കല്ലായ‌ി റോഡിലെ ജയലക്ഷ്മി സിൽക്സ് വസ്ത്രശാലയിൽ തീപിടിത്തം. രാവിലെ ആറു മണിയോടെ ഉണ്ടായ തീപിടിത്തം മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അണച്ചതായി ജില്ലാ ഫയർ ഓഫിസർ അറിയിച്ചു. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേനയാണ് സ്ഥലത്തെത്തി തീ അണച്ചത്. ഷോർട്ട് സർ‌ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

രാവിലെ കട തുറക്കുന്നതിനു മുൻപു തീപിടിത്തമുണ്ടായതിനാൽ ആളപായമില്ല. അകത്ത് ജീവനക്കാരുമില്ലായിരുന്നു. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതാണ് തീ പടർന്നു പിടിക്കാൻ കാരണം. പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.

തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നു ജയലക്ഷ്മി സിൽക്സ് അറിയിച്ചു. ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാൾ കാലമായതിനാൽ വൻ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. തീ കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതു തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന.