*ബ്രഹ്മപുരത്തെ തീയും പുകയും ഒൻപതുദിവസം പിന്നിടുമ്പോഴും പരിഹാരമില്ലാതെ തുടരുന്നു.* അടിയന്തരമായി തീയണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മന്ത്രിമാർ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച ശേഷം തീയണയ്ക്കാനുള്ള പ്രായോഗിക പ്രശ്നങ്ങളാണ് പറഞ്ഞത്. തീ വേഗത്തിൽ അണയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾക്കൊന്നും വെള്ളിയാഴ്ച രൂപീകരിക്കാനായില്ല.
*കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ അഞ്ച് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.* പൂനമല്ലിയിലെ എൻഐഎ പ്രത്യേക കോടതിയാണ് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. മുഹമ്മദ് അസ്ഹറുദ്ദീൻ, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, ഉമർ ഫാറൂഖ്, ഫിറോസ് ഖാൻ എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. മാർച്ച് 16 വരെ ഇവർ എൻഐഎ കസ്റ്റഡിയിൽ തുടരും. 2022 ഒക്ടോബർ 23ന് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്.
*ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്.* തീ അണച്ചാലും വീണ്ടു പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണുള്ളത്. 80 ശതമാനത്തോളം തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആറ് അടിയോളം താഴേക്ക് തീ പടര്‍ന്നിട്ടുണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നത്. കത്തിയ മാലിന്യം പുറത്ത് എടുത്താണ് തീ അണച്ചത്. നഗരത്തിലെ മാലിന്യ നീക്കം ആരംഭിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച 40 ലോഡ് മാലിന്യം നീക്കിയെന്നും മന്ത്രി വിശദീകരിച്ചു.
*കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഞായറാഴ്ചത്തെ തൃശ്ശൂർ സന്ദർശനം പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ കേരളത്തിലെ തുടക്കമാകും.* അമിത്ഷാ പങ്കെടുക്കുന്നത് തൃശ്ശൂർ പാർലമെന്റ് മണ്ഡലം നേതൃയോഗത്തിലാണ്. തുടർന്നുള്ള ദിവസങ്ങളിൽ നിരവധി ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അറിയിച്ചു.
*ഉത്തർ പ്രദേശിലെ 14 ജില്ലകളിലായി 22 പുതിയ ഗോശാലകൾ നിർമിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.* ഇതിനായി 39.59 കോടി രൂപ അനുവദിച്ചു. ഓരോ ഗോശാലയിലും 500 പശുക്കളെ വരെ പാർപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിർമാണം ആരംഭിക്കുന്നതിനായി ഓരോ ഗോശാലയ്ക്കും 35 ലക്ഷം രൂപ വീതം മുൻകൂറായി നൽകിയിട്ടുണ്ട്.
*ആരോപണങ്ങൾ നിരന്തരം ഉയർന്നിട്ടും മുഖ്യമന്ത്രി നിയമ നടപടികൾ സ്വീകരിക്കാത്തതു സംശയകരമെന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍.* സ്വർണക്കടത്തു കേസിലെ പ്രതി ആവർത്തിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ആത്മഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുകയോ അല്ലെങ്കിൽ ആരോപണങ്ങൾ ശരിയല്ലെന്നു നിയമപരമായി തെളിയിക്കുകയോ വേണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
*ജോലിക്കു ഭൂമി കുംഭകോണക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായികൾ എൻഫോഴ്മെന്റ് വലയത്തിൽ.* മുൻ ആർജെഡി എംഎൽഎ അബു ഡോൺസ ഉൾപ്പെടെയുള്ളവരുടെ പാറ്റ്നയിലെയും മുംബൈയിലെയും നോയിഡയിലെയും 15 കേന്ദ്രങ്ങളിൽ എന്‍ഫോഴ്മെന്റ് സംഘം പരിശോധന നടത്തി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സഹോദരിമാരായ ഹിമ, രാഗിണി, ചാന്ദ എന്നിവരുടെ വസതികളിലും ഇഡി സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ട്.
*മുംബൈ ഗോറെഗാവ് ഫിലിം സിറ്റിയിൽ വൻ അഗ്നിബാധ.* 2,000 ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. ഫിലിം സിറ്റിയിലെ “ഗം ഹെ കിസി കെ പ്യാർ മെയ്ൻ’ എന്ന ഹിന്ദി സീരിയലിന്റെ ഷൂട്ടിംഗിനായി തയാറാക്കിയ സെറ്റിലാണ് തീപിടിത്തം ഉണ്ടായത്. വൈകിട്ട് 4;30-നാണ് തീപിടിത്തം ആരംഭിച്ചത്.
*അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് ജില്ലാ എസ്സി -എസ്ടി പ്രത്യേക കോടതിയിലെ വാദം പൂർത്തിയായി.* വിധി പറയൽ ഈ മാസം 18 ലേക്ക് മാറ്റി. 2018 ഫെബ്രുവരി 22ന് ആൾക്കൂട്ട അക്രമത്തിൽ മധു കൊല്ലപ്പെട്ടു എന്നാണ് കേസ്. കേസിന്റെ വിചാരണ 2022 ഫെബ്രവരി 18 നാണ് ആരംഭിച്ചത്. എന്നാൽ വിചാരണയ്ക്കിടെ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായിരുന്നു.
*1921 ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയില്‍ റിലീസിന് ഒരുങ്ങുന്നതായി സംവിധായകന്‍ രാമസിംഹന്‍.* സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ‘പുഴ അമേരിക്കയിലേക്കൊഴുകാന്‍ പോകുന്നു’, എന്നാണ് രാമസിംഹന്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
*ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കോര്‍പ്പറേഷന്‍.* നിരവധി വാര്‍ഡുകളില്‍ നിന്നായി നൂറിലധികം ലോഡ് കട്ടകള്‍ ശേഖരിച്ച് പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ പാളയം, ഫോര്‍ട്ട്, സെക്രട്ടറിയേറ്റ് ഹെല്‍ത്ത് സര്‍ക്കിളുകളില്‍ ഇനിയും ചുടുകട്ടകള്‍ കിടക്കുന്നുണ്ട്.
*സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങള്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍.* ചോദ്യങ്ങള്‍ കറുത്ത അക്ഷരങ്ങളില്‍ നിന്നും ചുവപ്പിലേക്ക് മാറ്റിയതിനോട് സമ്മിശ്ര പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉണ്ടായത്. അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്ന് ചില കുട്ടികള്‍ പറഞ്ഞു. അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ മറുചോദ്യം.
*ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ഘടകം.* ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും.
*സ്വർണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം.* സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണെന്ന് സിപിഎം വ്യക്തമാക്കി.
*പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ പുതിയ ഗഡുവായ 2000 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.* ഇത്തവണ ആനുകൂല്യം കൈപ്പറ്റിയ കര്‍ഷകരുടെ എണ്ണം 11.27 കോടിയില്‍ നിന്ന് 8.54 കോടിയായി കുറഞ്ഞു.രണ്ടര കോടി അനര്‍ഹരെ ഒഴിവാക്കി
*രാജ്യത്ത് എച്ച് 3 എൻ 2 വൈറസ് പടരുന്നു. 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായാണ് വിവരം.* രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിലും ഹരിയാനയിലും ഓരോ മരണം വീതമാണ് സ്ഥിരീകരിച്ചത്.
*വൈറസുകളുടെ ഘടനയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ സംഭവിച്ച അപ്രതീക്ഷിതമാറ്റമാണു കേരളത്തില്‍ ഉള്‍പ്പെടെ പടര്‍ന്നുപിടിക്കുന്ന എച്ച്3എന്‍2 (എ സബ്‌ടൈപ്പ്) പനിക്കു കാരണമെന്നു ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ വിദഗ്‌ധര്‍.* രാജ്യമെമ്പാടും എച്ച്3എന്‍2 പനി ബാധിച്ച് ആയിരക്കണക്കിനു പേരാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. എച്ച്3എന്‍2 ബാധിതരില്‍ 92 ശതമാനം പേര്‍ക്കും പനിയും 86 ശതമാനം പേര്‍ക്ക് ചുമയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 27 ശതമാനം പേര്‍ക്ക് ശ്വാസതടസവും 16 % പേര്‍ക്ക് രൂക്ഷമായ ശ്വാസംമുട്ടലും അനുഭവപ്പെട്ടതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു.
*സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്.* ഫീൽഡുതല പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് കൃത്യമായി നടത്താനും മന്ത്രി നിർദേശം നൽകി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ഇൻഫ്‌ളുവൻസ് പരിശോധനയ്ക്ക് അയയ്ക്കണമെന്നും മന്ത്രി ഡോക്ടർമാരോട് നിർദ്ദേശിച്ചു.
*മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയ തെളിവ് നശിപ്പിച്ചെന്ന് ഇ.ഡി.* ഒരു വര്‍ഷത്തിനിടയില്‍ 14 ഫോണുകള്‍ മാറ്റി. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണുകള്‍ മാറ്റിയത്. മറ്റ് പ്രതികള്‍ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതിനാല്‍ കസ്റ്റഡി ആവശ്യമെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. അതേസമയം, പണമിടപാടില്‍ തന്നെ കണ്ണി ചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്ന് മനീഷ് സിസോദിയ വാദിച്ചു.
