ജനങ്ങൾക്കുമേൽ അമിതഭാരം ഏൽപ്പിച്ചുകൊണ്ടു രാജ്യത്ത് ഇന്ധന വിലവർധന തുടരുന്നു. ചൊവ്വാഴ്ച ഒരു ലീറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടും. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ആറു ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ചു രൂപയോളമാണ് ഉയര്‍ത്തിയത്. പുതുക്കിയ വില ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.
റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിച്ചാലും അസംസ്കൃത എണ്ണവില താഴാൻ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയിൽ വിലവർധന തുടർന്നേക്കുമെന്നുമാണു റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മൂലം കഴിഞ്ഞ നവംബർ 3 മുതൽ മാർച്ച് 21 വരെ ഇന്ധനവില വർധന മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികൾക്ക് 225 കോടി ഡോളറിന്റെ (ഏകദേശം 17,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ.