🗞🏵 *സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും.* കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വർധിക്കും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും.സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയായും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
🗞🏵 *സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ 15 മിനിട്ട് സമയം ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചതായി വൈദ്യുതി ബോർഡ് അറിയിച്ചു.* കൽക്കരി ക്ഷാമം കാരണം താപ വൈദ്യുത നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.
🗞🏵 *സംസ്ഥാനത്തെ കോവിഡ് മരണം എഴുപതിനായിരത്തിനരികെയെന്ന് ഔദ്യോഗിക സ്ഥിരീകരണം.* പ്രതിദിന കേസുകൾ കുറവുള്ള ഈ മാസം മാത്രം ആയിരത്തി ഒരുനൂറ്റി മുപ്പത്തഞ്ച് മരണം സ്ഥിരീകരിച്ചു. കോവിഡിൻ്റെ തുടക്കകാലത്ത് മരണങ്ങൾ കുറവെന്ന് അഭിമാനിച്ചിരുന്ന കേരളത്തിലാണിപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക്. അതേസമയം, രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു.
🗞🏵 *കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കുന്നതോടെ കെ റെയില്‍ സ്വപ്‌നത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.* തിരുവനന്തപുരം ഡിവിഷനില്‍ നിന്നാകും സര്‍വ്വീസ്. രണ്ടു റേക്കുകള്‍ (16 പാസഞ്ചര്‍ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക. ഈ തീവണ്ടി അനുവദിക്കുന്നതോടെ കെ റെയിലിന്റെ പ്രസക്തി തന്നെ നഷ്ടമാകും.
വന്ദേഭാരത്ത് വരുന്നതോടെ കെ റെയിലില്‍ നിന്നും റെയില്‍വേയും പിന്‍വാങ്ങുമെന്നാണ് സൂചന. തീവണ്ടി സര്‍വ്വീസുമായി ബന്ധപ്പെട്ട്, മുന്നൊരുക്കങ്ങള്‍ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചുകഴിഞ്ഞു.കേരളത്തില്‍ ഉടനീളം ആറു മണിക്കൂര്‍ കൊണ്ട് തീവണ്ടിയാത്ര പ്രാപ്തമാകും.
🗞🏵 *പയ്യന്നൂരില്‍ സിപിഐഎം ഓഫീസ് നിര്‍മ്മാണത്തിനും തെരഞ്ഞെടുപ്പിനുമായി പിരിച്ചെടുത്ത ഫണ്ടില്‍ തിരിമറി നടന്നതായി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്.* പാര്‍ട്ടി പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് ഒരുകോടി തുക എംഎല്‍എയുള്‍പ്പെടുള്ള നേതാക്കള്‍ തിരിമറി നടത്തിയെന്നാണ് പരാതി. എന്നാല്‍, ആരോപണ വിധേയരായ എല്ലാവര്‍ക്കെതിരെയും നടപടിയെടുത്തില്ലെന്നും വിമര്‍ശനമുണ്ട്.
🗞🏵 *സഹോദരിമാരെ നടുറോഡിലിട്ട് മര്‍ദ്ദിച്ച കേസിൽ പ്രതിക്ക് ഇടക്കാല ജാമ്യം.* മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനാണ് ഹൈക്കോടതി ഇടക്കാല ജാമ്യ അനുവദിച്ചത്. മെയ് 19 വരെയാണ് ജാമ്യം. ഇക്കാലയളവില്‍ പ്രതിയെ അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്‍പതിനായിരം രൂപയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിന്റേയും അടിസ്ഥാനത്തിലാണ് ജാമ്യം.
