🗞🏵 *മലയാളികളുടെ നിത്യഹരിത ഗായിക വാണി ജയറാം (78) ഇനി ഓര്‍മ.* ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച വാണി ജയറാമിന്റെ അന്ത്യം ചെന്നൈയിലെ വസതിയിലായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.
🗞🏵 *കൊളീജിയം നിര്‍ദേശിച്ച പേരുകള്‍ കേന്ദ്രം അംഗീകരിച്ചതിന് പിന്നാലെ സുപ്രീം കോടതിയിലേക്കുള്ള പുതിയ അഞ്ചു ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി.* നിയമനത്തിന് കൊളീജിയം ശുപാര്‍ശ നല്‍കി ഏകദേശം രണ്ടുമാസത്തിനു ശേഷമാണ് വിഷയത്തില്‍ നടപടിയുണ്ടായിരിക്കുന്നത്
🗞🏵 *കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു.* ഹാക്ക് ചെയ്ത ശേഷം വ്യാജ വെബ്സൈറ്റ് നിർമിച്ച് കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളുമായി അവഹേളിക്കുകയും ചെയ്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
🗞🏵 *രാജസ്ഥാനിലെ ഇന്ത്യ – പാക് അതിർത്തിക്ക് സമീപം പാക്കിസ്ഥാൻ ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു.* ഡ്രോണിൽ നിന്ന് ആറ് കിലോഗ്രാം ലഹരിമരുന്ന് കണ്ടെത്തി. ശ്രീഗംഗാനഗർ സെക്ടറിന് സമീപത്ത് നിന്ന് ശനിയാഴ്ച പുലർച്ചെയാണ് ഡ്രോൺ കണ്ടെത്തിയത്.
🗞🏵 *ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട് അമേരിക്ക.* സൗത്ത് കരോലിന തീരത്തിനടുത്ത് വച്ചാണ് ബലൂണ്‍ വെടിവച്ച് വീഴ്ത്തിയത്. പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് യുദ്ധ വിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ചാണ് വെടിവച്ചത്. ബലൂൺ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്
🗞🏵 *ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളില്‍ ഇളവിന് സാധ്യതയെന്ന് സൂചന.* രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സിപിഎമ്മിലും എല്‍ഡിഎഫിലും എതിര്‍പ്പ് ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇളവ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
🗞🏵 *പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.* പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.
🗞🏵 *ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു.* എറണാകുളം കുറുപ്പംപടിയിലാണ് സംഭവം. വൈകുന്നേരം 4.30 ഓടെയാണ് കാറിന് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. മാരുതി ആൾട്ടോ കാറിനാണ് തീപിടിച്ചത്.
🗞🏵 *സംസ്ഥാനത്ത് കോൺഗ്രസ് ഇനി ഹർത്താലിന് ആഹ്വാനം ചെയ്യില്ലെന്ന പ്രഖ്യാപനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്.* ഹർത്താൽ എന്ന സമരമുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും താൻ കെപിസിസി അധ്യക്ഷനായിരിക്കുമ്പോൾ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് കെ സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ.* സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് സർക്കുലറിൽ പറയുന്നു. ഡോക്ടർമാർ നടപടി ക്രമങ്ങൾ പാലിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. അപേക്ഷകനെ ഡോക്ടർ നേരിട്ട് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി.
🗞🏵 *സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.* ജനോപകാര സെസ് എന്ന പേരിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം വർദ്ധിപ്പിച്ചു. ഭൂമിയുടെ ന്യായ വിലയിൽ 20 ശതമാനം വർദ്ധനവ്, വൈദ്യുതി നിരക്ക് വെള്ളക്കരം അങ്ങിനെ എല്ലാ കാര്യത്തിലും വർദ്ധനവാണ് ഈ സർക്കാർ നടപ്പിലാക്കുന്നത്. ഇത് ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🗞🏵 *താലിബാന്‍ ബന്ധമുള്ള വ്യക്തി ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയെത്തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രതാ നിര്‍ദ്ദേശം.* വ്യാഴാഴ്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ മുംബൈ ഓഫീസിലാണ് ഭീഷണി ഇമെയില്‍ ലഭിച്ചത്. താലിബാനുമായി ബന്ധമുള്ള ഒരാള്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്നാണ് എൻഐയ്ക്ക് ലഭിച്ച ഇ- മെയിലിലുണ്ടായിരുന്നത്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സിറ്റി പോലീസും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
🗞🏵 *പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പുമായി ബാങ്കുകളുടെ ഇടപാടുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, ഇന്ത്യയുടെ ബാങ്കിംഗ് മേഖല സുസ്ഥിരവും സുസ്ഥിരവുമാണെന്നും വ്യക്തമാക്കി റിസർവ് ബാങ്ക്.* ബാങ്കുകൾ വായ്പ നൽകുന്നവരിൽ നിരന്തരമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും റിസർവ് ബാങ്ക് അറിയിച്ചു.
🗞🏵 *28 കാരനായ ആദിലും 45 കാരിയായ നർത്തകി രാഖി സാവന്തും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു ഈയിടെ വിവാഹിതരായത്.* രാഖി മതം മാറി മുസ്ലിമായിരുന്നു. ഏതാനും ദിവസങ്ങൾ പിന്നിട്ടതും, ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി സാവന്ത് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമങ്ങൾക്കു മുൻപിൽ രാഖി പൊട്ടിക്കരഞ്ഞു. ആദിലിന് 3 കാമുകിമാരുണ്ടെന്നും ഇവർ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ഏറ്റവും പുതിയ ആരോപണങ്ങൾ. ഇവരെ ഉപേക്ഷിക്കാമെന്ന് ഖുറാൻ തൊട്ട് സത്യം ചെയ്തതാണ് എന്നാൽ ആ ബന്ധങ്ങൾ ഇപ്പോഴും തുടരുന്നു. രാഖി ആരോപിക്കുന്നു.
🗞🏵 *അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം.* കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് കാര്യത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം.
🗞🏵 *കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും.* കേരളത്തിൽ വന്ദേ ഭാരത് ഹൈഡ്രജൻ എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കർണാടകത്തിനും തമിഴ്നാടിനും നൽകിയ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച ദില്ലിയിൽ പറഞ്ഞത്.
🗞🏵 *പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി.* കാമുകൻ തന്നെ വിവാഹ വാഗ്ദാനം നൽകി ചതിച്ചെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് സുപ്രധാന വിധി. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഡൽഹി കോടതിയും ഹൈക്കോടതിയും ഒരേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിനെയാണ് സുപ്രീം കോടതി വെറുതേവിട്ടത്.ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് വിവാഹിതനായ പുരുഷനൊപ്പം ഒളിച്ചോടി താമസം ആരംഭിച്ച യുവതിയാണ് പരാതിക്കാരി.
🗞🏵 *യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍.* കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ഇടനിലക്കാരുമായി വരും ദിവസങ്ങളില്‍ ദുബായില്‍ നേരിട്ട് ചര്‍ച്ച നടത്തും.
🗞🏵 *പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം തലയിടിച്ച് വീണതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക നിഗമനം.* ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയില്‍ വാണി ജയറാമിനെ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു വരുത്തുകയായിരുന്നു.
🗞🏵 *ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ ഉദ്യോഗാർത്ഥികളെ തിരയുന്നു.* താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ BSF ന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. 1410 ഒഴിവുകളാണുള്ളത്. ബിഎസ്എഫ് വെബ്‌സൈറ്റിൽ പരസ്യം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം ഓൺലൈനായി അപേക്ഷിക്കണം.
🗞🏵 *അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി.* ഇതേതുടര്‍ന്ന് മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ടുകാരെന്നു സംശയിക്കുന്ന മൂന്നു പേരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. രാമക്ഷേത്രത്തില്‍ വിഗ്രഹം നിര്‍മിക്കുന്നതിനു നേപ്പാളില്‍ നിന്നുള്ള ശിലയുമായി വാഹനവ്യൂഹം മോത്തിഹാരി വഴി കടന്നു പോയ കഴിഞ്ഞ 31നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായത്.
🗞🏵 *ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിലിട്ടു സംസ്‌കരിച്ച ശേഷം അതിനുമുകളില്‍ പച്ചക്കറി കൃഷി ചെയ്ത് യുവാവ്.* ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ യുവാവാണ് കൊടുംക്രൂരകൃത്യം ചെയ്തത്.ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായി. പച്ചക്കറി വ്യാപാരിയായ ദിനേശ് ആണ് ജനുവരി 25ന് കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം തന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ച ശേഷം വയലില്‍ കുഴിച്ചിടുകയും 30 കിലോ ഉപ്പ് മൃതദേഹത്തിന് ചുറ്റും നിറക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്താതിരിക്കാന്‍ മുകളില്‍ പച്ചക്കറി കൃഷിയും തുടങ്ങിയിരുന്നു.
🗞🏵 *എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍.* കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എളമക്കരയില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരി വില്‍പ്പന. കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ ഇത്തരത്തില്‍ കച്ചവടം നടത്തി വരികയായിരുന്നു. ലഹരി വിറ്റ് കിട്ടുന്ന പണം ഇവർ ആഡംബര ജീവിതത്തിനായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്.
🗞🏵 *കണ്ണൂർ പേരാവൂരിൽ ആണ്‍മക്കള്‍ കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.* പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം പുഴുവരിച്ച് ഇടതുകാല്‍ മുറിച്ച് മാറ്റേണ്ട നിലയിലായിരുന്നു. ഇവരുടെ ദയനീയാവസ്ഥ വാർത്തയായതോടെ സർക്കാർ ഇടപെടുകയും ഇവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനിടെയാണ് സരസ്വതി അമ്മയുടെ മരണവിവരം പുറത്തവരുന്നത്.
🗞🏵 *ഇടുക്കിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം.* കട്ടപ്പന നിർമ്മലാ സിറ്റിയിൽ നാല് പേരെ നായ ആക്രമിച്ചു. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കഴിഞ്ഞ 3 ദിവസത്തിനിടയിൽ ഹൈറേഞ്ചിൽ പത്ത് പേർക്ക് നേരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. നിർമ്മലാ സിറ്റി പള്ളിപ്പടി മേഖലയിലാണ് തെരുവ് നായയുടെ ആക്രമണം.
🗞🏵 *കൂടത്തായ് റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും.* ഒന്നാം പ്രതി ജോളിയുടെ മക്കളും പിതാവും സഹോദരനുമടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. 158 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും. 2019 ഒക്ടോബറിലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.
എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസ് പരിഗണിച്ചത്.
🗞🏵 *വനിതാ നേതാവിന് അയച്ച സന്ദേശം അബദ്ധത്തിൽ പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക്.* അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറി വിവാദത്തിൽ. സി.പി.എം കാസർക്കോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് കുടുങ്ങിയത്. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയാണ് രാഘവൻ. സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമുയരുന്നുണ്ട്.
🗞🏵 *യുദ്ധത്തിൽ തകർന്ന ദക്ഷിണ സുഡാനിലേക്ക് ആശ്വാസവുമായി ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം ആരംഭിച്ചു.* ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബയിലേക്കുള്ള തന്റെ സന്ദർശനത്തെ “സമാധാനത്തിന്റെ തീർത്ഥാടനം” എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. ഫെബ്രുവരി 3 പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ദക്ഷിണ സുഡാനിൽ വിമാനമിറങ്ങിയ ഫ്രാൻസിസ് മാർപാപ്പയെ ആംഗ്ലിക്കൻ സഭാതലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിൻ വെൽബി, ചർച്ച് ഓഫ് സ്കോട്ട്‌ലൻഡിന്റെ മോഡറേറ്ററായ ഇയിൻ ഗ്രീൻഷീൽഡ്‌സിനും ഒപ്പമാണ് രാജ്യം വരവേല്‍പ്പ് നല്‍കിയത്.
