🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വ്യാജം.* നോർവീജിയൻ നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോയെയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്. എന്നാൽ താൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി തോയെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമാധാന നൊബേൽ പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും മുന്നിൽ മോദിയാണെന്ന് തോയെ പറഞ്ഞതായാണ് വാർത്ത പ്രചരിച്ചത്.
🗞🏵 *ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില ബാരലിന് 73 ഡോളർ വരെയായി താഴ്ന്നിട്ടും പ്രാദേശിക വിപണിയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല.* ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ ക്രൂഡ് വില. ആഗോള എണ്ണവില ഇടിഞ്ഞതുകൊണ്ട് പ്രാദേശിക ഇന്ധനവിലയിൽ നേട്ടം ലഭിക്കണമെന്നില്ലെന്നാണ് വിലയിരുത്തൽ.
🗞🏵 *സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി.* വൻ കുടിശ്ശിക കാരണം പമ്പുകളിൽനിന്ന് ഇന്ധനം കടമായി നൽകുന്നത് നിലച്ചതോടെ പോലീസ് വാഹനങ്ങളുടെ ഓട്ടവും നിലയ്ക്കുന്ന അവസ്ഥയാണ്. പല പെട്രോൾപമ്പുകളിലും ഒരുകോടി രൂപവരെ നൽകാനുണ്ട്.
🗞🏵 *കേന്ദ്രമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു.* കേന്ദ്രസഹമന്ത്രി നിരഞ്ജൻ ജ്യോതിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ട്രക്ക് മന്ത്രിയുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലനാരിഴയ്ക്കാണ് മന്ത്രി രക്ഷപ്പെട്ടത്. മന്ത്രിയുടെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🗞🏵 *ന്യൂസിലാന്‍ഡിലെ വടക്ക് കെര്‍മഡെക് ദ്വീപുകളില്‍ ഭൂകമ്പം.* 7.1 തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. തുര്‍ക്കിയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് അടുത്തെത്തുന്ന തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
🗞🏵 *രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിൽ എത്തി.* ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി.ജോയി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
🗞🏵 *ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല.* അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഒരാഴ്ച മുൻപാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
🗞🏵 *യുക്രെയ്നോടു ചേർന്ന കരിങ്കടലിനു മുകളിൽ പറന്ന അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു9 റീപ്പർ ഡ്രോണിനെ റഷ്യയുടെ സുഖോയ് 27 യുദ്ധവിമാനം ഇടിച്ചുവീഴ്ത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്.* ചൊവ്വാഴ്ചയായിരുന്നു സംഭവം. അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തിൽ നല്‍കുന്നത്
🗞🏵 *അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരുടെ മരണം സ്ഥിരീകരിച്ചു.* ലഫ്റ്റനന്റ് കേണലും മേജറുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ കമെംഗ് ജില്ലയിലെ മണ്ഡലയിലാണ് അപകടമുണ്ടായത്. രാവിലെ 9.15 ന് ആണ് എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുന്നത്. കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ ആണ് തകർന്നത്.
🗞🏵 *രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു.* ഇതോടെ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, തെലുങ്കാന, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രത നിർദേശം നൽകിയത്.
🗞🏵 *വിഴിഞ്ഞത്ത് ഓണത്തിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.* നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്നും മന്ത്രി അറിയിച്ചു.
🗞🏵 *സംസ്ഥാനത്ത് അടുത്ത നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.* കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ അടുത്ത രണ്ട് ദിവസം നേരിയ തോതിൽ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സാമാന്യം വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
🗞🏵 *സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്.* ലൈംഗിക പീഡന പരാതിയുമായി സമീപിച്ച യുവതിയുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് കാഷ്മീരിൽ സ്ത്രീകൾ ഇപ്പോഴും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി പറഞ്ഞത്.
🗞🏵 *സംസ്ഥാനത്തെ സ്വർണാഭരണശാലകളിലുള്ള നാല് മുദ്ര പതിപ്പിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ ഏപ്രിൽ ഒന്നിന് ശേഷവും അനുവദിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷൻ രംഗത്ത്.* കൂടാതെ, എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കാൻ സാവകാശം വേണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ ഇ- മെയിൽ കേന്ദ്ര ഉപഭോക്തൃ മന്താലയത്തിന് സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ അയച്ചിട്ടുണ്ട്.
🗞🏵 *സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം.* കഴിഞ്ഞ വര്‍ഷം അനുവദിച്ച 311 കോടി രൂപ ഇതുവരെയും സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നവജാത ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.
🗞🏵 *ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു.* ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്‌കരിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് പ്രസിഡന്റ്സ് കളർ അവാർഡ്.