🗞🏵 *സംസ്ഥാനത്ത് കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ.* കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കൂടുതൽ തൊഴിൽ സാധ്യതകളും നിക്ഷേപങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ചില പോലീസുകാർ മനുഷ്യത്വ വിരുദ്ധമായി ഇടപെടുന്നുവെന്നും അത്തരം പ്രവണതയുള്ള പോലീസുകാരെ തിരുത്തണമെന്നും മന്ത്രി എം.വി. ഗോവിന്ദൻ.* പോലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
🗞🏵 *സംസ്ഥാന കേഡറിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് മുൻകാല പ്രാബല്യത്തോടെ മൂന്നു ശതമാനം ഡിഎ വർധന നടപ്പാക്കി സർക്കാർ ഉത്തരവിറക്കി.* ഡിഎ 31 ശതമാനത്തിൽ നിന്ന് 34 ശതമായാണ് ഉയർത്തിയത്.
🗞🏵 *സ്ത്രീധനമായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിന്റെ പ്രതികാരം തീര്‍ക്കാന്‍, ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.* ബലാത്സംഗത്തിന്റെ വീഡിയോ ചിത്രീകരിച്ച് പോണ്‍സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭരത്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീധനമായി ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ ഭാര്യ വീട്ടുകാര്‍ നല്‍കാത്തതിനെ തുടര്‍ന്ന്, ബലാത്സംഗ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് അത്രയും തുക താന്‍ സമ്പാദിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.
🗞🏵 *ഇന്ത്യയും പാകിസ്ഥാനുമായുളള ബന്ധത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറല്‍ എം.എം നരവനെ.* ‘പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍, ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ നിന്നും അവര്‍ പിന്മാറണം. എങ്കില്‍ മാത്രമേ ഇന്ത്യ മുന്നോട്ടുള്ള നിലപാട് സ്വീകരിക്കുകയുള്ളൂ’, അദ്ദേഹം പറഞ്ഞു. കരസേനാ മേധാവി സ്ഥാനം ഒഴിയുന്നതിന് പിന്നാലെയാണ് നരവനെ പൊതുവായ നിലപാട് വ്യക്തമാക്കിയത്.
🗞🏵 *ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് കണ്ടുകെട്ടി.* ലഭിച്ച വിവരങ്ങൾ അനുസരിച്ച് 7 കോടി 27 ലക്ഷം രൂപയാണ് ഇ.ഡി കണ്ടുകെട്ടിയത്.തട്ടിപ്പുവീരനായ മലയാളി സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലെ തുടർനടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ പ്രതിരോധ നിയമത്തിന്റെ കീഴിലാണ് ഈ കണ്ടുകെട്ടൽ.
🗞🏵 *ആഗോളതലത്തിൽ രൂക്ഷമായി ചിപ്പുകളുടെ ക്ഷാമം.* കോവിഡ് വ്യാപനത്തിന് ശേഷം എല്ലാം പഴയതുപോലെ ആയെങ്കിലും വിപണി തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാഹന കമ്പനികൾ.ഓർഡറുകൾ ഉണ്ടെങ്കിലും കൃത്യസമയത്ത് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനിക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. റഷ്യ-യുക്രൈൻ പ്രതിസന്ധി വാഹന നിർമ്മാണത്തിന് ആവശ്യമായ മറ്റ് അനുബന്ധ ഘടകങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നതിനും വാഹനങ്ങളുടെ കാത്തിരിപ്പ് സമയവും കൂട്ടുന്നതിനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
🗞🏵 *ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്.* ഹിന്ദി സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാമെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികള ണെന്നും, ഹിന്ദി സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാമെന്നുമാണ് ഇദ്ദേഹം പറഞ്ഞത്
🗞🏵 *5 ജി സ്പെക്ട്രം ലേലം ജൂൺ ആദ്യവാരം ഉണ്ടാകാൻ സാധ്യത.* ഇതു സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തു വിട്ടു. ഒന്നിലധികം ബാൻഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന ഒരു ലക്ഷം മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യാനാണ് നിലവിൽ ട്രായ് നിർദ്ദേശിച്ചിരിക്കുന്നത്
🗞🏵 *രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം.* കൽക്കരി ലഭിക്കാത്തതിനാൽ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. സ്റ്റോക്കുള്ള കൽക്കരി എത്രയും വേഗം താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു.യുദ്ധകാലടിസ്ഥാനത്തിൽ കൽക്കരി എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ അടക്കം ഇന്ന് റദ്ദ് ചെയ്തു.
🗞🏵 *ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട.* ഗുജറാത്തിലെ അമ്രേലി ജില്ലയിലെ പിപവാവ് തുറമുഖത്താണ് സംഭവം നടന്നത്. തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്നും ഏതാണ്ട് 450 കോടി രൂപ മൂല്യമുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇറാനിൽ നിന്നുമാണ് ലോഡ് അയച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഒറ്റനോട്ടത്തിൽ, ചണനൂലുകളാണ് ലോഡ് എന്ന് തോന്നിപ്പിക്കുമെങ്കിലും, ഈ നൂലുകളെല്ലാം ഹെറോയിൻ മിശ്രിതത്തിൽ മുക്കി ഉണക്കിയാണ് കൺസൈൻമെന്റ് അയച്ചിരുന്നത്
🗞🏵 *ശർക്കരയ്ക്ക് ജി.എസ്.ടി ഈടാക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ.* കടുത്ത നഷ്ടത്തിൽ കൂടെ പോകുന്ന വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിൽ ശർക്കര ഉൽപാദകർ ആശങ്ക പ്രകടിപ്പിച്ചു.ഭൗമ സൂചിക പദവി ലഭിച്ചതാണ് മറയൂരിലെ ശർക്കര വ്യവസായം. എങ്കിലും, വിലയിടിവും വ്യാജ ശർക്കരയുടെ കടന്നുവരവും കാരണം കടുത്ത പ്രതിസന്ധിയാണ് ഉൽപാദകർ നേരിടുന്നത്.
🗞🏵 *കാലഹരണപ്പെട്ട നിയമങ്ങൾ ഉപേക്ഷിക്കണമെന്നും കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി* . മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികളിലെ ഒഴിവുകള്‍ നികത്തും. കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
🗞🏵 *മാൻഡുലുകാസ്റ്റ് മരുന്ന് കൊറോണ വൈറസ് കോശങ്ങൾക്കുള്ളിൽ പെരുകുന്നത് തടയാൻ സാധിക്കുമെന്ന് പഠനം.* ആസ്മയ്ക്കും അലർജിക്കും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മാൻഡുലുകാസ്റ്റ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. വൈറസ് പെരുകുമ്പോൾ മുഖ്യപങ്കുവഹിക്കുന്ന ഒരു പ്രോട്ടീനെ ബ്ലോക്ക് ചെയ്യാൻ മാൻഡുലുകാസ്റ്റിന് സാധിക്കും എന്നാണ് കണ്ടെത്തൽ. ഈലൈഫ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
🗞🏵 *കൽക്കരി ക്ഷാമം മൂലം രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ.* രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. 2021 ഏപ്രിലിനെ അപേക്ഷിച്ച്, 27.2 ശതമാനം അധികം കൽക്കരി ഇത്തവണ കോൾ ഇന്ത്യ ലിമിറ്റഡ് ഉത്പാദിപ്പിച്ചുവെന്നും നിലവിൽ പ്രതിസന്ധി ഇല്ലെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കി.
🗞🏵 *പഞ്ചാബില്‍ ശിവസേന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.* ഖാലിസ്ഥാന്‍ സംഘടനകള്‍ക്കെതിരെ ശിവസേന മാര്‍ച്ച് നടത്തുന്നതിനിടെയാണ് ചില സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. വാള്‍ കൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് പരുക്കേറ്റു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
🗞🏵 *കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. ഏഴ് കിലോ സ്വർണ്ണമാണ് പിടികൂടിയത്.* സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്.അടിവസ്ത്രത്തിനടിയിൽവെച്ചും, ശരീരത്തിൽ ഒളിപ്പിച്ചുമാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നുമാണ് ഇവർ സ്വർണ്ണവുമായി എത്തിയത്.
🗞🏵 *കോതമംഗലത്ത് ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ.* നാഗോവ് ജില്ലയിൽ ബത്തദർബാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ അബുൽ ബാഷയെയാണ് (30) എക്സൈസ് സി.ഐ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
🗞🏵 *തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ പങ്കാളികളായ രണ്ട് പ്രതികളെ കൂടി അന്വേഷണസംഘം കണ്ടെത്തി.* സ്വർണ്ണക്കടത്തിനായി പണം മുടക്കിയവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇതിൽ രണ്ട് പേർ കസ്റ്റഡിയിലാണെന്നാണ് വിവരം. ഇവരുൾപ്പെടെ ആറ് പേർക്കാണ് സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്.
🗞🏵 *30 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മലപ്പുറം മങ്കടയില്‍ രണ്ടുപേർ പൊലീസ് പിടിയിൽ.* ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി(26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെയാണ് മങ്കട സി.ഐ യു.കെ.ഷാജഹാന്‍, എസ്.ഐ.ശ്യാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
🗞🏵 *പാവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നടുവില്‍ ജീവിതം സമര്‍പ്പിക്കുകയും ഒടുവില്‍ രക്തസാക്ഷിയാകുകയും ചെയ്ത വിശുദ്ധ ഓസ്കാര്‍ റൊമേരോയുടെ കുമ്പസാരകനും ആത്മീയ നിയന്താവുമായ എല്‍ സാല്‍വദോറിലെ മുന്‍ മെത്രാപ്പോലീത്ത മോണ്‍. ഫെര്‍ണാണ്ടോ സാന്‍സ് ലാകാല്ലെ (89) കാലം ചെയ്തു.* ഏപ്രില്‍ 29ന് രാവിലെയായിരുന്നു അന്ത്യം. തന്റെ അജപാലക ജീവിതത്തിലുടനീളം ഗര്‍ഭധാരണം മുതലുള്ള ജീവന്റെ സംരക്ഷണത്തിന് വേണ്ടി ശക്തമായി നിലകൊണ്ട മെത്രാനാണ് ബിഷപ്പ് ഫെര്‍ണാണ്ടോ. രാജ്യത്ത് ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുവാനുള്ള എല്ലാ നീക്കങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.
🗞🏵 *രാജ്യത്തിന്റെയും, സഭയുടെയും നവോത്ഥാനം ലക്ഷ്യംവെച്ചുകൊണ്ട് സിറിയൻ നഗരമായ ഹോംസിൽ എഴുനൂറോളം ക്രൈസ്തവ യുവജനങ്ങളുടെ സമ്മേളനം ആരംഭിച്ചു.* വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഹോംസ്. മാർച്ച് മാസത്തിൽ ഡമാസ്കസ് നഗരത്തിൽ നടന്ന ഓൺലൈൻ സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് ഹോംസിലെ കൂടിക്കാഴ്ചയും ക്രമീകരിച്ചിരിക്കുന്നത്. തെയ്സെ എന്ന സംഘടനയും, ജെസ്യൂട്ട് സഭയും സംയുക്തമായാണ് ഇത് നടത്തുന്നത്. കൂടാതെ പ്രാദേശിക ക്രൈസ്തവ നേതൃത്വത്തിന്റെ പൂർണ്ണമായ പിന്തുണ കൂട്ടായ്മയ്ക്കു ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭാവിയ്ക്കു വേണ്ടിയും, പ്രാദേശിക സഭയ്ക്കു വേണ്ടിയും ക്രൈസ്തവ യുവജനങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന വിഷയം ചർച്ചയാകും.
