🗞🏵 *2023-2024 അധ്യയന വർഷം മുതൽ ബിഎസ്സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിർബന്ധമാക്കി കർണാടക.* സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷൻ നൽകുകയെന്ന് സർക്കാർ വ്യക്തമാക്കി.
🗞🏵 *പൗരാണിക വിഷയങ്ങളെ ദേശീയ ക്രെഡിറ്റ് ചട്ടക്കൂടിൽ ഉൾപ്പെടുത്തി യുജിസി.* ഇന്ത്യൻ ജ്ഞാന വ്യവസ്ഥയെന്ന പേരിൽ യുജിസി അവതരിപ്പിച്ച പ്രത്യേക കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിൽ പ്രാവീണ്യം നേടുന്ന വിദ്യാർഥികൾക്ക് നിശ്ചിത ക്രെഡിറ്റുകൾ ലഭിക്കും. വേദ വിജ്ഞാനം, ആയുർവേദം, ധനുർവേദം, സംഗീതം, ശില്പകല, വാസ്തുവിദ്യ, പുരാണങ്ങൾ, രാഷ്ട്രമീമാംസ, ധർമശാസ്ത്രം, വ്യാകരണം, ജ്യോതി ശാസ്ത്രം തുടങ്ങിയ 18 വിഷയങ്ങൾ (വിദ്യകൾ) ഇന്ത്യൻ വൈജ്ഞാനിക വിഷയങ്ങൾ എന്ന പേരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
🗞🏵 *മന്ത്രി ആര്.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകളില്ലെന്ന് കോടതി നിരീക്ഷിച്ചു.* ഇതിനെതിരെ ആര്.ബിന്ദു നല്കിയ തടസഹര്‍ജി കോടതി അംഗീകരിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ ആര്.ബിന്ദുവിനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടനാണ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
🗞🏵 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നത് ലോകായുക്ത ഫുള്‍ബെഞ്ച് ജൂണ്‍ അഞ്ചിലേയ്ക്ക് മാറ്റി.* ഹര്‍ജിക്കാരന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസിലെ പുനഃപരിശോധനാ ഹര്‍ജി ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഇതിന് സമയം വേണമെന്നും പരാതിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കും തിരക്കില്ലെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് ജൂണിലേയ്ക്ക് മാറ്റുകയായിരുന്നു.
🗞🏵 *സമ്പത്തിന്റെ കാര്യമെടുത്താൽ മുഖ്യൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആണ്.* 510 കോടിയുമായി മുഖ്യമന്ത്രിമാരുടെ ആസ്തി പട്ടികയിൽ ജഗൻ ഒന്നാം സ്ഥാനത്താണ്. 15 ലക്ഷം രൂപ മാത്രം സ്വന്തമായുള്ള മമത ബാനർജിയാണ് ഈ പട്ടികയിൽ ഏറ്റവും പിന്നിൽ. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടി രൂപ മാത്രം. രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ മമത ഒഴികെ 29 പേരും കോടിപതികളാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. 13 മുഖ്യമന്ത്രിമാർ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്
🗞🏵 *മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിലെ 25,000 കോടിയുടെ വായ്പത്തട്ടിപ്പു കേസിൽ നിന്ന് എൻസിപി നേതാവ് അജിത് പവാറിനെയും ഭാര്യ സുനേത്രയെയും ഒഴിവാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം.* ഇന്നലെ സമർപ്പിച്ച കുറ്റപത്രത്തിൽ ഇരുവരുടെയും പേരില്ല. . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപാടവത്തെ അജിത് പവാർ പുകഴ്ത്തിയതിനു തൊട്ടുപിന്നാലെയാണ് ഇഡി നടപടിയെന്നതു ശ്രദ്ധേയമായി.
🗞🏵 *രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗെഹ്ലോട്ടെന്നാണ് സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ മോദി പ്രസംഗിച്ചത്. കോൺഗ്രസ് പാർട്ടിയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത ഗെഹ്ലോട്ടിനെ പ്രശംസിക്കുന്നതായും മോദി പറഞ്ഞു.