🗞🏵 *ലൈഫ് മിഷന്‍ കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര.* വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. കേസില്‍ ഇഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ, ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അനില്‍ അക്കരയുമായി ബന്ധപ്പെട്ടിരുന്നു.
🗞🏵 *ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.* ഇത് സംബന്ധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് നിർദ്ദേശം നൽകി. കേസ് ഏപ്രിൽ 17ന് പരിഗണിക്കും.
🗞🏵 *രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ താഴേക്ക്.* വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിലെ മൊത്തവില പണപ്പെരുപ്പം 3.85 ശതമാനമായാണ് കുറഞ്ഞത്. ജനുവരിയിൽ ഇത് 4.73 ശതമാനമായിരുന്നു. അതേസമയം, 2021 ജനുവരിയിൽ 2.51 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.ഇത്തവണ കഴിഞ്ഞ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പം എത്തിയിട്ടുള്ളത്
🗞🏵 *പുതുതായി മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒട്ടനവധി പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ മൊബൈലിൽ ഉൾക്കൊള്ളിക്കാറുണ്ട്.* എന്നാൽ, ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മൊബൈലിലെ പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ ഉപഭോക്താക്കൾക്ക് നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം നടപ്പാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇത്തരം നിബന്ധനകൾ അടങ്ങുന്ന നിയമം ഉടൻ പ്രാബല്യത്തിലാക്കാനുളള നടപടികൾ ഐടി മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
🗞🏵 *ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്ക്‌പോരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് ബഡ്‌ജറ്റ് സമ്മേളനം സ്‌തംഭിച്ചു.* ലണ്ടനിലെ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബി.ജെ.പി കൂടുതല്‍ ശക്തമാക്കി. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയെങ്കിലും രാഹുല്‍ ഇന്നലെ പാര്‍ലമെന്റില്‍ ഹാജരായില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം അദാനി വിഷയത്തിലെ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം രാജ്യത്തെ അപമാനിച്ചെന്ന ആരോപണം ബി.ജെ.പി ശക്തമാക്കുന്നത്.
🗞🏵 *രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.* കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ 2.98% കേസുകള്‍ മാത്രമാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ളതെന്ന് ഇഡി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസുകളിലെ ശിക്ഷാ നിരക്ക് 96% ആണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
🗞🏵 *ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര.* ജനാധിപത്യം ആക്രമിക്കപ്പെടുക യാണെന്ന് എംപി ട്വിറ്ററിൽ കുറിച്ചു. സ്പീക്കർ ഓം ബിർളയെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്ത മൊയ്ത്ര, ബിജെപി മന്ത്രിമാർക്ക് മാത്രമേ മൈക്കിൽ സംസാരിക്കാൻ അനുവാദമുള്ളൂവെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.
🗞🏵 *ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങുന്നതിനുള്ള കരാറിന് കേന്ദ്രം അംഗീകാരം നല്‍കി* പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വ്യോമസേനയ്ക്ക് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, കരസേനയ്ക്ക് 307 എടിഎജിഎസ് ഹൗവിറ്റ്സേഴ്സ്, തീരദേശ സേനയ്ക്ക് 9 എഎല്‍എച്ച് ധ്രുവ് ചോപ്പോഴ്സ് എന്നിവയും 60 തദ്ദേശീയ യൂടിലിറ്റി ഹെലികോപ്റ്ററുകളും കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ലഭ്യമാകും.
🗞🏵 *അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരണപ്പെട്ടതായി സ്ഥിരീകരിച്ച് സൈന്യം.* കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് അപകടം നടന്നത്.
🗞🏵 *ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം.* ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത്, ഓണ്‍ലൈനായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീ ഒന്നും നല്‍കാതെ അത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു.
🗞🏵 *ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരന് ഏഴ് കൊല്ലം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.* അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.2017 നവംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം.
🗞🏵 *പുകവലിച്ചു കൊണ്ടിരിക്കെ തീപ്പൊരി മുണ്ടിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.* തൃശൂർ പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
🗞🏵 *തിരുവനന്തപുരം കഠിനംകുളത്ത് യുവാക്കളെ ആക്രമിക്കുന്നതിനിടെ മൂന്നംഗ ഗുണ്ടാ സംഘത്തിൽ രണ്ട് പേർ പിടിയിൽ.* ഇവരുടെ കൈയില്‍ നിന്നും തോക്കും മാരകായുധങ്ങളും കണ്ടെടുത്തു. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31) കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.