*രാജ്യത്തെ റെയില്‍ ഗതാഗതത്തെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം.* രണ്ട് വര്‍ഷത്തിനുള്ളില്‍ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്താന്‍ അണിയറയില്‍ ഒരുങ്ങുന്നത്. സ്ലീപ്പര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഓട്ടേറെ സൗകര്യങ്ങളുമായാകും വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങുക.
*മുപ്പത് വർഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം ആറ് കുട്ടികളുടെ പിതാവ് ഭാര്യയെ മൊഴിചൊല്ലി ട്രാൻസ് ജെൻഡറെ വിവാഹം കഴിച്ചു.* ഭാര്യയെ മൊഴിചൊല്ലി വീട്ടിൽ നിന്നിറക്കി വിട്ട ശേഷം ഇയാൾ ട്രാൻസ്ജെൻഡറായ കമിതാവിനെ വിവാഹം കഴിക്കുകയുമായിരുന്നു. കിഴക്കൻ ഡൽഹിയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ മുസ്ലീം സ്ത്രീ സംരക്ഷണ നിയമപ്രകാരം ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
*സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടനിലക്കാരൻ വിജേഷ് പിള്ളയ്ക്കും മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത്.* വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും തെളിവുകൾ അന്വേഷണ ഏജൻസിക്ക് കൈമാറിയതായും അവർ ഫേസ്‌ബുക്കിൽ കുറിച്ചു കൂടാതെ, എംവി ഗോവിന്ദൻ നിയമനടപടി സ്വീകരിക്കുമെങ്കിൽ അത് നേരിടാൻ താൻ തയ്യാറാണെന്നും അവർ പറഞ്ഞു.
*14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.* പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ ഷരീഫിനെ (53) ആണ് കോടതി ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്.
*പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍. കക്കോടി മക്കടോല്‍ ഹൗസില്‍ റഷീദിന്റെ മകള്‍ എം.ജസ്നയാണ് അറസ്റ്റിലായത്.* 16 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
*പാലായിൽ കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടകവസ്തുക്കൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.* കാർമൽ ജംഗ്ഷന് സമീപത്ത് നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. വെടിമരുന്ന് തിരിയുടെ കോയിലുകൾ, പശക്കുപ്പികൾ എന്നിവയാണ് കണ്ടെത്തിയത്.
*പോക്‌സോ കേസില്‍ മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60000 രൂപ പിഴയും.* പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒറ്റപ്പാലം സ്വദേശി സിദ്ദീഖ് ബാഖവിയെയെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.2019 ജനുവരി മാസം മുതല്‍ പന്നിത്തടത്തെ മദ്രസയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
*പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട്ടിൽ മോഷണം.* ലാഹോറിൽ പൂട്ടിക്കിടന്ന വീടിന്റെ മതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ വിദേശ കറൻസി അടക്കം ലക്ഷങ്ങളാണു മോഷ്ടിച്ചു കടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 20,000 യുഎസ് ഡോളർ മോഷ്ടാക്കൾ കൊണ്ടുപോയതായാണു വിവരം.
*തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പാരീസിന്റെ പ്രതീകവും ചരിത്ര പ്രസിദ്ധവുമായ നോട്രഡാം കത്തീഡ്രല്‍ 2024 ഡിസംബറില്‍ തുറക്കുവാന്‍ കഴിയുമെന്ന് പാരീസ് അതിരൂപത.* അടുത്ത വര്‍ഷം അവസാനത്തോടെ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ കഴിയുമെന്നു കണ്‍സ്ട്രക്ഷന്‍ സൈറ്റിന്റെ തലവനായ ഫ്രഞ്ച് ആര്‍മി ജനറല്‍ ജീന്‍-ലൂയീസ് ജോര്‍ജെലിന്‍ വ്യക്തമാക്കി. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15നാണ് ദേവാലയം അഗ്നിബാധയില്‍ കത്തിയമര്‍ന്നത്. കത്തീഡ്രല്‍ അഗ്നിക്കിരയായി 24 മാസങ്ങള്‍ക്ക് ശേഷമാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന ഒളിമ്പിക്സ് ഗെയിമുകള്‍ക്ക് മുന്‍പ് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാവില്ലെങ്കിലും, അപ്പോഴേക്കും കത്തീഡ്രലിന്റെ പഴയരൂപത്തിലേക്ക് കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
*നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളായ ബൊക്കോഹറാം തട്ടിക്കൊണ്ടുപോയി ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയരാക്കിയ ക്രിസ്ത്യന്‍ പെൺകുട്ടികൾ മാർപാപ്പയെ സന്ദർശിച്ചു.* വനിതാദിനമായ മാർച്ച് 8 ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് 16 വയസ്സുള്ള മരിയ (മരിയാമു) ജോസഫ്, ജനാധ മാർക്കൂസ് എന്നീ പെണ്‍കുട്ടികള്‍ക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ഇടപെടലില്‍ പാപ്പയെ കാണാൻ അവസരം ലഭിച്ചത്. മരിയാമുവിനും, ജനാദായ്ക്കും കുടുംബാംഗങ്ങൾ തൊട്ട് കൺമുന്നിൽ കൊല്ലപ്പെടുന്നത് കാണേണ്ടതായി വന്നിട്ടുണ്ട്. 2018ൽ ജനാധയുടെ മുന്നിൽവെച്ചാണ് പിതാവിനെ തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. 2019ൽ സഹോദരനെ വെട്ടിനുറുക്കി കൊലപ്പെടുത്തുന്നതിന് മരിയാമു ദൃക്സാക്ഷിയായിരുന്നു. ഇരുവരുമായി സംസാരിച്ച പാപ്പ അപ്പസ്തോലിക ആശീര്‍വാദവും നല്‍കി.
*ഇക്കഴിഞ്ഞ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ഫെമിനിസ്റ്റുകളുടെ വ്യാപക ആക്രമണം.* ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലൊന്ന്‍ മെക്സിക്കോയാണ്. മെക്സിക്കോ സിറ്റിയിലെ പ്ലാസാ ഡെ ലാ കോണ്‍സ്റ്റിറ്റ്യൂസിയോണില്‍ സ്ഥിതി ചെയ്യുന്ന മെട്രോപ്പൊളിറ്റൻ കത്തീഡ്രൽ ആക്രമണത്തിനിരയായി. ദേവാലയത്തിന്റെ സംരക്ഷണവേലി മറികടന്ന സ്ത്രീപക്ഷവാദികള്‍ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങളുമായി സമീപത്തുള്ള ലൈറ്റ് തകര്‍ത്തു.
*നീണ്ട 29 വർഷങ്ങൾക്ക് ശേഷം ഹോങ്കോങ്ങ് മെത്രാൻ സ്റ്റീഫൻ ചോ ഏപ്രിൽ മാസം ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് സന്ദർശിക്കും.* ബെയ്ജിംഗിലെ മെത്രാൻ ജോസഫ് ലി ഷാന്റെ ക്ഷണം സ്വീകരിച്ചാണ് അഞ്ചുദിവസത്തെ സന്ദർശനത്തിനുവേണ്ടി ഏപ്രിൽ പതിനേഴാം തീയതി സ്റ്റീഫൻ ചോ ആഗതനാകുന്നത്. 1994നു ശേഷം ഇത് ആദ്യമായിട്ടാണ് ഹോങ്കോങ്ങിൽ നിന്ന് ഒരു മെത്രാൻ ചൈനീസ് തലസ്ഥാനത്ത് ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നതെന്ന് രൂപതാ അധികൃതർ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിട്ടുണ്ട്.
*വത്തിക്കാനിലെ ജോലിക്കാരുടെ എണ്ണത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിച്ചുവെന്ന് കണക്കുകൾ.* വത്തിക്കാൻ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ പിൻഗാമിയായി എത്തിയതോടെ, വത്തിക്കാനിൽ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായെന്ന് വത്തിക്കാൻ ന്യൂസ് നടത്തിയ ഒരു സർവ്വേയിൽ വ്യക്തമായി. ആഗോള കത്തോലിക്കാ സഭയുടെ ഭരണ സംവിധാനമായ റോമന്‍ കൂരിയയിലും വര്‍ദ്ധനവ് ദൃശ്യമാണ്.
*ഇന്നത്തെ വചനം*
നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.
ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല. അവന്‍ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച് അവന്‍ പോയി. ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്റെ ഇഷ്‌ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
മത്തായി 21 : 28-32
*വചന വിചിന്തനം*
ദൈവത്തെക്കുറിച്ച് അറിവുള്ളവർ ധാരളമുണ്ട്. എന്നാൽ ദൈവത്തെ സ്വീകരിക്കുന്നവർ ചുരുക്കമാണ്. ദൈവത്തെ സ്വീകരിക്കണമെങ്കിൽ മനസ്താപം അഥവാ മാനസാന്തരം ആവശ്യമാണ്. പോകാമെന്ന് പറഞ്ഞവൻ അലസതകാരണം പോയില്ല. പോകില്ല എന്നു പറഞ്ഞവൻ മനസ്തപിച്ച് പോയി. ആത്മീയമായ ആലസ്യത്തിൽ നിന്ന് ഉണർന്ന് മനസ്താപത്തോടെ ദൈവത്തെ തേടേണ്ട പ്രത്യേക അവസരമാണ് ഈ നോമ്പുകാലം എന്ന ഓർമ ഉള്ളിൽ സൂക്ഷിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*