എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ പിടികൂടിയതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സും എ ടി എസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി ഷാരൂഖ് എത്തിയിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. അജ്മീറിലേയ്ക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് മൊഴി നല്‍കിയതായാണ് വിവരം.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസില്‍ ട്രെയിനിനില്‍ തീവെപ്പ് നടന്നത്. അതേസമയം, തീവച്ച അതേ ട്രെയിനില്‍ തന്നെ ഷാരൂഖ് കണ്ണൂര്‍ വരെ യാത്ര ചെയ്തെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് കണ്ണൂരിലെത്തിയ പ്രതി അവിടെനിന്ന് ട്രെയിന്‍ മാര്‍ഗവും മറ്റ് വാഹനങ്ങളില്‍ കയറിയും മഹാരാഷ്ട്രയില്‍ എത്തുകയായിരുന്നു. സമ്പര്‍ക്ക് ക്രാന്തി ട്രെയിനിലാണ് മഹാരാഷ്ട്രയിലേക്ക് കടന്നത്. മാര്‍ച്ച് 31ന് ഡല്‍ഹി ഷഹീന്‍ബാഗില്‍ നിന്ന് കാണാതായ യുവാവ് തന്നെയാണ് തീവെപ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ പിടിയിലായതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഇന്നലെ കേന്ദ്ര ഇന്റലിജന്‍സ് പ്രതിയെക്കുറിച്ച് എ ടി എസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് പ്രതിയെ മഹാരാഷ്ട്ര എ ടി എസ് ആണ് പിടികൂടിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ ഇവിടെയെത്തിയത്.