🗞🏵 *മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ പത്താം വിദ്യാർഥി ജീവനൊടുക്കി.* ഉപ്പുതറ ചപ്പാത്ത് വള്ളക്കടവ് പുഷ്പമംഗലത്ത് വിനോദിന്റെ മകൻ അക്ഷയ് (16) ആണ് മരിച്ചത്. അമ്മ അനിതയുടെ ഫോണാണ് അക്ഷയ് ഉപയോഗിച്ചിരുന്നത്. പരീക്ഷ കാലമായിട്ടും മൊബൈൽ കൂടുതലായി ഉപയോഗിക്കുന്നു എന്നു പറഞ്ഞ് വീട്ടുകാർ ബുധനാഴ്ച രാവിലെ ഫോൺ വാങ്ങി വച്ചു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അക്ഷയ് വീടിനു സമീപം മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.
🗞🏵 *ദക്ഷിണ – കിഴക്കൻ ആഫ്രിക്കയിലെ മലാവിയിലും മൊസാംബിക്കിലും വീശിയടിച്ച ഫ്രെഡി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 400 കടന്നു.* മൊസാംബിക്കിൽ 53 പേരും മലാവിയിൽ 326 പേരുമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ചത്. ചുഴലിക്കാറ്റിന്റെ ഒന്നാം തരംഗത്തിൽ 27 പേർക്ക് ജീവൻ നഷ്ടമായിരുന്നു
🗞🏵 *സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് നിര്‍ണ്ണായകം.* കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളിലും സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും.
🗞🏵 *കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുന്‍പ് പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി.* ഭാര്യ മെഹ്താബ് ചന്ദിയോടൊപ്പമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സാങ്മ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി ദൈവമാതാവിന്റെ മാധ്യസ്ഥം തേടിയത്. വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിലെ വൈദികര്‍ സാങ്മയ്ക്കു സ്വീകരണം നല്‍കി.
🗞🏵 *മതപരിവര്‍ത്തന സമ്മര്‍ദ്ധം മൂലം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന ആരോപണവുമായി തമിഴ്നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സംഘപരിവാര്‍ ഗൂഢാലോചന വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്.* വിഷം കഴിച്ച് മരിച്ച അരിയാലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ലാവണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി വ്യാജപ്രചരണം നടത്തുമെന്നും, പ്രതിച്ഛായ മോശമാക്കുമെന്നും, മതസംഘര്‍ഷമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി അരിയലൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്സ് ദേവാലയത്തിലെ വൈദികനായ ഫാ. ഡൊമിനിക്ക് സാവിയോയില്‍ നിന്നും 25 ലക്ഷം തട്ടിയെടുക്കുവാന്‍ ശ്രമിച്ച കുറ്റത്തിനു വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് അറസ്ലായി. ‘വി.എച്ച്.പി’യുടെ അരിയാലൂര്‍ ജില്ലാ സെക്രട്ടറി മുത്തുവേലാണ് അറസ്റ്റിലായത്. ഇതോടെ വിഷയത്തില്‍ സംഘപരിവാര്‍ നടത്തിയത് ഗൂഢാലോചനയാണെന്ന് വ്യക്തമാകുകയാണ്.
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*ഇന്നത്തെ വചനം*
ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്?
എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്‌തുവെന്ന് ഒരുപക്ഷേ അധികാരികള്‍യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ?
ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്‌തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ.
ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെനിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.
എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്. അവനെ ബന്‌ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല.
ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്‌തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?
യോഹന്നാന്‍ 7 : 25-31
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*വചന വിചിന്തനം*
ഈശോ സ്വമേധയാ വന്നതല്ല പിതാവ് അയച്ചതാണ്. ഈശോ വന്നത് തന്നെ അയച്ച പിതാവിനെ, താൻ അറിയുന്ന പിതാവിനെ ലോകത്തിന് മനസിലാക്കി കൊടുക്കുന്നതിനാണ്. എന്നാൽ ഏതാനും പേർ വിശ്വസിച്ചെങ്കിലും വളരെയധികം പേർ അവിശ്വസിക്കുകയാണുണ്ടായത്. യഹൂദ പ്രമാണികൾ അവിശ്വസിക്കുക മാത്രമല്ല ഈശോയെ ഇല്ലാതാക്കാൻ കൂടി ശ്രമിക്കുകയാണ്. സത്യ ദൈവമായ സ്നേഹ പിതാവിനെ അറിയാനുള്ള സന്നദ്ധത വളരെ പ്രധാനമാണ്. ഈ സന്നദ്ധതയില്ലെങ്കിൽ, ദൈവിക വെളിപാടുകളോട് തുറവിയില്ലെങ്കിൽ മിശിഹായുടെ കടന്നുവരവിന് നമ്മുടെ ജീവിതത്തിൽ പ്രസക്തിയൊന്നുമില്ല എന്നതാണ് വാസ്തവം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*