🗞🏵 *എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിന് കൊണ്ടുപോയി.* ആദ്യം കണ്ണൂരിലെത്തിച്ച് ആക്രമണം നടന്ന ട്രെയിനിന്‍റെ കോച്ചുകളില്‍ തെളിവെടുപ്പ് നടത്തും. സംഭവം നടന്ന എലത്തൂരിലും പെട്രോള്‍ വാങ്ങാനിറങ്ങിയ ഷൊര്‍ണൂരിലും പ്രതിയെ പിന്നീട് എത്തിച്ച് തെളിവെടുക്കും.
🗞🏵 *ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മുൻ ചെയർമാനുമായിരുന്ന കേശുബ് മഹീന്ദ്ര (99) അന്തരിച്ചു.* വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ മുംബൈയിലെ വസതിയിലാണ് മരണത്തിന് കീഴടങ്ങിയത്. 1947-ൽ മഹീന്ദ്ര കമ്പനിയിൽ പ്രവർത്തിച്ചു തുടങ്ങിയ കേശുബ് 1963-ൽ ചെയർമാൻ സ്ഥാനത്ത് എത്തി. അഞ്ച് പതിറ്റാണ്ടോളം കമ്പനിയെ നയിച്ച അദ്ദേഹം 2012 ഓഗസ്റ്റ് ഒൻപതിന് ചെയര്മാന് സ്ഥാനം അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് നൽകി വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു.
🗞🏵 *ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ പ്രവർത്തനസജ്ജമാക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി.* ഗതാഗത നിയമ ലംഘനങ്ങൾക്ക് എഐ കാമറകൾ വഴിയുള്ള പിഴ ഏപ്രിൽ 20 മുതൽ നിലവിൽ വരും. 20-ന് തലസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഐ കാമറകളുടെ ഉദ്ഘാടനം നിർവഹിക്കും.
🗞🏵 *സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വർദ്ധിച്ചത്.* ഇതോടെ ഗ്രാമിന് 5,620 രൂപയും പവന് 44,960 രൂപയുമായി. ഏപ്രിൽ അഞ്ചിന് പവന് 45,000 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.
🗞🏵 *സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ ഉയരുന്നു.* മുൻ വർഷങ്ങളിൽ ഉച്ചസമയത്ത് മാത്രമായിരുന്നു കനത്ത ചൂട് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ രാവിലെ 9 മണി മുതൽ തന്നെ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് ജില്ലയിൽ ഇന്നലെ 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. .2022-ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസായിരുന്നു. മാർച്ച് 12 ആയിരുന്നു 42 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടത്.
🗞🏵 *ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ ലോകായുക്തയുടെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.* ലോകായുക്തയുടെ ഉത്തരവ് ഉണ്ടവിരുന്നിന് നന്ദി കാട്ടിയതാണെന്ന് സുധാകരൻ പറഞ്ഞു.
കേസിന്റെ തുടക്കം മുതല്‍ ഓരോഘട്ടത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ലോകായുക്ത നടത്തിയ അട്ടിമറികള്‍ പ്രകടമാണെന്നും സുധാകരൻ ആരോപിച്ചു.
🗞🏵 *മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഗുഹയിൽ നിന്ന് പ്രത്യേക ഇനം തവളകളെ കണ്ടെത്തി.* നാല് കിലോമീറ്റർ നീളമുള്ള പ്രകൃതിദത്ത ചുണ്ണാമ്പ് കല്ല് നിറഞ്ഞ ഗുഹയിൽ നിന്നാണ് പുതിയ ഇനം തവളയെ കണ്ടെത്തിയിരിക്കുന്നത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കാസ്കേട് റാനഡ് ഇനത്തിലുള്ള പുതിയ തവളയെ കണ്ടെത്താൻ സാധിച്ചത്. ഗവേഷകർ സൗത്ത് ഗോരോ ഹിൽസ് ജില്ലയിലെ ഗുഹയിൽ നടത്തിയ നീണ്ട പരിശോധനക്കൊടുവിലാണ് ഈ തവളെ ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടത്.