🗞🏵 *ലോകത്തെ ഏറ്റവും ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും വൈദീക വസന്തം.* തെക്കന്‍ സുമാത്രയുടെ തലസ്ഥാനമായ പാലെംബാങ്ങിലെ സെന്റ് പീറ്റേഴ്സ് ഇടവക ദേവാലയത്തില്‍വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സഭാംഗങ്ങളായ 8 ഡീക്കന്മാരാണ് പാലെംബാങ്ങ് മെത്രാപ്പോലീത്ത യോഹാനെസ് ഹാറുണ്‍ യുവോണോയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചത്.ദൈവവിളി എപ്പോഴും ക്രിസ്തുവിന് മനുഷ്യരോടുള്ള സ്നേഹത്താല്‍ സമ്പന്നമായിരിക്കണമെന്നു സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് പ്രോവിന്‍സിന്റെ തലവനായ ഫാ. ആന്‍ഡ്രിയാസ് സുപാര്‍മാന്‍ നവവൈദികരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*ഇന്നത്തെ വചനം*
അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.
രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.
സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്‌ടമുള്ളിടത്തേക്കു പോവുകയും ചെയ്‌തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.
ഇത് അവന്‍ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.
യോഹന്നാന്‍ 21 : 15-19
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*
ഗുരുശിഷ്യബന്ധത്തിന്റെ ആഴം ആത്മാർത്ഥമാണെങ്കിൽ ബലഹീനതകളെ വകവയ്ക്കാതെ പ്രാതലൊരുക്കി എനിയ്ക്കുവേണ്ടി കാത്തിരിയ്ക്കാൻ എന്റെ ദൈവം തയ്യാറാണെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.
ഒറ്റിക്കൊടുത്തിട്ടും തള്ളിപ്പറഞ്ഞിട്ടും ഓടിയൊളിച്ചിട്ടും ശിഷ്യരെ കൈവിടാതെ അവരുടെ ബലഹീനതകളെ തിരിച്ചറിഞ്ഞ് വീണ്ടും അവരെ ഒരുമിച്ചുകൂട്ടുന്ന ഉത്ഥിതൻ ഈ സുവിശേഷത്തിൽ വിവരിയ്ക്കപ്പെടുന്നുണ്ട്. ബലഹീനതകളുടെ ഇടറിവീഴലുകളൊന്നും ക്രിസ്തു ഒരിയ്ക്കലും ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നില്ലെന്ന സന്ദേശം ഈ സുവിശേഷത്തിന്റെ കാതലാണ്. അവനറിയാം തിരഞ്ഞെടുക്കപ്പെട്ടവരുടെ കുറവുകൾ. ബലഹീനതകളും കഴിവുകുറവുകളും ഇടർച്ചകൾക്കുള്ള സാദ്ധ്യതകളും അറിഞ്ഞുകൊണ്ട് തന്നെയാണ് ക്രിസ്തു തന്റെ ശിഷ്യരെ തിരഞ്ഞെടുത്തതും സ്വന്തമാക്കിയതും. അനുഗമിയ്ക്കാനുള്ള ആഹ്വാനത്തിന് മുന്നിൽ തെല്ലും പതറാതെ ക്രിസ്തുവിനെ അനുഗമിയ്ക്കുന്നവന്റെ ജീവിതവഴിയിലെ സൗഭാഗ്യമാണ് ഉത്ഥിതന്റെ സാനിദ്ധ്യം. ഏത് ജീവിതാവസ്ഥകളിലായിരുന്നാലും ക്രിസ്തു എന്നെ വിളിയ്ക്കുന്നുണ്ട്. കുരിശെടുത്ത് അവനെ അനുഗമിയ്ക്കാൻ. അനുദിനജീവിതവേദനകളുടെ കുരിശെടുത്ത് അവനെ അനുഗമിച്ചാൽ എന്റെ കാൽവരിയാഗത്തിനപ്പുറത്ത് എനിയ്ക്കുവേണ്ടി പ്രാതലൊരുക്കി ക്രിസ്തു കാത്തിരിയ്ക്കുമെന്നുറപ്പാണ്.
*സോണിച്ചൻ CMI*
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*