നികുതി വർധനവിന് എതിരായ പ്രതിഷേധം ശക്തമാക്കി ഇന്നും നാളെയും സംസ്ഥാനത്ത് യുഡിഎഫ് രാപ്പകൽ സമരം നടത്തുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം നടത്തുക. ഇന്ന് വൈകുന്നേരം നാല് മണി മുതല്‍ 14ന് രാവിലെ 10 മണി വരെയാണ് സമരം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനും മറ്റ് ജില്ലകളിൽ പ്രമുഖ യുഡിഎഫ് നേതാക്കളും സമരത്തിന് നേതൃത്വം നൽകും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമുള്ളതിനാല്‍ വയനാട് ജില്ലയില്‍ മറ്റൊരു ദിവസമായിരിക്കും സമരം. മുസ്‍ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലേത് 16,17 തിയ്യതികളിലേക്ക് മാറ്റി.

അതേസമയം നികുതി ബഹിഷ്കരണം വേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ്‌. നികുതി ബഹിഷ്കരണ ആഹ്വാനം തെറ്റായ സന്ദേശം നൽകുമെന്നതിനാലാണത്. അതിനാൽ അത് സംബന്ധിച്ച ചർച്ചകൾക്ക് പകരം നികുതി വർധനക്കും സെസ് കൂട്ടിയതിനുമെതിരെ ഇപ്പോൾ നടക്കുന്ന സമരം ശക്തിപ്പെടുത്തിയാൽ മതിയെന്ന പൊതു ധാരണയിലെത്തുകയായിരുന്നു.