🗞🏵 *ഇന്ത്യയില്‍ വെള്ളത്തിനടിയിലൂടെ ആദ്യ മെട്രോ യാഥാര്‍ത്ഥ്യമാകുന്നു.* ബംഗാളിലെ ഹൂഗ്ലി നദിക്കടിയിലൂടെ ആദ്യ മെട്രോ ട്രെയിന്റെ ആദ്യ ട്രയല്‍ റണ്‍ ഉടന്‍ നടക്കും. ട്രയല്‍ റണ്‍ കൊല്‍ക്കത്തയില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.
🗞🏵 *രാജ്യത്ത് എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ ബിജെപി ഒരുങ്ങുന്നു.* ഈ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്നിക്കുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ എംപി ചൂണ്ടിക്കാട്ടി. വിഷു ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും. ഈദിന് മുസ്ലീം മതസ്ഥരുടെ വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
🗞🏵 *രാജ്യത്ത് വാക്സിനുകളുടെ നിർമ്മാണം പുനരാരംഭിക്കാൻ ഒരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.* കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാന തീരുമാനവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, കോവിഡ് വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാണമാണ് കമ്പനി പുനരാരംഭിച്ചിരിക്കുന്നത്. 90 ദിവസത്തിനുള്ളിൽ 7 ദശലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
🗞🏵 *2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പോരാടാന്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള തീരുമാനവുമായി കോണ്‍ഗ്രസ്.* ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമാകാന്‍ ജനതാദള്‍ യുണൈറ്റഡ് അദ്ധ്യക്ഷന്‍ ലാലന്‍ സിംഗും എത്തിയിരുന്നു.
🗞🏵 *ആധാറുമായി ബന്ധപ്പെട്ടുള്ള വിരലടയാളം ശേഖരിക്കാൻ മൊബൈൽ ഫോണിന്റെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി കേന്ദ്രം.* സ്കാനിംഗ് മെഷീനുകൾക്ക് പകരമായാണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുക. ഇതിന്റെ ഭാഗമായി ടച്ച് ലെസ് ബയോ മെട്രിക് സംവിധാനം വികസിപ്പിക്കാൻ ആധാർ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. സ്കാനിംഗ് മെഷീനിനെക്കാൾ വേഗത്തിൽ മൊബൈൽ ക്യാമറ വഴി വിരലടയാളങ്ങൾ ശേഖരിക്കാൻ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നീക്കം.
🗞🏵 *അതിവേഗ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഇനി കേരളത്തിലും ഓടിത്തുടങ്ങും.* കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 24- ന് കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തും. നിലവിൽ, വന്ദേ ഭാരത് ട്രെയിൻ സർവീസിനായുള്ള അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക.
🗞🏵 *തിരുവനന്തപുരത്ത് സംഘം ചേർന്ന് യുവാവിനെ കെട്ടിയിട്ടു നഗ്നനാക്കി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ.* കോയമ്പത്തൂര്‍ സ്വദേശിനിയായ പൂര്‍ണിമയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശമ്പളബാക്കി നല്‍കാത്ത പ്രശ്നവും വഴക്കും വന്നപ്പോഴാണ് കാമുകനായ യുവാവിനെ പൂര്‍ണിമ സുഹൃത്തുക്കള്‍ക്ക് ഒപ്പമെത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെ, അനൂപിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും സ്വര്‍ണമോതിരവുമെല്ലാം പ്രതികൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
🗞🏵 *പാലക്കാട് വണ്ടാഴിയില്‍ തൂങ്ങിമരിച്ച ഒമ്പതാം ക്ലാസ്സുകാരി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തല്‍.* സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി സികെ കുന്ന് പേഴുകുറ അഫ്‌സലിനെയാണ് (22) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് ചെന്നൈ ചോളിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
🗞🏵 *ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മരുമകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി.* യുവതി ആത്മഹത്യ ചെയ്തത് മാനസിക പീഡനം മൂലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍തൃമാതാവിനെ അറസ്റ്റ് ചെയ്തത്. കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്റെ ഭാര്യ മന്‍സൂറത്തിനെ (58) യാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 24നാണ് ഇവരുടെ മകന്‍ ജഹാമിന്റെ ഭാര്യ ഷംന സലിം (29) ഭര്‍തൃഗൃഹത്തിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
🗞🏵 *കഞ്ചാവ് ഉപയോഗിക്കുന്നതിടെ നാല് യുവാക്കള്‍ പൊലീസ് പിടിയില്‍.* കയ്പമംഗലം ചളിങ്ങാട് പുതിയവീട്ടില്‍ ഷാജഹാന്, നെടുംപറമ്പ് കറപ്പംവീട്ടില്‍ തന്‍സീര്‍, തളിക്കുളം സ്വദേശികളായ ഇടശേരി പുത്തന്‍പുരയില്‍ അഷ്ഫാഖ്, കൈതക്കല്‍ പീടികവളപ്പില്‍ ജംഷീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘം ആണ് ഇവരെ പിടികൂടിയത്.
