ഇറ്റലിയിലെ എൽ അക്വീലയിൽ സ്ഥിതി ചെയ്യുന്ന ബസിലിക്ക ദേവാലയത്തിന്റെ കവാടം 700 വർഷങ്ങൾക്കുശേഷം തുറക്കുന്ന ആദ്യത്തെ സഭാതലനായി ഫ്രാൻസിസ് മാർപാപ്പ. റോമിൽ നിന്ന് 70 മൈലുകൾ അകലെയാണ് പതിമൂന്നാം നൂറ്റാണ്ടിൽ പണിത ബസിലിക്ക ദേവാലയം സ്ഥിതി ചെയ്യുന്നത്. ഇന്നലെ ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് ഏറെ ശ്രദ്ധ നേടിയ ചടങ്ങ് നടന്നത്. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കവാടം തുറന്നതോടു കൂടി 1294ൽ സെലസ്റ്റൈൻ അഞ്ചാമൻ മാർപാപ്പ 1294ൽ തുടങ്ങിവച്ച എല്ലാവർഷവും നടക്കുന്ന ആഘോഷ ചടങ്ങുകൾക്കു ഔദ്യോഗിക തുടക്കമായി. ‘പെർഡോനൻസ സെലസ്റ്റിയാന’ എന്നറിയപ്പെടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചടങ്ങിലും പരിശുദ്ധ പിതാവ് പങ്കെടുത്തു.
വത്തിക്കാനിൽ നിന്ന് രാവിലെ 7:50നോടുകൂടി ഹെലികോപ്റ്ററിലാണ് പാപ്പ, എൽ അക്വീലയിൽ എത്തുന്നത്. 2019ൽ മുന്നൂറോളം ആളുകളുടെ മരണത്തിന് ഇടയാക്കിയ ഭൂമികുലുക്കത്തിൽ തകർന്ന കത്തീഡ്രൽ ദേവാലയത്തിലേക്കാണ് പാപ്പ ആദ്യം പോയത്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കത്തീഡ്രൽ ദേവാലയത്തിന് വെളിയിൽവെച്ച് പാപ്പ കൂടിക്കാഴ്ച നടത്തി. ഒരൊറ്റ കണ്ണുനീർ തുള്ളി പോലും പാഴാകാതെ, അതെല്ലാം കരുണയുള്ള ഹൃദയത്തിൽ സൂക്ഷിക്കുന്ന പിതാവിന്റെ കൈകളിലേക്ക് യേശു ഏൽപ്പിച്ചിരിക്കുന്നുവെന്ന്‍ പാപ്പ പറഞ്ഞു. പാപ്പയെ ശ്രവിക്കാൻ സമീപ ജയിലുകളിൽ നിന്നുള്ള തടവുകാരെയും ഇവിടേക്ക് എത്തിച്ചിരുന്നു.
കത്തീഡ്രൽ സന്ദർശനത്തിനു ശേഷമാണ് പോപ്പ് മൊബൈലിൽ എൽ അക്വീലയിലെ ബസിലിക്കയിലേക്ക് ഫ്രാൻസിസ് മാർപാപ്പ എത്തുന്നത്. ഇവിടെവച്ച് വിശുദ്ധ കവാടം തുറക്കുന്നതിന് ഒപ്പം പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും ത്രികാല പ്രാർത്ഥന ചൊല്ലുകയും ചെയ്തു. പത്രോസിന്റെ പിൻഗാമിയുടെ പദവിയിലേക്ക് എത്തിയതിന് അഞ്ചു മാസത്തിനു ശേഷം 1294, ഡിസംബർ പതിമൂന്നാം തീയതി, സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പയെ എൽ അക്വീലയിലാണ് അടക്കം ചെയ്തിരിക്കുന്നത്. സ്ഥാനത്യാഗം ചെയ്യുന്നതിന് മുമ്പ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പയുടെ ശവകുടീരം സന്ദർശിച്ചിരുന്നതിനാൽ, ഫ്രാൻസിസ് മാർപാപ്പ നടത്തിയ സന്ദര്‍ശനം, പാപ്പ സ്ഥാനത്യാഗം ചെയ്യുമോയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്.