ചവറയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ആടുകളെ കടിച്ച് കൊന്ന നായ്ക്കൾ പശുവിനേയും കടിച്ചു. പട്ടത്താനം, ഭരണിക്കാവ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ചവറ പട്ടത്താനം മുള്ളിയിൽ വീട്ടിൽ രഘു, കറവക്കാരൻ രാധാകൃഷണൻ എന്നിവർക്കും, ജാസ്മിൻ മന്ദിരത്തിൽ ലീലയുടെ പശുവിനുമാണ് കടിയേറ്റത്.
മുഖത്ത് ഉൾപ്പെടെ കടിയേറ്റ രഘുവിനെ ആദ്യം ചവറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പല്ലും നഖവും കൊണ്ട് മുറിവേറ്റ രാധാകൃഷ്ണൻ പേവിഷബാധയ്ക്കെതിരെ കുത്തിവെയ്പ് എടുത്തു. പശുവിനെ വെറ്ററിനറി ഡോക്ടർ പരിശോധിച്ച് വാക്സിൻ നൽകി.
കഴിഞ്ഞ ദിവസം രാത്രി നായ്ക്കൾ ചവറ ഭരണിക്കാവ് പ്ലാവിള പടിഞ്ഞാറ്റതിൽ അബ്ദുൽ കരീമിന്റെ ആറ് ആടുകളെയാണ് കടിച്ചു കൊന്നത്. തെരുവ് നായകൾ കൂട്ടമായി എത്തി തൊഴുത്ത് പൊളിച്ച് രണ്ട് വലിയ ആടുകളെയും നാല് ചെറിയ ആടുകളെയും ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പറഞ്ഞു.