തൃശ്ശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വയസ്സുകാരി മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഉയരുന്നു. വീടിനുള്ളിൽ നടന്നത് വലിയ സ്ഫോടനമായിരുന്നു എന്നും എന്നാൽ ഈ സ്ഫോടനം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് മൂലമല്ലായിരുന്നു എന്നുമാണ് സൂചനകൾ. അപകടത്തിന് ഇടയാക്കി എന്നു പറയുന്ന മൊബൈൽ ഫോണിന് ചെറിയ കേടുപാടുകൾ മാത്രമേ ഉള്ളൂവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അതേസമയം കുട്ടി മരണപ്പെടാൻ കാരണമായ സ്ഫോടനം നടന്നത് എങ്ങനെയാണെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്.

തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം കൂടിയായ അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കവേ അത് പൊട്ടിത്തെറിച്ച് കുട്ടി മരണപ്പെട്ടു എന്നുള്ള വാർത്തകളാണ് നേരത്തെ പുറത്തുവന്നത്. അതേസമയം കൂടുതൽ അന്വേഷണത്തിൽ മൊബൈൽ ഫോൺ സ്ഫോടനത്തിൽ തകർന്നല്ല കുട്ടി മരണപ്പെട്ടതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മുന്നാം ക്ളാസ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ.

കഴിഞ്ഞദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചാർജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്ന മൊബൈലിൽ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. വീടിനുള്ളിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികളും വ്യക്തമാക്കിയിരുന്നു. അതേസമയം സ്പോടനം നടക്കുന്ന സമയത്ത് കുട്ടിയും കുട്ടിയുടെ അമ്മൂമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കാറുണ്ടായിരുന്നു. അരമണിക്കൂർ ഇടവിട്ട് ഇതിൽനിന്ന് കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓക്സിജൻ നൽകിയിരുന്നു. എന്നാൽ ഓക്സിജൻ സിലിണ്ടറിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഈ ഉപകരണവുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും വിഷയങ്ങൾ ആണോ സ്ഫോടനത്തിന് കാരണമെന്ന രീതിയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

വളരെ വലിയ സ്ഫോടനമാണ് വീടിനുള്ളിൽ നടന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുട്ടിയുടെ മൂന്ന് കൈവിരലുകൾ തെറിച്ചു പോയിരുന്നു. വീടിൻ്റെ മേൽക്കൂര ഷീറ്റാണ്. ഈ മേൽക്കൂരയിലേക്ക് തെറിച്ച മാംസഭാംഗങ്ങൾ തെറിച്ചു പോയി പറ്റിപ്പിടിച്ചിട്ടുണ്ട്. അതേസമയം ആസ്ബെറ്റാസിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. ആദ്യം ഏവരും കരുതിയത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് ദുരന്തം സംഭവിച്ചതെന്നാണ്. എന്നാൽ മൊബൈൽ ഫോണിൻ്റെ ഒരു പീസ് മാത്രമേ ഇളകി പോയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം.

സംഭവ സമയത്ത് കുട്ടിയുടെ പിതാവ് അശോക് കുമാറും മാതാവും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലി കഴിഞ്ഞു എത്തുന്നതിനു മുൻപാണ് ദുരന്തം സംഭവിച്ചത്. സ്ഫോടനം നടക്കാൻ എന്താണ് കാരണമെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. മൊബൈൽ ഫോണിന് വലിയ കേടുപാടുകൾ ഇല്ലാത്തതും ഓക്സിയോ സിലിണ്ടറിന് വിഷയങ്ങൾ ഉണ്ടാകാത്തതും സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.