സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്നാട് മുതൽ പടിഞ്ഞാറൻ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. കേരള– ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി. 55 കി.മീ. വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും ബുധനാഴ്ച രാവിലെ 9നു തുറന്നു. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 45 ദിവത്തിനിടെ മൂന്നാം തവണയാണ് ഡാം തുറക്കുന്നത്.

കെഎസ്ഇബിയുടെ ഇടമലയാർ, കക്കി, ബാണാസുരസാഗർ, ഷോളയാർ, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളി‍ൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങ‍ൽക്കുത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിലും ‍കുറ്റ്യാടി‍യിലും ബ്ലൂ അല‍ർട്ടുമാണ്.