വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. അക്രമ സമരം മത്സ്യത്തൊഴിലാളികള്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആരെങ്കിലും മറയാക്കിയോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും മന്ത്രിമാര്‍ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല വേണ്ടതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. എല്ലാ ജനകീയ സമരങ്ങളെയും ദേശ വിരുദ്ധ പ്രവര്‍ത്തിയായി ചിത്രീകരിക്കരുതെന്നും വിഴിഞ്ഞത്ത് പരിഹരിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന നടപടികള്‍ സഭയുടെ ഭാഗത്തുനിന്നുണ്ടാകില്ല. സഭക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ല. വൈദികന്റെ വിവാദ പരാമര്‍ശം അപക്വമാണെന്നും വൈദികന്‍ പരാമര്‍ശം പിന്‍വലിച്ചിട്ടുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നവരാണ് പരാമര്‍ശത്തെ പര്‍വതീകരിക്കാന്‍ ശ്രമിക്കുന്നത്. തുറമുഖം വേണ്ടന്ന ആവശ്യമില്ല. പുനരധിവാസ പാക്കേജ് നടപ്പിലാക്കും വരെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനായി ഇടപെടണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.