🗞🏵 *ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കിയ ഇറാൻ ഭരണകൂടം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മതകാര്യപോലീസിനെ പിൻവലിച്ചു.* പൊതുസ്ഥലത്തു ശിരോവസ്ത്രം ധരിക്കാത്തതിനെത്തുടർന്നു മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരിയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ രണ്ടാം വാരത്തിലാണ് ഇറാനിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ ഇറാൻ സർക്കാർ കടുത്ത നടപടികളിലേക്കു നീങ്ങിയെങ്കിലും ജനങ്ങൾ പിൻവാങ്ങാൻ തയാറായില്ല.
🗞🏵 *പണം ഈടാക്കുന്ന ഓണ്‍ലൈൻ ഗെയിമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ.* ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയികളെ നിശ്ചയിക്കുന്നതും വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതുമായ ഗെയിമുകൾക്ക് (സ്കിൽ ഗെയിമുകൾ) നിയന്ത്രണം ഏർപെടുത്താനാണ് തീരുമാനം.
🗞🏵 *സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി പി. എം ഹരിദാസ് (83) അന്തരിച്ചു.* കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാംഗമാണ്. 1984ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ടത് കുറുപ്പല്ലെന്നും കൊലപാതകിയാണ് കുറുപ്പെന്നും ലോകമറിഞ്ഞത് ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ്.
🗞🏵 *എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യമാകെ മഹിളാ മാർച്ച് നടത്താൻ കോൺഗ്രസ്.* രാഹുലിന്റെ യാത്ര വലിയ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പുതിയ നീക്കം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിന് പിന്നാലെയാകും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് ആരംഭിക്കുന്നത്.
🗞🏵 *സംസ്ഥാനത്തെ 7 ജില്ലകളില്‍ ഇടിയോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയെന്ന് കാലാവസ്ഥാ പ്രവചനം.* അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.
🗞🏵 *ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ നീക്കം.* തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തിരുവല്ല കോടതിയില്‍ തിങ്കളാഴ്ച പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസ് അവസാനിപ്പിക്കുന്നതിന് മുന്‍പ് പരാതിക്കാരന് നോട്ടീസ് നല്‍കും.
🗞🏵 *വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്നും സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കി കെഎസ്ആർടിസി.* ഇത് സംബന്ധിച്ച് രണ്ടു വർഷം മുമ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ ഇപ്പോൾ ബസുകളിൽ കെഎസ്ആർടിസി നോട്ടീസ് പതിപ്പിച്ചു തുടങ്ങി.
🗞🏵 *ലിംഗസമത്വ പ്രചരണ പരിപാടിയ്ക്ക് വേണ്ടി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ ഡയറക്ടർ.* ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം തള്ളി. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ഡയറക്ടർ വ്യക്തമാക്കുന്നത്..
🗞🏵 *വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കാണിച്ച് ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍.* കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാകാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലാണ് സര്‍ക്കുലര്‍ വായിച്ചത്. പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് സര്‍ക്കുലറിലെ വിമര്‍ശനം.
🗞🏵 *കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.* ബംഗാൾ സ്വദേശിനി സന്ധ്യക്കാണ് ശനിയാഴ്ച നടുറോഡിൽ വെട്ടേറ്റത്. മുൻ കാമുകൻ ഫറൂഖ് ആയിരുന്നു യുവതിയെ വെട്ടിയത്. ഫറൂഖ് ഉത്തരേന്ത്യൻ സ്വദേശിയാണ്.
🗞🏵 *വിഴിഞ്ഞം തുറമുഖ മേഖലയില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.* ക്രമസമാധാനത്തിന് കേരള പൊലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത് നിര്‍മ്മാണക്കമ്പനിയാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തിനകത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിയില്ലാത്തവരെന്നും മന്ത്രി ആരോപിച്ചു.
🗞🏵 *പേരാമ്പ്രയിൽ ആണുങ്ങൾ കാണികളാകുന്നതിനെതിരേ ചിലർ രംഗത്തെത്തിയതോടെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡിൽ കുടുംബശ്രീ കലോത്സവപരിപാടി മാറ്റി.* ഈരീതിയിൽ പരിപാടി നടത്താൻ പറ്റില്ലെന്ന് പഞ്ചായത്തും വാർഡ് മെമ്പറും അറിയിച്ചതോടെ എതിർപ്പുമായി വന്നവർ പകരം ആണുങ്ങളെ ഒഴിവാക്കി പെൺപെരുമ എന്നപേരിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. മദ്രസ കെട്ടിടത്തിലാണ് ഈ പകരം പരിപാടി നടന്നത്. കുടുംബശ്രീ പരിപാടി നടന്നില്ല.