🗞🏵 *റഷ്യൻ സൈനികർ യുക്രെയ്നിയൻ സൈനികന്റെ തലയറുക്കുന്ന വിഡിയോ പ്രചരിച്ചത് വൻ കോളിളക്കമുണ്ടാക്കി.* ദൃശ്യങ്ങൾ ഭയാനകമാണെന്നും വിഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ റഷ്യൻ സൈന്യത്തിനു മേൽ ഒട്ടേറെ ആരോപണങ്ങൾ നിലനിൽക്കെയാണ് പുതിയ വിഡിയോ പ്രചരിക്കുന്നത്.
🗞🏵 *ഇക്കഴിഞ്ഞ വിശുദ്ധ വാരത്തില്‍ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ നടത്തിയ കുമ്പസാരം മാധ്യമശ്രദ്ധ നേടുന്നു.* അമേരിക്കയിലെ സ്പ്രിംഗ് സിറ്റിയിലെ ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തിലെ പാറോക്കിയല്‍ വികാരിയായ ഫാ. ഡേവിഡ് മൈക്കേല്‍ എന്ന വൈദികനാണ് 65 മണിക്കൂറിലായി 1167 പേര്‍ക്ക് അനുരജ്ഞന കൂദാശയുടെ സ്വര്‍ഗ്ഗീയമായ കൃപകള്‍ സമ്മാനിച്ചത്. ഇതില്‍ 47 മണിക്കൂറുകള്‍ സ്വന്തം ഇടവകയിലും, ബാക്കി 18 മണിക്കൂറുകള്‍ ഒറ്റ ദിവസം തന്നെ ഹൂസ്റ്റണിലെ കെയിന്‍ സ്ട്രീറ്റിലെ സെന്റ് ജോസഫ് കത്തോലിക്ക ദേവാലയത്തിലുമാണ് അദ്ദേഹം കുമ്പസാരിപ്പിച്ചത്. നിരവധി പേരാണ് വൈദികന്റെ തികഞ്ഞ സമര്‍പ്പിത ശുശ്രൂഷയ്ക്ക് അഭിനന്ദനം അറിയിക്കുന്നത്.
