🗞🏵 *വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ വ്യാപക റെയ്ഡിൽ അറസ്റ്റിലായത് നൂറിലധികം നേതാക്കൾ.* ഉത്തർപ്രദേശ്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ ആണ് തീവ്രവാദ വിരുദ്ധ ഏജൻസി റെയ്ഡ് നടത്തിയത്.
🗞🏵 *തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിപ്രധാന യോഗം വിളിച്ചുകൂട്ടി.* രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള സ്ഥലങ്ങളിലും കേന്ദ്രങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തുന്നതിനിടയിലാണ് അമിത് ഷാ യോഗം വിളിച്ചുകൂട്ടിയത്.
🗞🏵 *രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കേണ്ട സമയം കഴിഞ്ഞുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.* മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണം എന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഭാരതം ഹിന്ദുക്കളുടെ മാത്രം അല്ല ,ഹിന്ദുവും മുസ്ലീമും എല്ലാവരും ചേരുമ്പോഴാണ് നമ്മള്‍ ആകുന്നത്, യെച്ചൂരി ചൂണ്ടിക്കാട്ടി.
🗞🏵 *സംസ്ഥാനത്ത് വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍.* രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നറുദ്ദീന്‍ എളമരം എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
🗞🏵 *പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന റെയ്ഡിൽ കേരളത്തിൽ അറസ്റ്റിലായവർ റിമാൻഡിൽ.* ഇവരെ ഒരു മാസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡിലായവരെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി.
🗞🏵 *പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.* അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും
🗞🏵 *വെള്ളിയാഴ്ച സാധാരണ പോലെ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി.* ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റുകൾക്കും കെഎസ്ആർടിസി നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും
🗞🏵 *ഹർത്താൽ: പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല; കേരള, കണ്ണൂർ, എംജി സർവകലാശാലാ പരീക്ഷകൾ മാറ്റി* വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള പിഎസ്‌സി അറിയിച്ചു. അതേസമയം, കേരള സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ, എംജി സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
🗞🏵 *കോൺഗ്രസ് ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചിപ്പിച്ച് മുതിർന്ന നേതാവ് അശോക് ഗെലോട്ട്.* കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ മുഖ്യമന്ത്രി സ്ഥാനവും കൂടി വഹിച്ച ചരിത്രമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഗെലോട്ടിന്റെ പ്രതികരണം.
🗞🏵 *ഇറാനിൽ പോലീസ് കസ്റ്റഡിയിൽ കുർദ് യുവതി മരിച്ച സംഭവത്തിൽ പ്രക്ഷോഭം പടരുന്നു.* രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തില്‍ 31 പേര് കൊല്ലപ്പെട്ടതായി ഓസ്ലോ ആസ്ഥാനമായുള്ള എൻജിഒ അറിയിച്ചു.ഇറാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ആരംഭിച്ച പ്രതിഷേധം രാജ്യത്തെ അമ്പതോളം കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇറങ്ങി മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകള്‍ പ്രതിഷേധിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
🗞🏵 *പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ച് കോടതി.* മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷിച്ചത്.
🗞🏵 *പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ രാജ്യവ്യാപക റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധവുമായി ആലപ്പുഴ എം പി എ.എം ആരിഫ്.* പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡ് ഏകപക്ഷീയമാണെന്നും ഈ സംഘടനയെ മാത്രം ലക്ഷ്യംവെയ്ക്കുന്നത് സദുദ്ദേശപരമല്ലെന്നും എംപി പറഞ്ഞു.
🗞🏵 *കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലെ ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.* കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്.