🗞🏵 *കണ്ണൂർ മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട 13 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി.* കണ്ണൂരിൽ നിന്നും 67 നോട്ടിക്കൽ മെയിൽ അകലെ വച്ചായിരുന്നു അപകടം.ശനിയാഴ്ച പുലർച്ചെ മുതൽ വെള്ളം കയറാൻ തുടങ്ങിയ ബോട്ട് വൈകുന്നേരത്തോടെ പൂർണമായും മുങ്ങി. ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്. പിന്നീട് കോസ്റ്റൽ പൊലീസ് എത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു
🗞🏵 *കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തു.* കണ്ണൂരിൽ നായാട്ടുപാറ കോവൂരിൽ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം. ഭക്ഷണം ദഹിക്കാതെ വയർ വീർത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം ചെയ്ത വെറ്റിനറി സർജൻ പറയുന്നു. പശുക്കള്‍ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സർക്കാർ വീട്ടണമെന്നാണ് ഫാം ഉടമയുടെ ആവശ്യം. ഇയാൾക്ക് 140 പശുക്കളാണ് ഉള്ളത്. പലതിനും അസുഖം ബാധിച്ചു കഴിഞ്ഞു.
🗞🏵 *സംസ്ഥാനത്ത് ചെങ്കണ്ണ് രോഗം പടരുന്നു. ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്.* കാലാവസ്ഥാ വ്യതിയാനമാണ് നിലവിൽ രോഗം പടരാൻ കാരണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചതോടെയാണ് അതീവ ജാഗ്രത പുലർത്തണമെന്ന നിർദേശം ആരോഗ്യ വകുപ്പ് നൽകിയത്.
🗞🏵 *മുസ്ലീം സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നവര്‍ ഇസ്ലാമിന് എതിരാണെന്ന് ഗുജറാത്തിലെ അഹമ്മദാബാദ് ജുമാ മസ്ജിദിലെ ഷാഹി ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി.* അവർ മതത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഇമാം കൂട്ടിച്ചേർത്തു. ഇവിടെ ആണുങ്ങളാരും ബാക്കിയില്ലാത്തതിനാലാണോ പെണ്ണുങ്ങളെ നിര്‍ത്തുന്നതെന്നും ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി ചോദിച്ചു.
🗞🏵 *പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം 84 ശതമാനം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്.* 2023 മാര്‍ച്ചില്‍ പാലം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പുതിയ പാമ്പന്‍ പാലം പുണ്യസ്ഥലമായ രാമേശ്വരം ദ്വീപിനെ തമിഴ്നാടിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കും. എഞ്ചിനീയറിംഗ് കലയിലെ വിസ്മയമായാണ് പാമ്പന്‍ പാലത്തെ കണക്കാക്കുന്നത്.
🗞🏵 *പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ.* പ്രവാസിപ്പണമൊഴുക്കില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യന്‍ പ്രവാസികളുടെ പണവരവിന്റെ കാര്യത്തില്‍ 2022-ല്‍ അഞ്ച് ശതമാനം വര്‍ദ്ധന ഉണ്ടായതായാണ് കണക്ക്.
🗞🏵 *പശുവിറച്ചി കഴിക്കാൻ കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് സിദ്ദാരാമയ്യയെ വെല്ലുവിളിച്ച് ബിജെപി മന്ത്രി.* തന്റെ സാന്നിധ്യത്തിൽ വെച്ച് സിദ്ദാരാമയ്യയോട് പശുവിനെ കൊന്നു കഴിക്കാനാണ് കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.