🗞🏵 *ഭയവും, ഉത്ക്കണ്ഠയും മറ്റ് എല്ലാം ക്രിസ്തുവിനെ ഭരമേല്പിക്കണമെന്നും യൗവ്വനം ഏകാന്തതയും അടച്ചുപൂട്ടലും മൂലം നശിപ്പിക്കരുതെന്നും കോംഗോയിലെ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.* കോംഗോയിലെ രക്തസാക്ഷി സ്റ്റേഡിയത്തിൽ യുവജനങ്ങളും, മതാധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ പ്രഭാഷണം നടത്തുകയായിരിന്നു പാപ്പ. നിങ്ങളുടേതിന് തുല്യമായ കൈകൾ ആർക്കും ഇല്ല, അതിനാൽ നിങ്ങൾ അതുല്യവും ആവർത്തിക്കാനാവാത്തതും സമാനതകളില്ലാത്തതുമായ സമ്പത്താണ്. ചരിത്രത്തിൽ നിങ്ങൾക്ക് പകരം വയ്ക്കാൻ ആർക്കും കഴിയില്ല. പാപ്പ പറഞ്ഞു.
🗞🏵 *പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടു ഭേദഗതി ചെയ്യുവാനുള്ള നീക്കത്തില്‍ ആശങ്കയുമായി ബ്രിട്ടീഷ്-പാകിസ്ഥാനി ക്രിസ്ത്യന്‍ സംഘടനയായ ‘ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍’.* നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് നിരപരാധികളെ ശിക്ഷിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നു സംഘടനയുടെ ട്രസ്റ്റിയായ ജൂലിയറ്റ് ചൗധരി പറഞ്ഞു. നിലവില്‍ കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവരെ മതനിന്ദാനിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് സാരമായി ബാധിക്കും.
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*ഇന്നത്തെ വചനം*
മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ,
തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്‌കമൂലം, നേരത്തേതന്നെ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു.
ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.
തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല.
സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.
യോഹന്നാന്‍ 3 : 14-21
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
*വചന വിചിന്തനം*
ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു.
(യോഹ 3:19).
1. ഇരുട്ട് നിന്റെ കുറവുകളെ മറച്ചുപിടിക്കും. നിന്റെ മോശം വസ്ത്രമോ, വൃത്തിഹീനമായ ശരീരമോ, ജരാനരയോ, രോഗങ്ങളോ, മുറിവുകളൊ, കരച്ചിലുകളോ, ക്ഷീണമോ ഒന്നും ആർക്കും കാണാനാകില്ല. നിനക്ക് പോലും.
2. ഇരുട്ടിൽ നിനക്ക് എന്തും ചെയ്യാം. ആക്രമിക്കാം. തകർക്കാം, നശിപ്പിക്കാം, ഉപദ്രവി വിക്കാം. ആരും കാണില്ല. അറിയില്ല.
3. വെളിച്ചത്തിൽ നിനക്ക് ശുഭ്രവസ്ത്രം ധരിച്ചേ മതിയാകൂ. വെളിച്ചത്തിൽ പണിതുയർത്താനും, സ്നേഹിക്കാനും ആശ്വസിപ്പിക്കാനും മാത്രമേ കഴിയൂ. വെളിച്ചത്തിൽ നിനക്ക് നന്മകൾ മാത്രമേ സാധ്യമാകൂ.
തിരഞ്ഞെടുപ്പ് നിന്റേതാണ്. നിന്റെതുമാത്രം!
കടപ്പാട്
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*