🗞🏵 *നിക്കാരാഗ്വേയിലെ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ കഴിഞ്ഞ 5 വര്‍ഷങ്ങളായി നടത്തിവരുന്ന ആസൂത്രിത അടിച്ചമര്‍ത്തല്‍ സമാനതകളില്ലാതെ തുടരുന്നു.* പനാമ സ്വദേശിയും ക്ലരീഷ്യന്‍ സമൂഹാംഗവുമായ ഫാ. ഡോണാസിയാനോ അലാര്‍ക്കോണ്‍ എന്ന വൈദികനെ രാജ്യത്തു നിന്നും അകാരണമായി പുറത്താക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വിശുദ്ധ വാരത്തില്‍ കുരിശിന്റെ വഴി സംഘടിപ്പിച്ചുവെന്ന കാരണം ഉന്നയിച്ചാണ് നാല്‍പ്പത്തിയൊന്‍പതുകാരനും, മരിയ ഓക്സിലിയഡോര ഇടവക വികാരിയുമായ ഫാ. ഡോണാസിയാനോയോട് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാജ്യം വിടുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
🗞🏵 *സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താനാണെന്നും ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷയെന്നും ഫ്രാന്‍സിസ് പാപ്പ.* ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർക്കേസെ റഗോണയുടെ ‘സാത്താനെതിരെ ഭൂതോച്ചാടകർ’ എന്ന പുതിയ പുസ്തകത്തിൽ ഉള്‍പ്പെടുത്തിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിനെ പിന്തുടരുന്നതും, സുവിശേഷ മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നതും സാത്താനെ പ്രകോപിപ്പിക്കുന്ന രണ്ടു ഘടകങ്ങളാണെന്നും പിശാച് എല്ലാവരെയും അക്രമിക്കുന്നുവെന്നും, സഭയിൽ പോലും ഭിന്നതയുടെ വിത്തുകൾ വിതയ്ക്കുന്നത് സാത്താനാണെന്നും പാപ്പ എടുത്തു പറഞ്ഞു.
🗞🏵 *ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിന്റെ ചുമരിലെ കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ചു തുടങ്ങിയ ചിത്രങ്ങൾക്ക് വീണ്ടും ജീവൻ നൽകാൻ സാധിച്ചതിലുളള ചാരിതാർത്ഥ്യത്തിലാണ് സാരിഫിസ് സാരിഫോപൗലോസ് എന്ന ഗ്രീസിലെ തെസലോനിക്ക സ്വദേശിയായ ചിത്രകാരൻ.* കോവിഡ് വ്യാപനം ആരംഭിച്ച സമയത്താണ് ചിത്രങ്ങൾ മിനുക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിക്കുന്നത്. ഏകദേശം ഇരുപതോളം ചിത്രങ്ങൾ മിനുക്കിയെടുക്കാൻ സാരിഫിസിന് സാധിച്ചു.
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*ഇന്നത്തെ വചനം*
അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്‍മാരെ വിളിച്ച്, അശുദ്‌ധാത്‌മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി. ആ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരുടെ പേരുകള്‍: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, അവന്റെ സഹോദരന്‍ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍,
പീലിപ്പോസ്, ബര്‍ത്തലോമിയോ, തോമസ്, ചുങ്കക്കാരന്‍ മത്തായി, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദേവൂസ്,
കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ.
ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്.
പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്‌ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.
പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍.
രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്.
യാത്രയ്‌ക്കു സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിന് അര്‍ഹനാണ്.
നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍.
നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം.
ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍.
വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗൊമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 10 : 1-15
🍋🍋🍋🍋🍋🍋🍋🍋🍋🍋🍋
*വചന വിചിന്തനം*
ശിഷ്യൻമാർക്ക് പ്രേഷിത പരിശീലനം നൽകുന്ന ഈശോയെയാണ് നമ്മൾ വചനത്തിൽ കാണുന്നത്. ശിഷ്യൻ ഒരു വ്യക്തിയെ കാണുമ്പോൾ സമാധനം ആശംസിക്കണം. കാരണം സമാധനം ഈശോയുടെ ആശംസയാണ്. ഉത്ഥിതൻ തൻ്റെ പ്രതീക്ഷികരണത്തിലെല്ലാം സമാധാനം ആശംസിച്ചിരുന്നു. ഇതുതന്നെയാണ് ശിഷ്യരും ചെയ്യേണ്ടത്. സമാധനം വാക്കുകൾ കൊണ്ട് ആശംസിച്ചാൽ മാത്രം കാര്യമില്ല. മറ്റുള്ളവർക്കും തനിക്കു തന്നെയും സമാധാനം നൽകുന്നവരാകണം ഉത്ഥിതൻ്റെ ശിഷ്യൻമാർ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*