🗞🏵 *പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില് മൂന്ന് പേര്‍ കൊല്ലപ്പെട്ടു.* നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ബൂത്ത് പ്രസിഡന്റ് രാജ്കുമാര്‍ മന്നയുടെ വസതിയിലാണ് സ്‌ഫോടനമുണ്ടായത്. രാജ്കുമാര്‍ മന്നയെ കൂടാതെ സ്ഫോടനത്തില്‍ മരിച്ചത് ഇയാളുടെ സഹോദരന്‍ ദേബ്കുമാര്‍ മന്നയും ബിശ്വജിത് ഗയേന്‍ എന്നയാളുമാണ്
🗞🏵 *ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലാദ്യമായി വനിത നാവികര്‍ സേനയുടെ ഭാഗമാകുന്നു.* അഗ്നിപഥ് പദ്ധതിയിലൂടെ 341 വനിതാ നാവികരെ സേനയിലേക്ക് നിയമിക്കുമെന്ന് ചീഫ് അഡ്മിറല്‍ കെ.ഹരികുമാര്‍ അറിയിച്ചു. പദ്ധതിയിലൂടെ പുതിയതായി 3000 അഗ്നിവീറുകളാണ് സേനയുടെ കരുത്തായി മാറുന്നത്. ഇതില്‍ 341 പേര്‍ വനിതകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 *മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്.* റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണനകളെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് ലോക രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്. ഇന്ത്യയുടെ ന്യൂനപക്ഷ നയം പരിശോധിച്ച വിദഗ്ധര്‍ പറയുന്നത് എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എന്നാണ്.
🗞🏵 *അശ്ലീല സിനിമ, വീഡിയോ, സാഹിത്യങ്ങളോടുള്ള ആസക്തി എന്നിവ ഗുരുതരമായ ആത്മീയ അപകടമാണെന്നും, അത് സാത്താന് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണെന്നും വാഷിംഗ്‌ടണ്‍ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി.* ഇക്കഴിഞ്ഞ ബുധനാഴ്ച ‘കാത്തലിക് ന്യൂസ് ഏജന്‍സി’ (സി.എന്‍.എ) ക്ക് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലാണ് മോണ്‍. റോസെറ്റി ഇക്കാര്യം പറഞ്ഞത്. അശ്ലീല വ്യവസായത്തില്‍ ചെയ്യുന്നത് പോലെ ആളുകളെ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നു പറഞ്ഞ മോണ്‍. റോസെറ്റി അശ്ലീല ആസക്തിയുള്ളവര്‍ക്ക് ലൈംഗീക അപര്യാപ്തതകള്‍ കൂടുമെന്നും കൂട്ടിച്ചേര്‍ത്തു.
🗞🏵 *ക്യൂബയിലെ ക്രൈസ്തവരുടെ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷത്തിന് പ്രത്യേകതകള്‍ ഏറുന്നു.* വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഭരണകൂടം ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിച്ചതിനും ഇത്തവണ കാൽ നൂറ്റാണ്ട് തികയുന്നു. ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ക്യൂബന്‍ മെത്രാന്മാര്‍ ഇക്കഴിഞ്ഞ നവംബര്‍ 30-ന് പുറത്തുവിട്ട സന്ദേശത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ഈ രണ്ട് കാര്യങ്ങളാണ്. 1998 ജനുവരി 21 മുതല്‍ 26 വരെയുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ക്യൂബന്‍ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്നത്തെ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ ക്യൂബയില്‍ ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിക്കുകയായിരുന്നു. 1997 ഡിസംബര്‍ 13-നായിരുന്നു ഈ പ്രഖ്യാപനം
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ഇന്നത്തെ വചനം*
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.
യോഹന്നാന്‍ 14 : 11-14
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*വചന വിചിന്തനം*
പിതാവും ഈശോയും ഏകസത്തയാകുന്നു. അത് ദൈവിക സത്തയാണ്. ദൈവം തന്നെയായ പുത്രൻ മനുഷ്യനായി അവതരിച്ചു എന്നതാണല്ലോ തിരുപിറവിയുടെ മഹനീയത. ഈശോയുടെ ദൈവത്വത്തെക്കുറിച്ച് ധ്യാനിക്കാതെ ക്രിസ്മസിൻ്റെ മഹനീയത നമുക്ക് മനസിലാകുകയില്ല. ഒരേ സമയം മനുഷ്യനും ദൈവവുമായ മിശിഹായെന്ന മഹനീയ രഹസ്യം നമുക്ക് അവതീർണമാകുന്ന ഈ മംഗളവാർത്താക്കാലം ദൈവികരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കാൻ നമുക്ക് പ്രേരണ നൽകട്ടെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*