🗞🏵 *കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒരു കോടി രൂപയുടെ പെരുമാറ്റ ക്ലാസ്.* ആദ്യ ഘട്ടത്തില്‍ യാത്രക്കാരുമായി ഇടപെടുന്ന മുന്‍നിര ജീവനക്കാരില്‍ 10,000 പേരെയാണ് പരിശീലിപ്പിക്കുന്നത്. ജില്ലാ തലത്തില്‍ മാനേജ്‌മെന്റ് ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബിഹേവിയറല്‍ ചെയ്ഞ്ച് ക്ലാസ് നടപ്പാക്കും
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്.* പാകിസ്ഥാൻ മുസ്ലീം ലീഗ് നേതാവ് നവാസ് ഷെരീഫുമായി നരേന്ദ്ര മോദിയെ താരതമ്യം ചെയ്താണ് ഇമ്രാൻ ഖാന്റെ പ്രശംസ. പാകിസ്ഥാനിലെ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. നവാസ് ഷെരീഫിന് പാകിസ്ഥാന് പുറത്ത് കോടികളുടെ സ്വത്തുക്കളുണ്ടെന്നും എന്നാൽ, ഇക്കാര്യത്തിൽ അയൽ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഇദ്ദേഹം കണ്ടു പഠിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
🗞🏵 *ഇരിങ്ങാലക്കുടയില്‍ പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍.* കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുള്‍ ഖയൂം(44) ആണ് അറസ്റ്റിലായത്. ഹൈസ്ക്കൂൾ വിദ്യാര്‍ഥിനിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സ്പെഷല്‍ ക്ലാസ് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ ഉപദ്രവിച്ചത്
🗞🏵 *ആസാമിലെ ഖോഖറജാറിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.* 1483 കിലോഗ്രാം കഞ്ചാവ് ആസാം പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസിന് ലഭിച്ച രഹസ്യവിവരമനുസരിച്ച് വ്യാഴാഴ്ച ഖോഖറജാർ മേഖലയിൽ നടത്തിയ തെരച്ചിലിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
🗞🏵 *വീട്ടുജോലിക്ക് നിര്‍ത്തിയ ബിഹാര്‍ സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ച കേസില്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍.* കോഴിക്കോട് താമസിക്കുന്ന ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഗുരുതരമായി മുറിവേൽപ്പിക്കൽ, തടങ്കലിൽവെക്കൽ, കുട്ടിക്കടത്ത് എന്നിവയ്ക്കാണ് കേസെടുത്തത്.
🗞🏵 *തൃശൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു.* പുന്നയൂർക്കുളം ചമ്മണൂർ സ്വദേശി ശ്രീമതിയാണ്(75) മരിച്ചത്. മകൻ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
🗞🏵 *കോഴിക്കോട് ഫറോക്കിൽ കഞ്ചാവ് വേട്ട.* ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നും ആറര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തിരുന്നാവായ പട്ടര് നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി. ഷിഹാബിനെ പൊലീസ് അറസ്റ്റു ചെയ്തു.
🗞🏵 *ക്രൈസ്തവ വംശഹത്യയും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയെ റിലീജിയസ് ഫ്രീഡം വാച്ച് ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കത്ത്.* അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വര്‍ഷംതോറും പുറത്തുവിടാറുള്ള ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ (സി.പി.സി) വിഭാഗത്തില്‍ തിരികെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി അന്തോണി ബ്ലിങ്കന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കത്ത് കൈമാറിയിരിക്കുന്നത്.
🗞🏵 *ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി മിഷ്ണറീസ് ഓഫ് ചാരിറ്റി.* വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സന്യാസ സമൂഹം, ആരംഭ കാലം മുതലേ വെള്ള സാരിയിൽ നീലക്കരയുള്ള വസ്ത്രമാണ് ധരിക്കുന്നത്. എന്നാൽ ഇപ്പോൾ ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗത വസ്ത്രം ഉപേക്ഷിക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന് തങ്ങൾ തയ്യാറല്ലെന്ന് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ജോസഫ് ‘നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററി’നോട് പറഞ്ഞു.
🗞🏵 *കൊളംബിയിലെ എല്‍ ഡൊറാഡോ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിനു പിന്നാലെ കാപ്പിറ്റോള്‍ മന്ദിരത്തിലെ ചാപ്പലും പൊതു ആരാധനാലയമാക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധം.* കൊളംബിയന്‍ പാര്‍ലമെന്റംഗങ്ങള്‍ യോഗം ചേരുന്ന കാപ്പിറ്റോള്‍ മന്ദിരത്തിലെ കത്തോലിക്ക ചാപ്പല്‍ സര്‍വ്വമതസ്ഥര്‍ക്കും വേണ്ടിയുള്ള പൊതു ആരാധനാലയമാക്കുവാനുള്ള നിര്‍ദ്ദേശം കൊളംബിയന്‍ കോണ്‍ഗ്രസ്സ് അംഗം ജുവാന്‍ കാര്‍ലോസ് ലൊസാഡയാണ് മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. കത്തോലിക്ക സഭക്കെതിരായ മതപീഡനം തന്നെയാണ് ഈ നടപടിക്ക് പിന്നിലെന്ന് കൊളംബിയന്‍ മെത്രാന്‍ സമിതിയുടെ പ്രബോധന ഐക്യ സംവാദ വിഭാഗത്തിന്റെ തലവനായ ഫാ. റൌള്‍ ഓര്‍ട്ടിസ് പറഞ്ഞു.
