സാമ്പത്തിക സംവരണക്കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നല്‍കുന്ന 103-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളിലാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് (സിജെഐ) യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

കേസില്‍ ഒന്നിലധികം വിധികള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഏഴ് ദിവസങ്ങളിലായി 20 അഭിഭാഷകരുടെ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചത്. ഭൂരിഭാഗം ഹര്‍ജികളും ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്യുന്നതാണ്. 2019 ലെ ഭരണഘടനാ ഭേദഗതി (103-ആം) നിയമത്തിന്റെ സാധുതയെ വെല്ലുവിളിച്ച് 2019 ല്‍ ‘ജന്‍ഹിത് അഭിയാന്‍’ അടക്കം നല്‍കിയ 40 ഓളം ഹര്‍ജികള്‍ കോടതി പരിഗണിച്ചുരുന്നു.

2019 ജനുവരിയില്‍ സാമ്പത്തിക സംവരണബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. തുടര്‍ന്ന് ബില്ലില്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. നിലവിലുള്ള എസ്സി, എസ്ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കുള്ള 50 ശതമാനം സംവരണത്തിന് മുകളിലാണ് EWS ക്വാട്ട. നവംബര്‍ എട്ടിന് വിരമിക്കുന്നതിനാല്‍ ചിഫ് ജസ്റ്റിസ് യു യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമാണിന്ന്.