലക്ഷം ആളുകൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നുവെന്നും, ഏകദേശം 50 ലക്ഷത്തോളം ആളുകൾ പ്രാർത്ഥനയുടെ ഭാഗമാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
🍇🍇🍇🍇🍇🍇🍇🍇🍇🍇
*ഇന്നത്തെ വചനം*
സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്‌ടമല്ല, എന്നെ അയച്ചവന്റെ ഇഷ്‌ടമാണ് ഞാന്‍ അന്വേഷിക്കുന്നത്.
ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്‌ഷ്യപ്പെടുത്തുന്നെങ്കില്‍ എന്റെ സാക്‌ഷ്യം സത്യമല്ല.
എന്നെക്കുറിച്ചു സാക്‌ഷ്യം നല്‍കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്‌ഷ്യം സത്യമാണെന്ന് എനിക്കറിയാം.
നിങ്ങള്‍ യോഹന്നാന്റെ അടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്‌ഷ്യം നല്‍കുകയും ചെയ്‌തു.
ഞാന്‍ മനുഷ്യരുടെ സാക്‌ഷ്യം സ്വീകരിക്കുന്നു എന്നു വിചാരിക്കേണ്ടാ; നിങ്ങള്‍ രക്‌ഷിക്കപ്പെടേണ്ടതിനാണ് ഞാന്‍ ഇതെല്ലാം പറയുന്നത്.
കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍ . അല്‍പസമയത്തേക്ക് അവന്റെ പ്രകാശത്തില്‍ ആഹ്‌ളാദിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു.
എന്നാല്‍, യോഹന്നാന്റേതിനെക്കാള്‍ വലിയ സാക്‌ഷ്യം എനിക്കുണ്ട്. എന്തെന്നാല്‍, ഞാന്‍ പൂര്‍ത്തിയാക്കാനായി പിതാവ് എന്നെ ഏല്‍പി ച്ചജോലികള്‍ – ഞാന്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലികള്‍തന്നെ – പിതാവാണ് എന്നെ അയച്ചതെന്നു സാക്‌ഷ്യപ്പെടുത്തുന്നു.
എന്നെ അയ ച്ചപിതാവുതന്നെ എന്നെക്കുറിച്ചു സാക്‌ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങള്‍ ഒരിക്കലുംകേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല.
യോഹന്നാന്‍ 5 : 30-37
🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*
ഈശോ പിതാവിൻ്റെ പക്കൽ നിന്നു വന്നു. ഈശോ ദൈവം തന്നെയാണ്. ഇതിനുള്ള സാക്ഷ്യം അഥവാ തെളിവ് ഈശോയുടെ ജീവിതവും പ്രവർത്തികളും തന്നെയാണ്. ഈശോയുടെ ജീവിതത്തിൻ്റെ ആധികാരികത, ചെയ്ത നൻമപ്രവർത്തകൾ, അത്ഭുതങ്ങൾ, അവയെക്കാളൊക്കെ ഒത്തിരി ഉപരിയായി അവിടുത്തെ ഉത്ഥാനം, പ്രത്യക്ഷീകരണങ്ങൾ, സ്വർഗാരോഹണം എന്നിവ ഈശോയുടെ ദൈവത്വത്തിന് പൂർണമായ തെളിവുകളാണ്. ഉത്ഥാനം നൽകുന്ന സന്ദേശം ഈശോയുടെ ദൈവത്വത്തിൽ വിശ്വസിക്കുക എന്നതാണ്. ദൈവമായ കർത്താവ് തൻ്റെ സമാധാനവും സന്തോഷവും നമ്മിൽ പകരട്ടെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*