🗞🏵 *ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഹോങ്കോങ്ങ് രൂപതയുടെ മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ള 6 പേരുടെ ഈ ആഴ്ച നടക്കേണ്ടിയിരുന്ന വിചാരണ മാറ്റിവെച്ചു.* ജഡ്ജിക്ക് കോവിഡ്-19 ബാധിച്ചതിനാല്‍ മാറ്റിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 19-ന് തുടങ്ങി സെപ്റ്റംബര്‍ 23-ന് അവസാനിക്കേണ്ടിയിരുന്ന വിചാരണയാണ് മാറ്റിവെച്ചിരിക്കുന്നത്. കുറ്റവാളികളെ ചൈനക്ക് കൈമാറുവാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ നിയമ പോരാട്ടങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി സ്ഥാപിതമായ ‘612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ പോലീസില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന കുറ്റമാണ് കര്‍ദ്ദിനാളിനും കൂട്ടര്‍ക്കും നേരെ ആരോപിച്ചിരിക്കുന്നത്.
🗞🏵 *വിശ്വാസമാണ് കമ്പനിയുടെ ആദ്യ മൂല്യം” എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ യാത്രികര്‍ക്ക് കുമ്പസാരിക്കുവാനും, വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും സൗകര്യമൊരുക്കിക്കൊണ്ട് ചാപ്പലുകള്‍ നിര്‍മ്മിക്കുന്ന ബ്രസീലിലെ ഗ്യാസ് സ്റ്റേഷന്‍ ( പെട്രോൾ പമ്പ്) ശൃംഖല ശ്രദ്ധ നേടുന്നു.* റെഡെ മരാജോ എന്ന ഗ്യാസ് സ്റ്റേഷന്‍ ശൃംഖലയാണ് തങ്ങളുടെ സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിച്ചുക്കൊണ്ട് യാത്രക്കാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആത്മീയ മരുപ്പച്ച സമ്മാനിക്കുന്നത്.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*ഇന്നത്തെ വചനം*
അവന്‍ ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ ഏല്‍പിച്ചതിനുശേഷം ദീര്‍ഘനാളത്തേക്ക് അവിടെനിന്നുപോയി.
സമയമായപ്പോള്‍ മുന്തിരിപ്പഴങ്ങളില്‍നിന്ന് ഓഹരി ലഭിക്കേണ്ട തിന് അവന്‍ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാല്‍, കൃഷിക്കാര്‍ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.
അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവര്‍ അടിക്കുകയും അപമാനിക്കുകയും വെറുംകൈയോടെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.
അവന്‍ മൂന്നാമതൊരുവനെ അയച്ചു. അവര്‍ അവനെ പരിക്കേല്‍പിക്കുകയും പുറത്തേക്കെറിയുകയും ചെയ്‌തു.
അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്‌ഥന്‍പറഞ്ഞു: ഞാന്‍ എന്താണുചെയ്യുക? എന്റെ പ്രിയപുത്രനെ ഞാന്‍ അയയ്‌ക്കും. അവനെ അവര്‍ മാനിച്ചേക്കും.
പക്‌ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്‌പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും.
അവര്‍ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്‌ഥന്‍ അവരോട് എന്തുചെയ്യും?
അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്‍പിക്കുകയും ചെയ്യും. അവര്‍ ഇതു കേട്ടപ്പോള്‍, ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞു.
യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതെന്താണ്?
ആ കല്ലിന്മേല്‍ നിപതിക്കുന്ന ഏതൊരുവനും തകരും. അത് ആരുടെമേല്‍ പതിക്കുന്നുവോ അവനെ അതു ധൂളിയാക്കും.
തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്ന് നിയമജ്‌ഞരും പ്രധാനപുരോഹിതന്‍മാരും മനസ്‌സിലാക്കി, അവനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു.
ലൂക്കാ 20 : 9-19
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*വചന വിചിന്തനം*
കർത്താവ് യഹൂദരുടെ ഇടയിൽ ജീവിച്ചിട്ടും അവർക്ക് അവനെ സ്വീകരിക്കാനോ അംഗീകരിക്കാനോ സാധിച്ചില്ല. അവനെ അവർ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. എന്നാൽ വിജാതീയർ അവനിൽ വിശ്വസിക്കുകയും അവനെ സ്വീകരിക്കുകയും ചെയ്തു. അവൻ ലോകത്തിൻ്റെ മുഴുവൻ രക്ഷയുടെ കേന്ദ്രം അഥവാ മൂലക്കല്ലായി മാറി. കർത്താവിനെ തിരസ്കരിച്ച യഹൂദ പ്രമാണിമാരേപ്പോലെയാകാതെ അവനെ മൂലക്കല്ലായി – കേന്ദ്രമായി ജീവിതത്തിൽ സ്വീകരിക്കുന്നവരായി നമുക്ക് മാറാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*