തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒഴിവുകൾ നികത്താൻ സഹായം തേടി മേയർ പാർട്ടി സെക്രട്ടറിയ്ക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായെന്നും ഹർജിയിൽ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആയിരത്തിലേറെ അനധികൃത നിയമനം തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നുമാണ് ആവശ്യം. ഹർജിക്കാരനായ ശ്രീകുമാ‍ർ നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് വിജലൻസ് ഡയറക്‌ടർക്കും പരാതി നൽകിയിരുന്നു.

അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലർ ഡി ആർ അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. ഡി ആർ അനിൽ ഉള്‍പ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് മേയറുടെ ശുപാർശ കത്ത് എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്