കത്ത് വിവാദത്തില്‍ ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലര്‍ ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തും. ഇതിന് ശേഷം മേയറുടെ ഓഫീസിലെ ജീവനക്കാരുടേയും മൊഴിയെടുക്കും. പിന്നീടാവും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

അതേസമയം ശുപാര്‍ശ കത്ത് വിവാദത്തില്‍ തുടരന്വേഷണത്തിന് കേസെടുക്കേണ്ടി വരും എന്നാണ് വിലയിരുത്തല്‍. അട്ടിമറി വ്യക്തമാക്കുന്നതാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്ന് മേയര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താന്‍ കേസെടുക്കേണ്ടി വരുമെന്നാണ് സൂചന. വിഷയത്തില്‍ കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയേക്കും.

വിവാദ വിഷയത്തില്‍ മേയര്‍ നേരിട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കാത്തത്. പരാതി നല്‍കിയാല്‍ സംശയമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരും. ഓഫീസിലെ കമ്പ്യൂട്ടറും പ്രധാനപ്പെട്ട ആളുകളുടെ ഫോണുകളും അടക്കം ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരും. എന്നാല്‍ ഇതിനിടെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി എടുത്ത മേയറുടെ മൊഴിയില്‍ അട്ടിമറി സാധ്യത പങ്കുവച്ചിരിക്കുന്നത്. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.